കൊവിഡ് വാക്‌സിന്‍ ഉടനെ വികസിപ്പിക്കും, ചേരിചേരാ ഉച്ചകോടിയിൽ പാകിസ്താന് മോദിയുടെ 'തല്ല്'!
ദില്ലി: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുളള പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചേരിചേരാ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ ഫാര്‍മസിയായി ഇന്ത്യ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേരിചേരാ ഉച്ചകോടിയില്‍ പറഞ്ഞു. മാത്രമല്ല പാകിസ്താനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ ആഞ്ഞടിച്ചു.
ജനമുന്നേറ്റമായി മാറി
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി വിശദീകരിച്ചു. നിലവിലെ ലോകക്രമത്തിന്റെ പരിമിതികളെ കൊവിഡ് തുറന്ന് കാട്ടിയിരിക്കുകയാണ്. നീതിയിലും തുല്യതയിലും അടിസ്ഥാനപ്പെടുത്തിയുളള പുതിയ ലോകക്രമം ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യവും നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ചേര്‍ന്ന് ഒരു പ്രതിസന്ധി ഘട്ടത്തില്‍ എങ്ങനെ കലര്‍പ്പില്ലാത്ത ഒരു ജനമുന്നേറ്റമായി മാറി എന്ന് ഇന്ത്യ കാണിച്ച് തന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകം കുടുംബം
ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യന്‍ സംസ്‌ക്കാരം. നമ്മുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളെ സഹായിക്കുക കൂടിയാണ് ഇന്ത്യ ചെയ്യുന്നത്. കൊവിഡ് ചികിത്സയ്ക്ക് ഉപകരിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനും പാരസെറ്റാമോളും അടക്കമുളള മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതിനെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
123 രാജ്യങ്ങളിലേക്ക് മരുന്നുകള്‍
നാമിലെ അംഗങ്ങളായ 59 രാജ്യങ്ങളടക്കം 123 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചു. കൊവിഡിനെ പ്രതിരോധിക്കാനുളള മരുന്നുകളും വാക്‌സിനും കണ്ടെത്താനുളള ശ്രമങ്ങളിലും ഇന്ത്യ സജീവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായക ശക്തിയാണ്. ഉച്ചകോടിയില്‍ സംസാരിക്കവേ പാകിസ്താന് എതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു.
പാകിസ്താന് വിമർശനം
പാകിസ്താന്റെ പേരെടുത്ത് പറയാതെ ആയിരുന്നു മോദിയുടെ വിമര്‍ശനം. ലോകം മുഴുവന്‍ കൊവിഡിനെതിരെ പൊരുതുമ്പോള്‍ ചിലര്‍ തീവ്രവാദം, വ്യാജ വ്യാര്‍ത്തകള്‍, വ്യാജ വീഡിയോകള്‍ പോലുളള മാരക വൈറസുകള്‍ പരത്തുകയാണെന്നും സമുദായങ്ങളേയും രാജ്യങ്ങളേയും വിഭജിക്കുകയാണെന്നും മോദി തുറന്നടിച്ചു. ഹന്ദ്വാരയില്‍ രണ്ട് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വിമര്‍ശനം.