പാകിസ്താന് പിന്തുണ... ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു, തുര്‍ക്കിക്കെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ
ദില്ലി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപിച്ച് തുര്‍ക്കിക്കെതിരെയും ഇന്ത്യ നടപടിക്കൊരുങ്ങുന്നു. നേരത്തെ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ നടപടി നേരിടേണ്ടി വരുമെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിക്കെതിരെയും നടപടി വരുന്നത്. പാകിസ്താനെ പിന്തുണയ്ക്കുകയും, ഒപ്പം കശ്മീര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതിനാണ് നടപടി വരുന്നത്.
തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കുകയോ അതല്ലെങ്കില്‍ നികുതി വര്‍ധിപ്പിക്കുകയോ ചെയ്യാനാണ് ഇന്ത്യയുടെ നീക്കം. ഇക്കാര്യം പക്ഷേ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മോദി സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. മലേഷ്യക്കെതിരെയുള്ള നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പാമോയില്‍ ഇറക്കുമതി മലേഷ്യയില്‍ നിന്ന് അവസാനിപ്പിക്കുകയും, പകരം ഇന്തോനേഷ്യയെ ആശ്രയിക്കുകയും ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം.
ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെയുള്ള പല നീക്കങ്ങളിലും പാകിസ്താനെ തുര്‍ക്കി പരസ്യമായി പിന്തുണച്ചിരുന്നു. നേരത്തെ കശ്മീര്‍ വിഷയം ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ ഉന്നയിച്ചപ്പോള്‍, അവിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു പാകിസ്താന് വാദിച്ചത്. ഇതിനെ ചൈന, മലേഷ്യ, തുര്‍ക്കി എന്നിവരാണ് പിന്തുണച്ചത്. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇതിന് പുറമേ പാകിസ്താനെ ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ചപ്പോഴും തുര്‍ക്കി ആശങ്ക അറിയിച്ചിരുന്നു.
തുര്‍ക്കിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും സ്റ്റീല്‍ ഇറക്കുമതിയും ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം. മറ്റ് ചില ഇറക്കുമതികള്‍ക്കും നിയന്ത്രണം കൊണ്ടുവരും. 7.8 മില്യണിന്റെ വ്യാപാരമാണ് ഇന്ത്യ, തുര്‍ക്കിയുമായി നടത്തുന്നത്. ഇതില്‍ ഇറക്കുമതി 2.4 മില്യണോളം വരും. പ്രധാനമായും എണ്ണയാണ് തുര്‍ക്കിയില്‍ നിന്ന് വാങ്ങുന്നത്. അതേസമയം മലേഷ്യയുമായി 17 ബില്യണിന്റെ വ്യാപാരമാണ് ഇന്ത്യക്കുള്ളത്. കയറ്റുമതി 10.8 ബില്യണോളം വരും.
ദില്ലിയിൽ രാഹുല്‍ ഗാന്ധി- ആദിത്യ താക്കറെ കൂടിക്കാഴ്ച: യോഗം കോൺഗ്രസുമായുള്ള നീരസം ഒഴിവാക്കാൻ..