ചൈന, നേപ്പാള്‍ അതിര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ;ഗ്രമീണര്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കി
ദില്ലി: സംഘര്‍ഷ സാധ്യത രൂക്ഷമായ നേപ്പാള്‍, ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ. അതിര്‍ത്തി പ്രദേശേങ്ങളിലെ ഗ്രാമ മുഖ്യന്‍മാര്‍ക്ക് കൂടുതല്‍ സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്ന നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ദുര്‍ബലമായ ഉത്തരാഖണ്ഡിലെ പിത്തോറഗഡിനോട് ചേർന്നുള്ള ചൈന, നേപ്പാൾ അതിർത്തിയിലെ 49 ഗ്രാമപ്രധാൻമാർക്കാണ് ജില്ലാഭരണ കൂടത്തിന്‍റെ നേതൃത്വത്തില്‍ സാറ്റലൈറ്റ് ഫോണുകൾ നൽകാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)യാണ് ഗ്രാമമുഖ്യമന്‍മാര്‍ക്ക് നല്‍കാനുള്ള സാറ്റ്ലൈറ്റ് ഫോണുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ഭൂമിശാസ്ത്രപരമായ പ്രതികൂല ഘടകള്‍ കാരണം ബിഎസ്‌എൻഎൽ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ മേഖലയില്‍ ടവറുകൾ സ്ഥാപിച്ചിട്ടില്ല. മൊബൈല്‍ കണക്ഷന്‍ ഉള്ളവരില്‍ പലരും നേപ്പാളില്‍ നിന്നുള്ള മൊബൈല്‍ സിം കണക്ഷനുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഗ്രാമമുഖ്യന്‍മാര്‍ക്ക് സാറ്റ്ലൈറ്റ് ഫോണുകള്‍ നല്‍കുന്നത്.
49 ഗ്രാമമുഖ്യമന്‍മാരില്‍ 34 പേരും ധാർചുല തഹ്‌സിലിൽ നിന്നുള്ളവയാണെന്നും ബാക്കിയുള്ളവര്‍ മുൻസ്യാരിയിൽ നിന്നുള്ളതാണെന്നും പിത്തോറഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കുമാർ ജോഗ്‌ദാൻഡെ പറഞ്ഞു. ധാർചുലയിലെ ബയാസ്, ഡർമ പ്രദേശങ്ങളിലെ ഗ്രാമമുഖ്യന്‍മാര്‍ക്ക് 19 സാറ്റ്ലൈറ്റ് ഫോണുകള്‍ തിങ്കളാഴ്ച തന്നെ കൈമാറി. മൻഷ്യാരിയിലെ 15 ഗ്രാമത്തലവന്മാർക്ക് ഞായറാഴ്ചയോടെ സാറ്റലൈറ്റ് ഫോണുകൾ നൽകുമെന്നും ജോഗ്ദാൻഡെ പറഞ്ഞു. മിനിറ്റിന് 12 രൂപയാണ് ഫോൺ ചാർജ്. ഒരു എസ്എംഎസിന് 12 രൂപയും അന്താരാഷ്ട്ര കോളുകൾക്ക് മിനിറ്റിന് 260 രൂപയും ഈടാക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
നിരക്ക് ഇത്രയും ഉയയര്‍ന്ന് നില്‍ക്കുന്നതില്‍ പല ഗ്രാമമുഖ്യന്‍മാരും ഇതിനോടകം തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. ബയാസ്, ഡർമ, ചൗഡ്ദാസ് പ്രദേശങ്ങളിലെ 14 ഗ്രാമമുഖ്യന്‍മാര്‍ ഫോൺ നിരക്ക് കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ഔട്ട് ഗോയിങ് കോളിന് നിരക്ക് രണ്ട് രൂപയായി നിലനിർത്താനും ഇൻകമിംഗ് കോളുകള്‍ സൗജന്യമാക്കണമെന്നും റാവത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമപ്രധാൻ ഹയാത്ത് സിംഗ് പറഞ്ഞു. പാവപ്പെട്ട ഗ്രാമീണരെ സംബന്ധിച്ച് നിലവിലെ നിരക്ക് വളരെ ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പ്രഖ്യാപനവുമായി യുഎഇ, പ്രവാസികള്‍ക്ക് രാജ്യത്തേക്ക് സ്വാഗതം; പക്ഷെ നിബന്ധനകള്‍ പാലിക്കണം