റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാർ'; മന്ത്രി എസ് ജയശങ്കർ
റഷ്യ-യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ഏത് ഇടപെടലിനും ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഏതെങ്കിലും തരത്തിൽ സഹായം ചെയ്യാൻ ഇന്ത്യയ്ക്ക് സാധിക്കുമെങ്കിൽ തങ്ങൾ അതിന് തയ്യാറാണെന്നും ജയശങ്കർ വ്യക്തമാക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
'യുദ്ധം തുടരുന്ന ഓരോ ദിവസവും കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളുമാണ് ഉണ്ടാകുന്നത്.ഇതിനൊരു പരിഹാരം ഉണ്ടാകണം. സമാധാനം സാധ്യമാക്കേണ്ടത് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ തന്നെയാണ്. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഏതെങ്കിലും തരത്തിൽ സഹായം ആവശ്യമാണെങ്കിൽ അത് നൽകാൻ ഇന്ത്യ സന്നദ്ധമാണ്', ജയശങ്കർ പറഞ്ഞു.

നിലവിൽ യുക്രൈനിലും പോളണ്ടിലുമായി ത്രിദിന സന്ദർശനത്തിലാണ് ജയശങ്കർ. ഇതിൻ്റെ ഭാഗമായാണ് ഇന്ന് അദ്ദേഹം യുക്രൈനിലെത്തിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷമുള്ള ആദ്യ കീവ് സന്ദർശനമാണിത്. അടുത്തിടെ റഷ്യയും യുക്രെയ്നും തമ്മിൽ കരിങ്കടലിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ സന്ദർശനം. സന്ദർശനത്തിനിടെ യുക്രൈൻ വിദേശകാര്യ മന്ത്രി സിബിഹയുമായും പോളിഷ് ഉപപ്രധാനമന്ത്രി റഡോസ്ലാവ് സിക്കോർസ്കിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.
റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. 'യുദ്ധം നീളുന്നത് മാനവികതയെ പിന്നോട്ട് തള്ളുകയാണ്. സമാധാനത്തിന് വേണ്ടി മുന്നോട്ട് വെയ്ക്കുന്ന ഓരോ ചുവടുവെയ്പ്പും മനുഷ്യത്വം നിറയ്ക്കുന്നതാണ്, പുതിയ പ്രതീക്ഷയും ആവേശവും നിറയ്ക്കുന്നതാണ്. അവസാനിക്കാത്ത യുദ്ധത്തിൽ നിന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലുകളാണ് നടത്തേണ്ടത്. മനുഷ്യരാശിയുടെ ക്ഷേമത്തിന് ഇത് വളരെയേറെ പ്രധാനമാണ്', എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ പരിഹരിക്കപ്പെടണമെന്നത് മാനവരാശിയുടെ ആവശ്യമാണ്. ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന സന്ദേശവും ഇത് തന്നെയാണ്. സമാധാനം എന്ന പാതയാണ് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്ന സന്ദേശവും', അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം അവസാനിപ്പിക്കാനും നയതന്ത്ര ചർച്ചകൾ നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇത് യുദ്ധത്തിൻ്റെ യുഗമല്ല എന്നാണ് 2022ൽ പുടിനോട് പ്രധാനമന്ത്രി പറഞ്ഞത്. 2024 ൽ മോസ്കോ സന്ദർശനത്തിനിടെ യുദ്ധത്തിലൂടെ ഒന്നിനും പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications