ബിജെപിയും മോദിയും ആർഎസ്എസുമല്ല ഇന്ത്യ, പോലീസിനെ വിട്ടാലും പേടിച്ചോടില്ല; രാഹുൽ ഗാന്ധി

കോഴിക്കോട്: മോദി മാത്രമല്ല ഇന്ത്യയെന്നും ബിജെപിയെയും ആർ എസ് എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ലെന്നും രാഹുൽ ഗാന്ധി. സത്യത്തിൽ വിശ്വസിക്കുന്നതിനാൽ തനിക്ക് ഭയമില്ല. എത്ര കേസുകൾ വന്നാലും പൊലീസ് പരിശോധന നടന്നാലും സത്യത്തിന് വേണ്ടി താൻ ഉറച്ച് നിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് മുക്കത്ത് യു ഡി എഫ് ബഹുജന കൺവെഷനും കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിച്ച് സംസാരിക്കുകയിരുന്നു രാഹുൽ ഗാന്ധി.
'നരേന്ദ്ര മോദി എത്ര അഹങ്കാരിയാണെന്നതോ , അദ്ദേഹത്തിന്റെ ചിന്താഗതിയും കാഴ്ചപ്പാടുകളും എന്താണെന്നതോ പ്രശ്നമല്ല, അദ്ദേഹം മാത്രമാണ് ഇന്ത്യയെന്ന് കരുതരുതരുത്, മോദി രാജ്യത്തെ ഒരു പൗരൻ മാത്രമാണ്.രാജ്യത്ത് 140 കോടി ജനങ്ങളുണ്ടെന്ന കാര്യം ബി ജെ പിയും ആർ എസ് എസും മറന്ന് പോയി.ബി ജെ പിയും മോദിയും ആർ എസ് എസുമല്ല ഇന്ത്യ. ബി ജെ പിയെയും ആർ എസ് എസിനെയും വിമർശിക്കുന്നത് ഇന്ത്യയെ വിമർശിക്കലല്ല. ജനാധിപത്യ സംവിധാനങ്ങളേയും സ്ഥാപനങ്ങളേയും ആക്രമിച്ച് ആർ എസ് എസും ബി ജെ പിയുമാണ് ഇന്ത്യയെ ആക്രമിക്കുന്നത്. എത്ര തവണ പോലീസുകാരെ എന്റെ വീട്ടിലേക്ക് അയച്ചാലും എനിക്കെതിരെ എത്ര കേസ് എടുത്താലും അതൊന്നും എന്നെ ബാധിക്കില്ല. ഞാൻ സത്യത്തിന് വേണ്ടി എന്നും നിലകൊള്ളും. അങ്ങനെയാണ് ഞാൻ'.
'ജനാധിപത്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള ശക്തമായ പോരാട്ടം നടത്തുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. ഇന്ത്യയുടെ ശബ്ദത്തിനെതിരായ അക്രമണത്തിനെതിരായിട്ടുള്ള പോരാട്ടമാണ് നടത്തേണ്ടത്. ബി ജെ പിയും ആർ എസ് എസും പരത്തുന്ന വിദ്വേഷത്തിനെതിരെ പോരാടുകയാണ് വേണ്ടത് ', രാഹുൽ ഗാന്ധി പറഞ്ഞു.
കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെന്നും പ്രസംഗത്തിൽ രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തിൻ്റെ നട്ടെല്ലാണ് കർഷകർ, അവരെ സംരക്ഷിക്കണം. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. കർഷകരുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ ഉന്നയിക്കും. കർഷക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരും കാര്യമായി ഇടപെടണമെന്നും രാഹുൽ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടന വേദിയിൽ സ്ത്രീകളില്ലാത്തതിനെ രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്ത് 50 ശതമാനം സ്ത്രീകളുണ്ട്. അത്രയും ഇല്ലെങ്കിലും വേദിയിൽ പത്തോ ഇരുപതോ ശതമാനം എങ്കിലും സ്ത്രീകൾക്ക് അവസരം നൽകാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications