പുതിയ രാഷ്ട്രപതി പട്ടിക ആര്‍എസ്എസ് തയ്യാറാക്കി; സുഷമയോ എംഎം ജോഷിയോ? അദ്വാനിയെ തഴഞ്ഞു
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ രാഷ്ട്രത്തലവന്റെ പദവിയിലേക്ക് പരിഗണിക്കുന്നത് പോലുമില്ലെന്നാണ് വിവരം
ദില്ലി: ആരായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ദിവസങ്ങളായി തുടങ്ങിയിട്ട്. ഏകദേശ ധാരണയായിട്ടുള്ളത് രണ്ടു പേരുടെ കാര്യത്തിലാണ്. ഒന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, മറ്റൊന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നീ രണ്ട് വനിതകളും പരിഗണനയിലുണ്ടെന്നാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ രാഷ്ട്രത്തലവന്റെ പദവിയിലേക്ക് പരിഗണിക്കുന്നത് പോലുമില്ലെന്നാണ് വിവരം.
അടുത്ത ജൂലൈയിലാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സഹായിച്ച വ്യക്തിയാണ് എല്‍കെ അദ്വാനി. എന്നാല്‍ അദ്വാനിയെ പരിഗണിക്കാത്തത് പാര്‍ട്ടിയില്‍ ചില വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇത്രയും പേരുകളാണ് ചര്‍ച്ചയിലുള്ളതെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇപ്പോള്‍ പ്രഖ്യാപിക്കാത്തത്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രഖ്യാപനമുണ്ടാവും.
1944 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് 83കാരനായ എംഎം ജോഷി. 10 വയസില്‍ തുടങ്ങിയതാണ് സംഘടനാ പ്രവര്‍ത്തനം. 1991ല്‍ ബിജെപി അധ്യക്ഷനായിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര വിവാദം കത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തി കൂടിയാണ് ജോഷി.
അടല്‍ ബിഹാരി വാജ്‌പേയുടെ മൂന്ന് കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്നു ജോഷി. 1992ല്‍ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ ഏകതാ യാത്ര നടത്തിയ അദ്ദേഹം അയോധ്യ പ്രസ്ഥാനത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥാ കാലത്ത് 19 മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
65 കാരിയായ സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ഒന്നിലധികം കാരണങ്ങളുണ്ട്. മോദി സര്‍ക്കാരില്‍ മികച്ച പ്രതിഛായയുള്ള മന്ത്രിയാണെന്നത് മാത്രമല്ല, ആര്‍എസ്എസ് സ്ത്രീ വിരുദ്ധരാണെന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് സുഷമ. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി സുഷമക്കുള്ള ബന്ധം അവര്‍ക്ക് വഴി എളുപ്പമാക്കുമെന്നാണ് കരുതുന്നത്.
സുഷമയുടെ ആരോഗ്യകാര്യത്തില്‍ പാര്‍ട്ടിക്കും ആര്‍എസ്എസിനും ആശങ്കയുണ്ട്. എന്നാല്‍ ഈ പ്രശ്‌നം തന്നെയാണ് അവരുടെ നേട്ടമെന്ന് കരുതുന്നവരും പാര്‍ട്ടിയില്‍ നിരവധിയാണ്. രാഷ്ട്രപതി പദവിയില്‍ എത്തിയാല്‍ സുഷമക്ക് ഇപ്പോഴുള്ളത്ര ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ഇവര്‍ വാദിക്കുന്നു.
ഇന്‍ഡോറില്‍ നിന്ന് എട്ട് തവണ പാര്‍ലമെന്റിലെത്തിയ വ്യക്തിയാണ് 74 കാരിയായ സ്പീക്കര്‍ സുമിത്രാ മഹാജന്. ആര്‍എസ്എസുമായി ഇവര്‍ക്ക് നല്ല ബന്ധമാണ്. ഒഡീഷയില്‍ നിന്നുള്ള ആദിവാസി വനിതയാണ് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ മുര്‍മു. രണ്ട് ദശാബ്ദക്കാലമായി മികച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് മുര്‍മു നടത്തിയിട്ടുള്ളത്.
4896 നിയമസാമാജികര്‍ അടങ്ങുന്ന ഇലക്ട്രല്‍ കോളജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. രാജ്യസഭയിലേയും ലോക്‌സഭയിലേയും 776 അംഗങ്ങള്‍ക്ക് പുറമെ നിയമസഭകളിലെ 4120 പേരും അടങ്ങുന്നതാണ് കോളജ്. എല്ലാ എംപിമാര്‍ക്കും 708 ന് തുല്യമായ വോട്ടാണുള്ളത്. എംഎല്‍എമാര്‍ക്ക് ആണെങ്കില്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.
നിലവില്‍ 1.098 ദശലക്ഷം വോട്ടാണ് ഇലക്ട്രല്‍ കോളജിലുള്ളത്. ഭൂരിപക്ഷം കിട്ടാന്‍ 549001 വോട്ട് കിട്ടണം. ബിജെപിക്ക് 282 ലോക്‌സഭാംഗങ്ങളും 56 രാജ്യസഭാംഗങ്ങളും 1126 എംഎല്‍എമാരുമാണുള്ളത്. പത്ത് സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ഭരിക്കുന്നുണ്ടെങ്കിലും ജനസംഖ്യ കൂടിയ യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയില്‍ ഭരണമില്ലാത്തത് തിരിച്ചടിയാണ്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 75000 ത്തിലധികം വോട്ട് കൂടി കിട്ടായാലോ അവര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതിയാക്കാന്‍ സാധിക്കൂ. 2002ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ ബിജെപി പിന്തുണയോടെയാണ് എപിജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ആരും എതിര്‍ത്തിരുന്നില്ല. ശേഷം വന്ന പ്രതിഭാ പാട്ടീല്‍ ആണ് ഈ പദവിയിലെത്തുന്ന രാജ്യത്തെ ആദ്യ വനിത. തുടര്‍ന്ന് 2012ലാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായത്.