15 ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം ഡോസ് റെംഡിസിവിർ ഉൽപ്പാദിപ്പിക്കും: കൂടുതൽ വാക്സിൻ വിപണികളിലേക്കും എത്തിക്കു
ദില്ലി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പിടിമുറുക്കുന്നതിനിടെ മരുന്നുൽപ്പാദനം ഉയർത്താൻ സർക്കാർ. 15 ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം ഡോസ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്നാണ് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ദിവസേന ഒന്നര ലക്ഷം ഡോസ് എന്ന കണക്കിൽ തുറന്ന വിപണികളിൽ ഇന്ന് മുതൽ തന്നെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പല ആശുപത്രികളിലും ആന്റി വൈറൽ മരുന്നായി നൽകുന്ന റെംഡിസിവിറിന്റെ കുറവ് വ്യാപകമായി അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.
കുറഞ്ഞ നിരക്കിൽ എത്രയും പെട്ടെന്ന് റെംഡിസിവിർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ നടത്തിവരുന്നതായി കേന്ദ്ര രാസവസ്തു- രാസവള മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മരുന്ന് ഉൽപ്പാദനം ദിവസേന മൂന്ന് ലക്ഷത്തിലേക്ക് ഉയർത്തുകയും ചെയ്യും. നിലവിൽ രാജ്യത്ത് ഇരുപത് പ്ലാന്റുകളിലാണ് റെംഡിസിവിർ ഉൽപ്പാദിപ്പിക്കുന്നത്. ഇതിന് പുറമേ ഇരുപത് പ്ലാന്റുകൽക്ക് കൂടി മരുന്ന് ഉൽപ്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ആന്റിവൈറൽ മരുന്നായ റെംഡിസിവിർ ഇൻജെക്ഷനായാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്ക് നൽകുന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികൾക്ക് മാത്രമാണ് ഈ മരുന്ന് കുത്തിവെക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഗുരുതരമായ രോഗമുള്ളവർക്ക് മാത്രമായി ഈ മരുന്ന് പരിമിതപ്പെടുത്തിയിട്ടുള്ളത്. പ്രിസ്ക്രിപ്ഷനുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. എന്നാൽ ആശുപത്രികൾക്കും ഫാർമസികൾക്കും മാത്രമാണ് വാക്സിൻ സ്റ്റോക്ക് ചെയ്യാനുള്ള അനുമതിയുള്ളൂ. കയറ്റുമതി നിർത്തിവെച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇടപെട്ട് മരുന്നിന്റെ വില കുറയ്ക്കുന്നത്. രാസവസ്തു- രാസവള മന്ത്രാലയത്തിന്റേതാണ് ഈ നടപടി. ഇൻജെക്ഷന്റെ നിരക്ക് പുതുക്കി നിശ്ചയിച്ചതായി ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ കൊറോണ വൈറസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിർ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ. ഇതോടെ പുതുക്കിയ നിരക്ക് പരാമർശിച്ചുകൊണ്ടുള്ള ഉത്തരവ് മരുന്ന് നിർമാണ കമ്പനികള്‍ക്കും സർക്കാർ അയച്ചുനൽകിയിട്ടുണ്ട്. ഉടൻ തന്നെ പുതുക്കിയ നിരക്ക് രാജ്യത്ത് പ്രാബല്യത്തിൽ വരികയും ചെയ്യും. ഏപ്രിൽ 11നാണ് മരുന്നിന്റെ കയറ്റുമതിയ്ക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മരുന്നിന് ക്ഷാമം നേരിടാതിരിക്കാനാണ് മുൻകരുതൽ എന്നോണം മരുന്നിന്റെ കയറ്റുമതി നിർത്തിവെക്കാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.