ഓൺലൈൻ ഗെയിം നിയമങ്ങൾ മാറുന്നു; ലംഘിച്ചാൽ ജയിൽ ശിക്ഷയും കോടികളുടെ പിഴയും
ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ്' (PROG) ആക്ട് 2025-ന്റെ ചട്ടങ്ങൾ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു. മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയിൽ ശിക്ഷയുമാണ്.
ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ
നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി 'ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ' എന്ന പേരിൽ ഒരു ഉന്നതാധികാര സമിതിക്ക് സർക്കാർ രൂപം നൽകും. സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങളുള്ള ഈ സമിതിക്ക് പരാതികളിൽ അന്വേഷണം നടത്താനും വ്യക്തികളെ വിളിപ്പിച്ചു മൊഴിയെടുക്കാനും അധികാരമുണ്ടാകും. ഐടി മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി തലവനാകുന്ന ഈ സമിതിയിൽ ആഭ്യന്തര, ധനകാര്യ, കായിക മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. ഗെയിമുകൾ നിയമപരമാണോ അതോ നിരോധിത വിഭാഗത്തിൽപ്പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ഈ അതോറിറ്റിക്കായിരിക്കും.

ഗെയിമുകളുടെ തരംതിരിക്കൽ
പുതിയ നിയമപ്രകാരം ഗെയിമുകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.
ഓൺലൈൻ സോഷ്യൽ ഗെയിമുകൾ: സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ പ്രവർത്തിക്കാമെങ്കിലും കളിക്കാർക്ക് പണമോ മറ്റ് സമ്മാനങ്ങളോ തിരികെ നൽകാൻ പാടില്ല.
ഇ-സ്പോർട്‌സ്: സ്പോർട്സ് ഇനങ്ങളായി അംഗീകരിക്കപ്പെട്ടവയിൽ സമ്മാനത്തുക നൽകാം. എന്നാൽ ഇവ പണം വെച്ചുള്ള ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് അതോറിറ്റി ഉറപ്പുവരുത്തും.
ഓൺലൈൻ മണി ഗെയിമുകൾ: പണം വാതുവെക്കുന്നതോ ലാഭവിഹിതം നൽകുന്നതോ ആയ എല്ലാ ഗെയിമുകളും ഈ വിഭാഗത്തിൽപ്പെടും. ഇവ ഇന്ത്യയിൽ പൂർണ്ണമായും നിരോധിച്ചു.
യഥാർത്ഥ പണ ഇടപാടുകൾ ഇല്ലാത്ത ഗെയിമുകൾക്ക് മന്ത്രാലയത്തിൽ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കർശന ശിക്ഷാ നടപടികൾ
നിയമം ലംഘിച്ച് പണം വെച്ചുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ നടത്തുന്നവർക്ക് 3 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരം ആപ്പുകളുടെയോ വെബ്‌സൈറ്റുകളുടെയോ പരസ്യങ്ങൾ നൽകുന്നവർക്കും ശിക്ഷയുണ്ട്; 2 വർഷം വരെ തടവും 50 ലക്ഷം രൂപ വരെയുമാണ് ഇവർക്കുള്ള പിഴ. സൈബർ സെൽ ഉദ്യോഗസ്ഥർക്കായിരിക്കും കേസുകളുടെ അന്വേഷണ ചുമതല.
ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ചൂതാട്ടം തടയുന്നതിനും യുവാക്കളെ ഇതിന്റെ കെണിയിൽ നിന്ന് രക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഇത്രയും കർശനമായ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ കരട് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് ഇപ്പോൾ അന്തിമ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. മെയ് 1 മുതൽ ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ രാജ്യത്തെ ഗെയിമിംഗ് വിപണിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.












Click it and Unblock the Notifications