ലോക്ക് ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്, ഇന്ത്യയില്‍ 10 ഹോട്സ്പോട്ടുകള്‍, 2 എണ്ണം കേരളത്തില്‍
ദില്ലി: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏഴാം ദിവസം എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1251 ആയി. ഇന്നലെ മാത്രം 11 പേര് മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 32 ആയി. ഇന്നലെ മരിച്ചവരില്‍ ആറ് പേര് നിസാമുദ്ദീനിലെ പള്ളിയില്‍ മത സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു.
Recommended Video
അതേസമയം, ഇന്ത്യയില്‍ അസാധാരാണമായി രോഗം പരക്കുന്ന പത്ത് കേന്ദ്രങ്ങള്‍ ഔദ്യോഗിക വൃത്തങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ദില്‍ഷാദ് ഗാര്ഡന്, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബൈ, പൂനെ എന്നി സ്ഥലങ്ങളാണ് ഹോട്ട് സ്പോട്ടുകളായി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്.
കാസര്‍കോട്
ഇതില്‍ കേരളത്തിലെ രണ്ട് ജില്ലകളായ കാസര്‍കോടും പത്തനംതിട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട്ടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 97 പേരാണ് ജില്ലയില്‍ ഇതിനോടകം രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ചികിത്സയില്ഡ കഴിയുന്ന 7 പേരും കാസര്‍കോട് സ്വദേശികളാണ്. 7437 പേരാണ് ജില്ലയില്‍ ആശുപത്രികളിലായും വീടുകളിലായും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കാസര്‍ഗോഡ് ജില്ലയിലെ 17 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 11 പേര്‍ക്കും വയനാട്, ഇടുക്കി ജില്ലയിലെ രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്നലെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ട
അതേസമയം, പത്തനംതിട്ടയിലെ നില ശാന്തമായ അവസ്ഥയിലാണ് പോകുന്നത്. നിലവില്‍ അഞ്ച് പേര് മാത്രമാണ് പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്നത്. 7486 പേര് ആശുപത്രികളിലും വീടുകളിലുമായും നിരീക്ഷണത്തില്‍ കഴിയുന്നത്. 7467 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 202 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,283 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,56,660 പേര് വീടുകളിലും 623 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
നിസാമുദ്ദീന്‍
ദില്ലിയിലെ നിസാമുദ്ദീന്‍ ഹോട്ട്സ്പോട്ടായി മാറാനുള്ള പ്രധാന കാരണം നിസാമുദ്ദീന്‍ പള്ളിയില്‍ നടന്ന മതസമ്മേളനമാണ്. പള്ളിയിലെ പരിപാടിയില്‍ പങ്കെടുത്ത 6 പേര് ഇന്നലെ തെലങ്കാനയില്‍ വച്ച് മരണപ്പെട്ടിരുന്നു.മാര്‍ച്ച് 1 മുതല്‍ 15 വരെ ആയിരുന്നു നിസ്സാമുദ്ദീനിലെ ദര്‍ഗയില്‍ മതപരമായ പരിപാടി സംഘടിപ്പിച്ചിരുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് വിവരം. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരും വിദേശികളും അടക്കമുണ്ട്.ഇതേ പരിപാടിയില്‍ പങ്കെടുത്ത ഒരു മതപുരോഹിതന് കഴിഞ്ഞ ആഴ്ച ശ്രീനഗറില്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ. കിര്‍ഗിസ്ഥാന്‍ അടക്കമുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുസ്ലീം മത സംഘടനയായ തഗ്ലിബ് ഇ ജമാഅത്ത് ആണ് പരിപാടി സംഘടിപ്പിച്ചത്. മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ 1400ഓളം പേര് ദില്ലിയിലെ ജമാഅത്ത് മര്‍ക്കസില്‍ തന്നെ തുടരുകയാണ്.
ഹോട്സ്പോട്ടുകള്‍
പത്തില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മേഖലകളെ ഒരു ക്ലസ്റ്ററായി കണക്കാക്കിയാണ് ഹോട്ട് സ്പോട്ട് മേഖലകളെ നിര്‍വചിക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന ക്ലസ്റ്ററുകള്‍ ഏറ്റവും കൂടുതലുള്ള മേഖലകളെ ഹോട്ട്സ്പോട്ടായി കണക്കാക്കും, ചില സമയങ്ങളില്‍ ഇവ പ്രാദേശികമായിരിക്കും. ചിലപ്പോള്‍ വ്യാപകമായി പടരുന്ന നഗരത്തെ തിരഞ്ഞെടുത്തേക്കാം. ഇതില്‍ അഹമ്മദാബാദ് ഒഴിവാക്കാവുന്നതാണ്. അവിടെ അഞ്ച് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. പക്ഷേ മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഓരോ മരണത്തിനും 100 കേസുകളുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് അഹമ്മദാബാദ് ഞങ്ങളുടെ പട്ടികയിലെ ഉള്‍പ്പെട്ടതെന്ന് ഇന്റര്‍ഗ്രേറ്റഡ് ഡിസീസസ് സര്‍വയലന്‍സ് പ്രോഗാമിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പഠനം
ഇപ്പോള്‍ ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പരിശോധനയുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഇവ നടപ്പിലാക്കുക. ഇന്ത്യയില്‍ ഇതുവരെ സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലം ഇന്നലെ അറിയിച്ചിരുന്നത്. ഇന്ത്യയില്‍ ഇതുവരെ 38432 പരിശോധനകളാണ് നടത്തിയെന്നും ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.