മലേറിയ മരുന്നല്ല, പുതിയ വാക്‌സിന്‍, ഇന്ത്യ കൈകോര്‍ക്കുന്നു, യുഎസ് പറയുന്നത്, ചൈനയെ വെല്ലും!!
ദില്ലി: കോവിഡ് കാലത്ത് ഇന്ത്യയുമായി പുതിയ സഹകരണത്തിന് അമേരിക്ക ഒരുങ്ങുന്നു. മരുന്ന് പരീക്ഷണത്തിന് വരെയാണ് അമേരിക്ക ഒരുങ്ങുന്നത്. നിര്‍ണായക സമയത്ത് മലേറിയ മരുന്ന് വിട്ട് നല്‍കിയത് അമേരിക്കയെ ഇത്തരമൊരു തീരുമാനം എടുക്കുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ നിന്ന് അകലുകയാണ് ഇന്ത്യയും എന്നാണ് സൂചന.
ചൈന കഴിഞ്ഞ ദിവസം ഇന്ത്യക്ക് അയച്ച മെഡിക്കല്‍ ഉപകരണങ്ങളെല്ലാം നിലവാരം കുറഞ്ഞവയായിരുന്നു. പരിശോധനയില്‍ ഇവ പരാജയപ്പെടുകയും ചെയ്തു. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സംഭാവനയായി ലഭിച്ച മെഡിക്കള്‍ ഉപകരണങ്ങള്‍ ഇന്ത്യക്ക് തന്നെ കൈമാറിയത് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് അമേരിക്കയുമായി കൂടുതല്‍ സൗഹൃദ ബന്ധത്തിന് ഇന്ത്യ ലക്ഷ്യമിടുന്നത്.
യുഎസ്സുമായി കൈകോര്‍ക്കുന്നു
ചൈനയുമായി ഇന്ത്യ അകലുന്നത് കൃത്യമായി കണ്ടാണ് യുഎസ് കളത്തില്‍ ഇറങ്ങിയത്. കോവിഡിനെതിരെയുള്ള വാക്‌സിനുകള്‍, തെറാപ്പികള്‍ എന്നിവ വികസിപ്പിക്കാനാണ് രാജ്യങ്ങളുടെയും ശ്രമമെന്ന് മൈക്ക് പോമ്പിയോ പറഞ്ഞു. പിപിഇ കിറ്റുകള്‍, മലേറിയ മരുന്ന് എന്നിവയില്‍ പരസ്പര സഹകരണമുണ്ടാവും. പിപിഇ കിറ്റുകള്‍ക്കായി അമേരിക്കയെ ആശ്രയിക്കാനാവും ഇന്ത്യയുടെ തീരുമാനം. പകരം മലേറിയ മരുന്ന് യുഎസ്സിന് നല്‍കും. അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്‌സിനുകള്‍ സൗജന്യമായി ഇന്ത്യക്ക് നല്‍കാനും ശ്രമം നടക്കുന്നുണ്ട്.
പോമ്പിയോ പറഞ്ഞത്
വലിയ വിഷയങ്ങളെ കുറിച്ചാണ് ഇന്ത്യയും അമേരിക്കയും ചര്‍ച്ച നടത്തിയതെന്ന് പോമ്പിയോ പറഞ്ഞു. ഇന്‍ഡോ-പസഫിക് മേഖലയിലെ സൗജന്യ വ്യാപാരം, ചൈനയുടെ വ്യാപാര വെല്ലുവിളി എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. വിതരണ ശൃംഖല ഇരുരാജ്യങ്ങളും ശക്തമാക്കിയതായും പോമ്പിയോ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെ മറികടക്കുക എന്നതാണ് യുഎസ്സിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്ന പിപിഇ കിറ്റുകള്‍ മടക്കി അയക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വമ്പന്‍ സഹായം
യുഎസ് 5.9 മില്യണിന്റെ ധനസഹായമാണ് പുതുതായി ഇന്ത്യക്ക് നല്‍കുന്നത്. ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ ഭാഗമാണിത്. കൊറോണ വ്യാപനം തടയാനാണ് നീക്കം. 2.8 ബില്യണിന്റെ മൊത്തം സഹായം ഇന്ത്യക്ക് യുഎസ്സില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇതില്‍ 1.4 ബില്യണും ആരോഗ്യ മേഖലയിലേക്കാണ് ലഭിക്കുക. അതേസമയം ഇന്ത്യയെ മുഖ്യ പങ്കാളിയാക്കിയുള്ള യുഎസ്സിന്റെ നീക്കമാണിത്. ബ്രിട്ടനും ഫ്രാന്‍സിനും പിന്നാലെ വലിയ പിന്തുണ ഇന്ത്യയില്‍ നിന്ന് യുഎസ്സില്‍ നിന്ന് ലഭിക്കുന്നുണ്ട്.
ഇന്ത്യക്ക് മൗനം
ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറച്ച അമേരിക്കയുടെ നടപടിയെ ഇന്ത്യ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. ലോകരാജ്യങ്ങള്‍ രൂക്ഷമായി പ്രതികരിക്കുമ്പോഴാണ് ഈ മൗനം. ഈ വിവാദത്തിലേക്ക് തങ്ങളെ കൊണ്ടുപോകേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ആഭ്യന്തര തലത്തില്‍ കൊറോണവൈറസിനെ നേരിടുന്ന തിരക്കിലാണ് മോദി സര്‍ക്കാരെന്നും ഇവര്‍ പറഞ്ഞു. ലോകത്ത് കോവിഡ് ഭീതി ഒഴിഞ്ഞാല്‍ മാത്രമേ യുഎസ് ഫണ്ടിംഗിനെ കുറിച്ച് പ്രതികരിക്കൂ. എന്നാല്‍ ഇന്ത്യ യുഎസ് നടപടിയെ ശരിവെക്കുന്നുണ്ടെന്നാണ് സൂചന. ബിജെപിയിലെ ചില നേതാക്കള്‍ ചൈനീസ് വൈറസെന്ന് കൊറോണയെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഗിലിയഡിന് വളര്‍ച്ച
യുഎസ്സില്‍ നിന്നുള്ള ഗിലിയഡ് മെഡിക്കല്‍സിന്റെ റെംഡിസിവിര്‍ കൊറോണയ്‌ക്കെതിരെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇവയെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവ തുച്ഛമായ വിലയിലും ലഭ്യമാണ്. ഗിലിയഡിന്റെ ഓഹരികളിലും വന്‍ കുതിപ്പുണ്ടായിരിക്കുകയാണ്. റെംഡിസിവിര്‍ പരീക്ഷിച്ച എല്ലാ ഗോഗികളും ഒരാഴ്ച്ചയ്ക്കുള്ളില്‍ ആശുപത്രി വിട്ടെന്ന് പഠനങ്ങല്‍ പറയുന്നു. അതേസമയം മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞാല്‍ മാത്രമേ ഇത് അംഗീകൃത വാക്‌സിനാവൂ. ആറ് മാസത്തിനുള്ളില്‍ ഇവ വിപണിയില്‍ എത്തും.
ചൈനയെ കൈവിട്ടു
ചൈനയെ പൂര്‍ണമായും തള്ളാനാണ് ഇന്ത്യയുടെ തീരുമാനം. 6,50000 ടെസ്റ്റിംഗ് കിറ്റുകള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും ഇത് ഉപയോഗിക്കാന്‍ സാധ്യതയില്ല. അമേരിക്കയില്‍ നിന്നാണ് കൂടുതല്‍ പിപിഇ കിറ്റുകള്‍ ആവശ്യപ്പെടുക. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നിവരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരെയും മലേറിയ മരുന്നിന്റെ കാര്യത്തില്‍ ഇന്ത്യ സഹായിച്ചതാണ്. നയതന്ത്ര ബന്ധവും ശക്തമാണ്. അതേസമയം ചൈനയുടെ വിപണിയിലെ ആധിപത്യം ഇല്ലാതാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനായിട്ടാണ് കൂടുതലായി അമേരിക്കയെ ആശ്രയിക്കുന്നത്.