രാജ്യം റഫേലിന്റെ വില അറിഞ്ഞുവെന്ന് മോദി; 30000 കോടി മോഷ്ടിച്ചില്ലേയെന്ന് രാഹുൽ
Recommended Video
ദില്ലി: റഫേൽ യുദ്ധ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ പാകിസ്താനെതിരെയുള്ള പ്രതിരോധ നീക്കങ്ങളുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫേൽ വിമാനങ്ങളുടെ ഫലം രാജ്യം ഇപ്പോൾ മനസിലാക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുൻപ് ഭരിച്ചവരുടെ സ്വാർത്ഥ താൽപര്യങ്ങൾ മൂലമാണ് റാഫേൽ വിമാനങ്ങൾ വാങ്ങാതിരുന്നത്. റാഫേൽ കരാറിനെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രതിപക്ഷം രാജ്യത്തിന്റെ സുരക്ഷകൊണ്ടാണ് കളിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. റാഫേൽ യുദ്ധവിമാനങ്ങൾ വൈകിപ്പിക്കാൻ കാരണം പ്രധാനമന്ത്രിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
റഫേലിന്റെ നഷ്ടം
റാഫേൽ യുദ്ധ വിമാനങ്ങളുടെ വില രാജ്യം മുഴുവൻ ഇപ്പോൾ മനസിലാക്കുന്നു. ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾ മൂലം മുമ്പ് റാഫേൽ ലഭിച്ചില്ല. ഇപ്പോഴാകട്ടെ റാഫേൽ കരാറിനെ രാഷ്ട്രീയ വൽക്കരിക്കുന്നു. നിക്ഷിപ്ത താൽപര്യങ്ങളും രാഷ്ട്രീയവൽക്കരണവും രാജ്യത്തിന് വരുത്തിയ നഷ്ടം വലുതാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ലോകം മുഴുവൻ ഒപ്പം നില്ക്കുമ്പോൾ
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം അണി നിരക്കുമ്പോൾ ചിലർ അതിനെ എതിർക്കുകയാണ്. എന്നെ എതിർക്കുകയാണ് അവരുടെ ലക്ഷ്യം, എന്നാൽ ജെയ്ഷെ തലവൻ മസൂദ് അസറിനെ പോലുള്ള തീവ്രവാദികൾക്ക് അത് സഹായമായി മാറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ എതിർക്കുന്നവർ
പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യ ബാലക്കോട്ടിൽ ശക്തമായ തിരിച്ചടി നൽകിയപ്പോൾ ചിലർ അതിനെ ചോദ്യം ചെയ്തു. സ്വന്തം രാജ്യത്തെ എതിർക്കുന്നവരാണ് രാജ്യം നേരിടുന്ന ഒരു വെല്ലുവിളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം മുഴുവൻ സൈന്യത്തിനൊപ്പം നിൽക്കുമ്പോൾ ചിലർ സംശയത്തോടെ വീക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരായ ആയുധം
ഇത്തരം രാഷ്ട്രീയ പാർട്ടികളുടെ പ്രസ്താവനകളാണ് ഇന്ത്യയ്ക്കെതിരെ പാകിസ്താൻ പലപ്പോഴും ആയുധമാക്കുന്നത്. എന്നെ വിമർശിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതിനായി രാജ്യത്തിന്റെ താൽപര്യങ്ങളെ ബലികഴിപ്പിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച മോദി മുൻപ് രാജ്യം ഭരിച്ചവരുടെ കാലത്ത് നിരവധി പ്രതിരോധ അഴിമതികൾ നടന്നുവെന്നും ആരോപിച്ചു. കരാറുണ്ടാക്കി പണം ഉണ്ടാക്കാനായിരുന്നു അവരുടെ താൽപര്യം, ഒരു കരാർ നടപ്പിലായില്ലെങ്കിൽ പ്രതിരോധ മേഖലയിൽ ആധുനിക വൽക്കരണം നടത്താൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
|
തിരിച്ചടിച്ച് രാഹുൽ
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധി അതേ നാണയത്തിൽ തിരിച്ചടി നൽകി. പ്രധാനമന്ത്രി, ''നിങ്ങൾക്ക് നാണമില്ലെ? നിങ്ങൾ മുപ്പതിനായിരും കോടി രൂപ മോഷ്ടിച്ച് നിങ്ങളുടെ സുഹൃത്ത് അനിൽ അംബാനിക്ക് കൈമാറി. റഫേൽ യുദ്ധ വിമാനങ്ങൾ വൈകാൻ ഒരേയൊരു കാരണം നിങ്ങളാണ്. വിംഗ് കമാൻഡർ അഭിനന്ദനെ പോലുള്ള ഇന്ത്യയുടെ പോരാളികൾ കാലഹരണപ്പെട്ട യുദ്ധ വിമാനങ്ങൾ പറപ്പിക്കേണ്ടി വന്നതിന് ഒരേയൊരു കാരണം നിങ്ങളാണ്'' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
റഫേൽ അഴിമതി
റാഫേൽ കരാറിൽ വൻ അഴി മതി നടത്തിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആരോപിക്കുന്നത്. കരാറിൽ യുദ്ധവിമാനങ്ങളുടെ വില ഉയർത്തിയെന്നും പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞാണ് അനിൽ അംബാനിയുടെ റിലയൻസിന് ഓഫ്സെറ്റ് കോൺട്രക്ട് ലഭിച്ചെന്നുമാണ് കോൺഗ്രസിന്റെ ആരോപണം. 36 യുദ്ധ വിമാനങ്ങള് വാങ്ങുന്നതിന് ആയിരുന്നു കരാര്.
കള്ളൻമാത്രമല്ല ഭീരുവും
കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യമാണ് അടുത്തകാലത്തായി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. റഫാൽ ഇടപാടിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയെ പരിഹസിക്കാൻ ഈ മുദ്രാവാക്യം ഉപയോഗിച്ച് തുടങ്ങിയത്. റാഫേൽ ഇടപാടിൽ മോദിയെ തുറന്ന ചർച്ചയ്ക്ക് ക്ഷണിച്ച രാഹുൽ ഗാന്ധി കാവൽക്കാരൻ കള്ളൻ മാത്രമല്ല ഭീരുവും ആണെന്ന് വിമർശിച്ചു.
30 വർഷങ്ങൾക്ക് ശേഷം രാഹുൽ എത്തി; ഒരു മാസം പിന്നിട്ടപ്പോൾ മോദിയും, ബീഹാറിൽ എൻഡിഎയുടെ കൂറ്റൻ റാലി