ഇന്ത്യ- പാക് സംയുക്ത സൈനിക പര്യടനം!! ചരിത്ര സംഭവത്തിന് സാക്ഷിയാവുക റഷ്യ
ദില്ലി: ഇന്ത്യ-പാക് സംയുക്ത സൈനിക പര്യടനത്തിന് കളമൊരുങ്ങുന്നു. രാജ്യാന്തര തലത്തിൽ ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ് പാകിസ്താനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും സൈനിക പര്യടനത്തിൽ പങ്കാളികളാവുന്നത്. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ കീഴിലാണ് സൈനിക പര്യടനം നടക്കാനിരിക്കുന്നത്. റഷ്യയിലെ ഉരൽ പർവതത്തിൽ വെച്ചുനടക്കുന്ന സൈനിക പര്യടനത്തിൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിലെ എല്ലാ അംഗരാജ്യങ്ങളും പങ്കെടുക്കും. നാറ്റോയെ പ്രതിരോധിക്കുന്നതിനായി ചൈനീസ് ആധിപത്യത്തിൻ കീഴിലാണ് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രവർത്തനം.
ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും ഭീകരവിരുദ്ധ സഹകരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സമാധാന നീക്കങ്ങളാണ് സൈനിക പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. സംയുക്ത സൈനിക പര്യടനത്തിൽ ഇന്ത്യ പങ്കാളികളാവുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരമൻ സ്ഥിരീകരിച്ചിട്ടുണ്ട്. ബെയ്ജിംഗിൽ വച്ച് കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലായിരുന്നു നിർമല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് പാകിസ്താനും ഇന്ത്യയും ഒരുമിച്ച് സൈനിക പര്യടനത്തിൽ പങ്കാളികളാവുന്നത്. എന്നാൽ രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങൾ യുഎന്നിന്റെ സമാധാന ദൗത്യങ്ങളിൽ പങ്കാളികളായിട്ടുണ്ട്. 2001ൽ റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്ക്, കസാക്കിസ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരാണ് ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്‍ സ്ഥാപിച്ചത്. എന്നാൽ 2005ലാണ് ഇന്ത്യയും പാകിസ്താനും ഈ കൂട്ടായ്മയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ അംഗത്വം റഷ്യയുടെ പിന്തുണയോടെയും പാകിസ്താന്റേത് ചൈനീസ് പിന്തുണയോടെയുമായിരുന്നു. 2017ലെ ഡോക്ലാം അതിർത്തി തർക്കത്തിന് പിന്നാലെ ഇന്ത്യ- ചൈന ബന്ധം വഷളായിരുന്നു. അതോടെ കഴിഞ്ഞ വർഷം നടത്താനിരുന്ന സൈനിക പര്യടനം ഒഴിവാക്കിയിരുന്നു.