അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നു: യുഎസിലേക്കും ഫ്രാൻസിലേക്കും വെള്ളിയാഴ്ച മുതൽ സർവീസ്
ദില്ലി: കൊറോണ വൈറസ് വ്യാപനത്തോടെ നിർത്തലാക്കിയ വിമാന സർവീസ് പുനരാംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. തുടക്കത്തിൽ ഫ്രാൻസ്, യുഎസ്, എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാനസർവീസ് നടത്താനുള്ള ഉഭയകക്ഷി കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ഈ മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തും. വെള്ളിയാഴ്ച വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജർമനിയുമായും ബ്രിട്ടനുമായും ഇതേ രീതിയിൽ വിമാന സർവീസ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എയർ ബബിൾ സംവിധാനം വഴിയാണ് വിമാന സർവീസ് പുനനാരംഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് യുഎസിലേക്കും ഫ്രാൻസിലേക്കും എയർ ഇന്ത്യാ വിമാനങ്ങളാണ് എയർ ബബിൾസ് സംവിധാനത്തിന് കീഴിൽ സർവീസ് നടത്തുക.
രാജസ്ഥാനില്‍ വൻ ട്വിസ്റ്റ്! ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ എംഎല്‍എമാരോട് വസുന്ധര രാജെ? ഞെട്ടി ബിജെപി!
ജൂലൈ 17 മുതൽ 31 വരെയുള്ള കാലയളവിൽ അമേരിക്കൻ വിമാന കമ്പനിയായ യുണൈറ്റഡ് എയർലൈൻസിന്റെ 18 വിമാനങ്ങളാണ് ഇന്ത്യയ്ക്കും യുഎസിനും ഇടയിൽ സർവീസ് നടത്തുക. എയർ ഫ്രാൻസ് പാരീസിൽ ദില്ലി, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലേക്കും ജൂലൈ 18 മുതൽ ആഗസ്റ്റ് ഒന്നുവരെയുള്ള കാലയളവിൽ 28 വിമാനങ്ങളും സർവീസ് നടത്തുമെന്നും വ്യോമയാന മന്ത്രി കൂട്ടിച്ചേർത്തു. ദില്ലിക്കും നെവാർക്കിനും ഇടയിൽ ദിവസേന വിമാന സർവീസ് നടത്തുന്നതിനൊപ്പം ആഴ്ചയിൽ മൂന്ന് തവണ വീതം ദില്ലിയ്ക്കും സാൻഫ്രാൻസിസ്കോയ്ക്കും ഇടയിൽ സർവീസ് നടത്തും. ഇതേ രീതിയിൽ ബ്രിട്ടനുമായി കരാറിലെത്തുന്നതോടെ ദില്ലിക്കും ലണ്ടനുമിടയിൽ ദിവസേന രണ്ട് വിമാനങ്ങൾ വീതം സർവീസ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജർമനിയിൽ നിന്നും സമാനമായ രീതിയിൽ അപേക്ഷ ലഭിച്ചിട്ടിണ്ട്. ലുഫ്താൻസ വിമാന കമ്പനിയുമായുള്ള കരാർ ഏകദേശം പൂർത്തിയായി കഴിഞ്ഞതായും മന്ത്രി പറയുന്നു.
വന്ദേ ഭാരത് ദൌത്യത്തിന് കീഴിൽ വിമാന സർവീസ് നടത്തുന്ന ഇന്ത്യ വിവേചനപരമായ നീക്കമാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തി അമേരിക്ക ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി ആഴ്ചകൾക്ക് ശേഷമാണ് അന്താരാഷ്ട്ര വിമാന സർവീസിനായി ഇന്ത്യ യുഎസുമായി കരാർ ഒപ്പുവെക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ ഇന്ത്യൻ ചാർട്ടേഡ് വിമാനങ്ങൾ യുഎസിലേക്ക് സർവീസ് നടത്തരുതെന്നും രാജ്യം വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസ് വ്യാപനത്തോടെ മാർച്ച് 23നാണ് ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്തത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത്. രണ്ട് മാസത്തിന് ശേഷമാണ് മെയ് 25ന് പരിമിതമായ രീതിയിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നത്. 33 ശതമാനത്തോളം ആഭ്യന്തര വിമാനങ്ങളെ മാത്രമാണ് സർവീസ് നടത്താൻ അനുവദിച്ചിട്ടുള്ളത്. തുടർന്ന് ജൂൺ 26ന് ആഭ്യന്തര വിമാനങ്ങളുടെ സർവീസ് 45 ശതമാനമാക്കി ഉയർത്തുകയും ചെയ്തിരുന്നു. ദീപാവലിയോട് അടുപ്പിച്ച് രാജ്യത്തെ വിമാന സർവീസ് 55-60 ശതമാനത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യോമയാന മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.