15 ന് ശേഷം വീണ്ടും ലോക്ക് ഡൗൺ? കടുത്ത നടപടികളിലേക്ക് കേന്ദ്രം!! നിർണായക യോഗം, വിവരങ്ങൾ ഇങ്ങനെ
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതോടെ കൊവിഡ് വ്യാപനം തടയുന്നതിന് കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് കേന്ദ്രം. രോഗ വ്യാപനം തടയുന്നതിന് പ്രതിരോധ നടപടിയെന്ന നിലയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കും. ലോക്ക് ഡൗൺ നീട്ടുമോയെന്ന ആശങ്കയിലാണ് ജനം.
നിലവിൽ രാജ്യത്തെ 274 ജില്ലകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക് ഡൗണഅ പ്രഖ്യാപിച്ചത്. കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടില്ലേങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
കേന്ദ്ര മന്ത്രിതല യോഗം
ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഏപ്രിൽ 3 ന് മന്ത്രിതല യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ 16 മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. രണ്ടാം ഘട്ട ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് സൂചനയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
അഭ്യർത്ഥനയുമായി സംസ്ഥാനങ്ങൾ
നേരത്തേ ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നായിരുന്നു കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞത്. എന്നാൽ പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയൽ 4000 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 100 കടന്നു.
സംവിധാനങ്ങളുടെ കുറവ്
അതേസമയം പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ 40 ശതമാനം മാത്രമേ രാജ്യത്ത് ഉള്ളൂവെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ 15 ന് ശേഷം ഘട്ടം ഘട്ടമായി മാത്രമേ ലോക്ക് ഡൗൺ എടുത്തു കളയുകയുള്ളൂവെന്നാണ് റിപ്പോർട്ട്. അവശ്യസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുമെങ്കിലും മറ്റ് തരത്തിലുള്ള നിയന്ത്രണങ്ങൾ നിലനിർത്തിയേക്കും.
നിയന്ത്രണങ്ങൾ ഇങ്ങനെ
സിനിമാ ഹാളുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ആരാധനാലയങ്ങൾ എന്നിവ തുടർന്നും അടച്ചിടും. അവശ്യവസ്തുക്കൾ വിൽക്കാൻ മാത്രമായിരിക്കും മാളുകൾ തുറക്കുക. വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കാം, പക്ഷേ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വിദേശ രാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള സന്ദർശനങ്ങൾ അനുവദിക്കൂ. അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും.
വർക്ക് ഫ്രം ഹോം നീട്ടിയേക്കും
ലോക്ക് ഡൗണിനെ തുടർന്ന് പല ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനമാണ് നടപ്പാക്കി വരുന്നത്. ഇത് ഒരു മാസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശിച്ചേ്കും. സ്കൂൾ, കോളേജ് തലങ്ങളിലുള്ള പരീക്ഷകൾ അഡ്മിഷൻ എന്നിവ ഓൺലൈൻ ആക്കിയേക്കും. ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചേക്കുമെങ്കിലും അടിയന്ത്ര സർവ്വീസുകൾ മാത്രമേ അനുവദിക്കൂ.
ഹോട്ട് സ്പോട്ടുകൾ
ഇത് കൂടാതെ ഹോട്ട് സ്പോട്ടുകൾ എന്ന് കണക്കാക്കുന്ന 62 ജില്ലകളിൽ കർശന നിയന്ത്രണം നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. രോഗ ബാധിത പ്രദേശങ്ങൾ പൂർണമായും അടയ്ക്കുകയെന്നതാണ് പ്രധാനമായി ചെയ്തേക്കുക. ഇവിടെ നിന്നും പുറത്തേക്കും അകത്തേക്കും ഉള്ള സഞ്ചാരം പൂർണമായും നിരോധിച്ചേക്കും.
പ്രവർത്തിക്കില്ല
രോഗബാധിത മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്വകാര്യ ഗതാഗതം എന്നിവയെല്ലാം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് വരെ പ്രവർത്തിക്കില്ല. പൊതുഗതാഗതവും നിരോധിച്ചേക്കുമെന്നാണ് വിവരം.അവസാനം രോഗം സ്ഥിരീകരിച്ചതിന് ശേഷം നാലാഴ്ച കഴിഞ്ഞും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മാത്രമേ ആ പ്രദേശം കൊവിഡ് മോചിത ജില്ലയായി കണക്കാക്കാനാകൂവെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.
Recommended Video
കേരളത്തിലും
കേരളത്തിലെ ഏഴ് ജില്ലകൾ കൂടി നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നാണ്വിവരം.കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍ തുടർന്നേക്കുക. നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹോട്ട് സ്പോട്ട് പട്ടികയിൽ ഇടംപിടിച്ച ജില്ലകളായിരുന്നു കാസർഗോഡും പത്തനംതിട്ടയും.