പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കും
ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് ഇന്ത്യയുടെ വക കനത്ത തിരിച്ചടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി കമ്പനിയുമായി ഒപ്പുവയ്ക്കാന്‍ ധാരണയിലെത്തിയ കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന് വിവരം. 1600 കോടിയുടെ കരാറാണ് ഇന്ത്യ വേണ്ടെന്ന് വെക്കാന്‍ പോകുന്നത്. കശ്മീര്‍ വിഷയത്തില്‍ ലോകശക്തികളൊന്നും ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും മാത്രമാണ് പാകിസ്താന്റെ നിലപാടിനൊപ്പം നിന്നത്. മാത്രമല്ല, തുര്‍ക്കി പാകിസ്താനുമായി പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഇന്ത്യ തുര്‍ക്കിയുമായുള്ള ഇടപാടില്‍ നിന്ന് പിന്മാറാന് ഒരുങ്ങുന്നത്. എര്ദോഗാന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
1600 കോടിയുടെ കരാര്‍
ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാഡ് ലിമിറ്റഡും തുര്‍ക്കിയുടെ അനഡോളു ഷിപ്പ്യാഡുമായിരുന്നു കപ്പല്‍ നിര്‍മാണ കരാറില്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. 1600 കോടിയിലേറെ രൂപയുടെ കരാറായിരുന്നു ഇത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപാടില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കുമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
45000 ടണ്‍ ശേഷി
45000 ടണ്‍ ശേഷിയുള്ള ഫ്ളീറ്റ് സപ്പോര്‍ട്ട് ഷിപ്പ് ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മിക്കുന്നതായിരുന്നു കരാര്‍. പുതിയ സാഹചര്യത്തില്‍ കരാര്‍ വൈകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഫൈനാന്‍ഷ്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. തുര്‍ക്കിയുടെ പുതിയ നിലപാടാണ് ഇതിന് കാരണം.
ഇന്ത്യാ വിരുദ്ധ നിലപാട്
പാകിസ്താനുമായി അടുപ്പം പുലര്‍ത്തുന്ന തുര്‍ക്കി കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടും സ്വീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു തുര്‍ക്കി. കശ്മീര്‍ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ് എര്ദോഗാന് ചെയ്തത്.
മോദി അമര്‍ഷം പ്രകടിപ്പിച്ചു
യുഎന്‍ പൊതുസഭയില്‍ വച്ച് തന്നെ ഇന്ത്യ തുര്‍ക്കിയോടുള്ള അമര്‍ഷം വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയെ ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടുള്ള സൈപ്രസ്, അര്‍മേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ വച്ച് ചര്‍ച്ച നടത്തിയത് തുര്‍ക്കിയോടുള്ള പ്രതിഷേധമായിട്ടായിരുന്നു.
ഏഴില്‍ തിരഞ്ഞെടുത്തത് തുര്‍ക്കിയെ
ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കപ്പലിന് സാങ്കേതിക സഹായമെത്തിക്കാനും തുര്‍ക്കി കമ്പനിയുമായി ധാരണയായിരുന്നു. ഇന്ത്യ കപ്പല്‍ നിര്‍മാണത്തിന് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏഴ് രാജ്യങ്ങളുടെ കമ്പനികളാണ് രംഗത്തുവന്നത്. ഇതില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ള മൂന്ന് കമ്പനികളെ തിരഞ്ഞെടുത്തു. ഇതില്‍ തുര്‍ക്കിയുടെ കമ്പനിയും ഉള്‍പ്പെട്ടിരുന്നു.
റദ്ദാകുന്നത് ആദ്യ ഇടപാട്
നിലവില്‍ തുര്‍ക്കി കമ്പനിയുമായി കരാര്‍ ഒപ്പുവച്ചിട്ടില്ല. ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക-സാമ്പത്തിക വിഷയങ്ങളിലെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. കപ്പലിന്റെ മാതൃക, സാങ്കേതിക സഹായം എന്നിവയില്‍ മികച്ച് നിന്നത് തുര്‍ക്കി കമ്പനിയായിരുന്നു. ആദ്യമായിട്ടാണ് തുര്‍ക്കി കമ്പനി ഇന്ത്യയുമായി ഇടപാടിന് സജ്ജമാകുന്നത്.
വേറിട്ട് നില്ക്കുന്ന തുര്‍ക്കി
മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നില്ക്കുന്ന തുര്‍ക്കി പാകിസ്താനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനാണ് പാകിസ്താന്റെയും തുര്‍ക്കിയുടെയും തീരുമാനം. ഇരുരാജ്യങ്ങളുടെയും ഒന്നിച്ചുള്ള നീക്കം ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
നിരീക്ഷണ വലയത്തില്‍ പെടാതെ
തുര്‍ക്കി സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മിച്ച് പാകിസ്താന് കൈമാറാന്‍ തീരുമാനിച്ചു. റഡാറുകളുടെ നിരീക്ഷണ വലയത്തില്‍ പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന യുദ്ധക്കപ്പലാണ് തുര്‍ക്കി കൈമാറുക. ലോകത്ത് സ്വന്തമായി യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങള്‍ക്ക് തുര്‍ക്കി യുദ്ധക്കപ്പലില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യകളെ കുറിച്ച് അറിയാന്‍ പ്രയാസമാണ്.
അതിവേഗം വളര്‍ച്ച
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്കി അതിവേഗം വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയിലെ ഏക രാജ്യംകൂടിയാണ്. ഇറ്റലി, സ്പെയിന് തുടങ്ങി ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടപ്പോഴും തുര്‍ക്കിയുടെ സാമ്പത്തിക രംഗം ഭദ്രമായിരുന്നു. തുര്‍ക്കി ഇറാനുമായും അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്.
പാക് സേനാ കമാന്റര്‍മാരും
റഡാറുകളുടെ നിരീക്ഷണവലയത്തില്‍പ്പെടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന കപ്പലാണ് തുര്‍ക്കി പാകിസ്താന് കൈമാറുന്നത്. പാകിസ്താന് നാവിക സേനയ്ക്ക് നാല് യുദ്ധക്കപ്പലുകള്‍ തുര്‍ക്കി നിര്‍മിച്ചുനല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. തുര്‍ക്കിയില്‍ നടന്ന നാവികസേനയുടെ പരിപാടിയിലാണ് എര്ദോഗാന് ഇക്കാര്യം പ്രഖ്യാപിച്ചത്. പാകിസ്താന് സൈനിക ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കപ്പലിന്റെ മേന്മകള്
രണ്ട് കപ്പലുകള്‍ പാകിസ്താനിലും രണ്ടെണ്ണം തുര്‍ക്കിയിലുമാണ് നിര്‍മിക്കുക. കപ്പലുകള്‍ക്ക് 99 മീറ്ററുകള്‍ നീളമുണ്ടാകും. 2400 ടണ്‍ ശേഷിയുമുണ്ടാകും. മണിക്കൂറില്‍ 29 നോട്ടിക്കല്‍ മൈല്‍ വേഗതയും. ഇന്ത്യയുമായി ഉടക്കി നില്‍ക്കവെ, പാശ്ചാത്യരാജ്യങ്ങള്‍ പാകിസ്താനുമായി അകലുകയാണ്. ഈ അവസരത്തിലാണ് പാകിസ്താന് തുര്‍ക്കിയുമായി ബന്ധം ദൃഢമാക്കുന്നത്.
മിഥുന് ചക്രവര്‍ത്തി ബിജെപിയിലേക്ക്; ആര്‍എസ്എസ് ആസ്ഥാനത്ത്, പഴയ 'തീവ്ര ഇടതുപക്ഷ' നേതാവ്