വാജ്പേയിയെ പുകഴ്ത്തി പാക്ക് ഔദ്യോഗിക പത്രം! ഇന്ത്യയും പാക്കിസ്താനും ഒന്നിക്കണം
ഇരുകൊറിയകൾക്കും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം പുനസ്ഥാപിക്കാനായെങ്കിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇതെത്ര നിസ്സാരമെന്ന് പാക്ക് മാധ്യമങ്ങൾ. സമാധാനത്തിനും ജനനന്മയ്ക്കുമായി ഇരുരാജ്യങ്ങളും ഒന്നിക്കണമെന്നും പാക്ക് മാധ്യമങ്ങൾ ആഹ്വാനം ചെയ്യുന്നു. പാക്കിസ്ഥാനിൽ ഏറെ സ്വാധീനമുള്ള ഡോണും ഡെയ്‌ലി ടൈംസുമാണ് തങ്ങളുടെ ലേഖനത്തിലൂടെ ഈ ആവശ്യവുമായി രംഗത്തുവന്നത്.
കാശ്മീരും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ഇന്ത്യ- പാക്ക് ബന്ധം അനുദിനം വഷളാക്കുന്നതിനിടെ പാക്ക് മാധ്യമങ്ങളുടെ നിലപാട് അന്തർദേശീയ തലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്.
വാജ്പേയുടെ കാലത്ത്
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മികച്ച നിലയിലെത്തിയത് വാജുപേയിയുടെ കാലത്താണെന്നു കൂടി പറഞ്ഞുവെക്കുന്നതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പാക്ക് മാധ്യമങ്ങൾ കൊട്ടുന്നുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരെ പീഡിപ്പിക്കുനെന്ന് ആരോപിച്ച് അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കുടൂതൽ ഉലഞ്ഞിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നെന്ന് ഇന്ത്യയും പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് പാക്കിസ്ഥാനും രംഗത്തെത്തിയിരുന്നു. പാക്ക് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരിച്ചുവിളിക്കുകയും ചെയ്തു.
മനംമാറ്റം
കശ്മീരിന്റെ പേരിൽ അന്തർദേശീയ തലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയേറ്റതും പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ അന്ത്യശാസനയും നൽകിയതും അടുത്തിടെയായിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്ന വികാരം പാക്ക് ജനതക്കിടയിലും ശക്തമായതിന്റെ പ്രതിഫലനമാണ് പാക്ക് മാധ്യമങ്ങളുടെ അഭിപ്രായപ്രകടനമെന്ന വിലയിരുത്തലുമുണ്ട്.
കൊറിയകൾക്ക് കഴിഞ്ഞു, പിന്നെയാണോ
സ്വപ്‌നത്തിൽ പോലും നടക്കില്ലെന്ന് ലോകം വിലയിരുത്തിയ കൊറിയകൾ തമ്മിൽ ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്തു സമാധാനം പുനസ്ഥാപിച്ചെങ്കിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനിമിത് ഏറെ നിസ്സാരമാണെന്നും പാക് മാധ്യമങ്ങൾ പറയുന്നു. സമാധാന നീക്കങ്ങൾക്ക് ഉരുക്കുമുഷ്ടി ഉപേക്ഷിക്കാൻ ഇരുരാജ്യങ്ങളിലെയും ഭരണകൂടങ്ങൾ തയ്യാറാവണമെന്നും പാക്ക് മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബദ്ധവൈരികളും ഏതുനിമിഷവും പരസ്പരമൊരു ആക്രമണം ലക്ഷ്യമിടുകയും ചെയ്ത ഉത്തര, ദക്ഷിണ കൊറിയകളിലെ ഭരണ നേതാക്കൾ ഒന്നിച്ചിരുന്ന് സമാധാന ചർച്ചയ്ക്ക് കളമൊരുക്കിയത്, ഇതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണമെന്നാണ് പാക്ക് മാധ്യമങ്ങളുടെ ആവശ്യം. പാക് മാധ്യമമായ ഡെയ്‌ലി ടൈംസിലെ ലേഖനത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും കൊറിയൻ ഭരണാധികാരികുെടെ പാത പിന്തുടരണമെന്നും അവർ ആവശ്യപ്പെടുന്നു.
എന്നു കാണിക്കും പക്വത
ഏഴ് പതിറ്റാണ്ടിലധികമായി ഇരുരാജ്യങ്ങളും തമ്മിൽ പുലർത്തുന്ന ശത്രുത അവസാനിപ്പിക്കാൻ ഭരണകർത്താക്കൾ എന്നാണ് പക്വത കാണിക്കുകയെന്നും മാധ്യമത്തിലെ ലേഖനത്തില്‍ ചോദിക്കുന്നു. ദേശീയ, പ്രാദേശിക താൽപര്യങ്ങൾ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചർച്ച നടത്തണം. സമാധാന ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സമയമാണിത്. അതിനുള്ള നടപടികൾ ഇപ്പോൾ തന്നെ സ്വീകരിക്കണമെന്നും ഡെയ്‌ലി ടൈംസിലെ ലേഖനം ആവശ്യപ്പെടുന്നു.
വലിയ തടസങ്ങളില്ല
പാക്കിസ്ഥാന്റെ ഔദ്യോഗിക മാധ്യമമായ ഡോണും ഇത്തരമൊരു ആവശ്യമുന്നയിക്കുന്നുണ്ട്. അതിസങ്കീർണ്ണമായ പ്രശ്‌നങ്ങളുള്ള കൊറിയകൾ തമ്മിൽ ഒന്നിക്കാനായെങ്കിൽ അത്രയൊന്നും പ്രശ്‌നങ്ങളില്ലാത്ത ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒന്നിക്കാൻ വലിയ തടസ്സങ്ങളില്ലെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി സമാധാനം പുനസ്ഥാപിക്കണമെന്നും ഡോൺ ഉന്നയിക്കുന്നു്. 1999ൽ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് ലഹോറിലേക്ക് നടത്തിയ ചരിത്ര സന്ദർശനത്തിന്റെ സമാനമായ ഓർമപ്പെടുത്തലാണ് കൊറിയൻ സന്ദർനമെന്നും സൗഹൃദവും സമാധാനവും പുനസ്ഥാപിക്കാനുള്ള സമയമെത്തിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.