പാകിസ്താന് പറയാനുള്ളത് തോറ്റോടിയ ചരിത്രം മാത്രം; ഏഴുപതിറ്റാണ്ടിനിടെ പലകുറി നേർക്കുനേർ
ദില്ലി: തുടർച്ചയായ പാക് പ്രകോപനങ്ങൾക്ക്ല ശേഷം പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും നീക്കങ്ങൾ ലോക രാജ്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആവർത്തിച്ചുള്ള ഇന്ത്യയുടെ മുന്നറിപ്പുകൾ അവഗണിച്ച പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് കനത്ത ജാഗ്രതയിലായിരുന്നു പാകിസ്താൻ. ഇത് മറികടന്ന് നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലെത്തി തിരിച്ചടി നൽകാൻ ഇന്ത്യയ്ക്കായി.
ഇന്ത്യയുടെ കനത്ത തിരിച്ചടിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഒരു യുദ്ധത്തിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്ക എല്ലായിടത്തുനിന്നും ഉയരുന്നുണ്ട്. ഇന്ത്യയോട് ഏറ്റുമുട്ടാൻ വന്നപ്പോഴെല്ലാം പരാജയം നേരിട്ട ചരിത്രം മാത്രമാണ് പാകിസ്താന് പറയാനുള്ളത്.
1947 കശ്മീർ യുദ്ധം
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കശ്മീരിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിൽ നടത്തിയ ഏറ്റുമുട്ടലിനെ ഒന്നാം കശ്മീർ യുദ്ധമെന്നാണ് അറിയപ്പെടുന്നത്. കശ്മീർ പിടിച്ചെടുക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ കശ്മീരിന് നേരേ നടത്തിയ ആക്രമണം കലാശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലാണ്. സൈനിക ബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാൻ ഇന്ത്യ രംഗത്തെത്തി. 1948 ഡിസംബർ 31നാണ് യുദ്ധം അവസാനിക്കുന്നത്.
1965 പാക് നുഴഞ്ഞു കയറ്റം
ജമ്മു കശ്മീരിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ തുടർന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. 1965 ആഗസ്റ്റ് 5നാണ് 33,000 പാക് സൈനികർ കശ്മീരിൽ നുഴഞ്ഞുകയറ്റം തുടങ്ങിയത്. തിത്വാർ, ഉറി, പൂഞ്ച് മേഖലകളിൽ പാക് സൈന്യം മുന്നേറ്റം നടത്തുകയും, തന്ത്രപ്രധാനമായ പാതയായ ഹാജി പിറും പിടിച്ചെടുക്കുകയും ചെയ്തു. ആഗസ്റ്റ് 28ന് ഇന്ത്യൻ സൈന്ംയ ഹാജി പിറും പാത തിരിച്ചെടുത്തു. ഇതോടെ സെപ്റ്റംബർ ഒന്നിന് യുദ്ധം ആരംഭിക്കുകയായിരുന്നു.
തിരിച്ചടിച്ച് ഇന്ത്യ
ഓപ്പറേഷൻ ഗ്രാൻഡ് സ്ലാം എന്നാണ് പാകിസ്താൻ ഈ യുദ്ധത്തിന് പേരിട്ടിരുന്നത്. ജമ്മു കശ്മീരിലെ പ്രധാന നഗരമായ അഖ്നൂരിന് തൊട്ടടുത്ത് വരെ പാക് സൈന്യം എത്തിയിരുന്നു. ശക്തമായി തിരിച്ചടിച്ച ഇന്ത്യ പാകിസ്താന്റെ സിയാൻകോട്ടിലെ ഒരു ഭാഗം പിടിച്ചെടുത്തു. പ്രധാന നഗരമായ ലാഹോറിന്റെ തൊട്ടടുത്ത് വരെ ഇന്ത്യൻ സൈന്യം എത്തി. സെപ്റ്റംബർ 22ന് യുഎൻ രക്ഷാ സമിതി ഇരുരാജ്യങ്ങളുടെ മേലും സമ്മർദ്ദം ചെലുത്തുകയായിരുന്നു. അങ്ങനെ സെപ്റ്റംബർ 23ന് വെടിനിർത്തൽ കരാർ നിലവിൽ വന്നു.
1971- ബംഗ്ലാദേശ് വിമോചന യുദ്ധം
പാകിസ്താന്‍റെ ഭാഗമായിരുന്ന ബംഗ്ലാദേശ് 1971ൽ ഇന്ത്യയുടെ സഹായത്തോടെ നടത്തിയ വിമോചന യുദ്ധത്തെ തുടർന്നാണ് പ്രത്യേക രാഷ്ട്രമായത്. അതുവരെ കിഴക്കന്‍ പാകിസ്താന്‍ എന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്തെ ഒരു രാജ്യമാക്കി ഇന്ത്യ മാറ്റി. അന്ന് പാകിസ്താന്‍ തോറ്റോടി. പതിനയ്യായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ പാകിസ്താന്‍ ഭൂമി ഇന്ത്യന്‍ പട്ടാളം അന്ന് കീഴടക്കിയിരുന്നു. എന്നാല്‍ സിംല കരാറിന്റെ പേരില്‍ ആ സ്ഥലമെല്ലാം ഇന്ത്യ തിരിച്ച് കൊടുത്തു. 13 ദിവസം മാത്രമാണ് യുദ്ധം നീണ്ടുനിന്നത്. 195 ഓഫീസർമാരുൾപ്പെടെ 3843 ഇന്ത്യൻ സൈനികർ യുദ്ധത്തിൽ വീരമൃത്യു വരിച്ചു.
1999-കാർഗിൽ യുദ്ധം
നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യൻ കരസേനയും വ്യോമസേനയും 1999 മേയിൽ ആരംഭിച്ച ഓപ്പറേഷൻ വിജയ് രണ്ടരമാസത്തോളം നീണ്ടു നിന്നു. ഉയർന്ന മലനിരകൾക്കിടയിലാണ് പോരാട്ടം നടന്നത്. ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയും രാജ്യന്തര സമ്മർദ്ദങ്ങളും പാകിസ്താനെ വീണ്ടും പരാജയത്തിലേക്ക് നയിച്ചു. ജൂലൈ 27ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു.
സർജിക്കൽ സ്ട്രൈക്ക്
നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ഉറിയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 18 ഇന്ത്യൻ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഉറി ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്, 45 ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്. 2016 സെപ്റ്റംബർ 28ന് പാക് അതിർത്തിക്കുള്ളിലേക്ക് കടന്ന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. 2017 മെയ് 9ന് ഇന്ത്യയുടെ രണ്ടാം ആക്രമണത്തിൽ നൗഷേര മേഖലയിലെ പാക് സൈനിക പോസ്റ്റുകൾ തകർത്തു.
പുൽവാമയ്ക്ക് തിരിച്ചടി
പുൽവാമയിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ജെയ്ഷെയുടെ ശക്തി കേന്ദ്രങ്ങൾ തന്നെ തകർത്താണ് ഇന്ത്യ തിരിച്ചടി നൽകിയത്. 1971ന് ശേഷം വ്യോമസേന നിയന്ത്രണ രേഖ ലംഘിക്കുന്നത് ഇതാദ്യമാണ്. കാർഗിൽ യുദ്ധത്തിൽ പോലും നിയന്ത്രണ രേഖ ലംഘിച്ചിരുന്നില്ല. 300 ഓളം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളഞ്ഞു, രണ്ട് ഭീകരരെ വധിച്ചു