ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐഎംഎഫ്, അടിയന്തര നടപടികൾ അത്യാവശ്യം!
ദില്ലി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊളളണമെന്നും ഐഎംഎഫ് വ്യക്തമാക്കി. രാജ്യത്ത് നിക്ഷേപത്തിലും ഉപഭോഗത്തിലും വലിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നും സാമ്പത്തിക നയങ്ങളില്‍ കാതലായ മാറ്റം അനിവാര്യമാണ് എന്നുമാണ് ഐഎംഎഫ് നല്‍കുന്ന നിര്‍ദേശം.
സാമ്പത്തിക പ്രതിസന്ധി ഇത്തരത്തില്‍ ഇനിയും തുടരുകയാണെങ്കില്‍ ബാങ്ക് നിരക്കുകള്‍ ഇനിയും കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും എന്നാണ് ഐഎംഎഫ് അസി. ഡയറക്ടര്‍ റാനില്‍ സല്‍ഗാഡൊ വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് നിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐഎംഎഫിന്റെ വാര്‍ഷിക അവലോകനത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുളള വിലയിരുത്തല്‍. ഇന്ത്യയിലെ സാമ്പത്തിക തകര്‍ച്ച ആഗോള വളര്‍ച്ചയേയും ഗുരുതരമായി തന്ന ബാധിക്കുന്നുണ്ട് എന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സര്‍ക്കാരിന് വലിയ ഭൂരിപക്ഷമുണ്ട് എന്ന അനുകൂല ഘടകം കൃത്യമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്നും അത്തരം നീക്കങ്ങളില്‍ സുതാര്യതയും ആത്മവിശ്വാസവും പ്രകടിപ്പിക്കണമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് സാമ്പത്തിക തകര്‍ച്ച ഇല്ല എന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കം അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് തകര്‍ന്നടിഞ്ഞ സാമ്പത്തിക വ്യവസ്ഥയെ തന്റെ സര്‍ക്കാര്‍ രക്ഷിച്ചു എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണ് എന്ന് തെളിയിക്കുന്നതാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയാണ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 7.0 ശതമാനം ആയിരുന്ന സാമ്പത്തിക വളര്‍ച്ച 4.5ശതമാനത്തിലേക്കാണ് കൂപ്പ് കുത്തിയിരിക്കുന്നത്.