പുൽവാമ ഭീകരാക്രമണത്തിൽ പാക് പങ്കിന് കൂടുതൽ തെളിവുകൾ; ആസൂത്രണം നടന്നത് പാക് സൈനിക ആശുപത്രിയിൽ
ദില്ലി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് ബന്ധം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളുമായി ഇന്ത്യ. ജെയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസറാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. മസൂദ് അസറിന്റെ നിർദ്ദേശ പ്രകാരമാണ് ജെയ്ഷെ മുഹമ്മദ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്തത്.
പാകിസ്ഥാനിലെ സൈനിക ആശുപത്രിയിൽ നാല് മാസമായി ചികിത്സയിൽ കഴിയുന്ന മസൂദ് അസർ ഇവിടെ വെച്ചാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്. ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഇന്ത്യ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറും.
പാകിസ്താന് ഇന്ത്യയുടെ ആദ്യ പ്രഹരം; പാക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കി
ശബ്ദ സന്ദേശം
പുൽവാമ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപ് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരരുടെ ക്യാമ്പിലേക്ക് അയച്ച ശബ്ദ സന്ദേശമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. പാക് സൈനിക ആശുപത്രിയിൽ നിന്നുമാണ് ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് ആ ശബ്ദ സന്ദേശം എത്തിയിരിക്കുന്നത്.
പ്രതികാരം ചെയ്യണം
മസൂദ് അസറിന്റെ മരുമകനായ ഉസ്മാൻ ഹൈദറിനെ കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു. ഉസ്മാന്റെ മരണത്തിൽ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന് മസൂദ് അസർ ഭീകരരോട് ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ജ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
മരണത്തേക്കാൾ സന്തോഷം നൽകുന്നത്
ഇന്ത്യയോടുള്ള ഈ യുദ്ധത്തിൽ മരണത്തെക്കാൾ സന്തോഷം നൽകുന്ന മറ്റൊന്നില്ല. ചിലർ നമ്മെ തീവ്രവാദികളെന്നും മതഭ്രാന്തന്മാരെന്നും വിളിക്കും, ആ വാക്കുകൾ ചെവിക്കൊള്ളേണ്ടതില്ല, അതിർത്തിക്കപ്പുറം നമ്മൾ അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം. ഇന്ത്യയ്ക്കെതിരായി യുദ്ധം ചെയ്യാൻ ജെയ്ഷെ ഭീകരരെ ആഹ്വാനം ചെയ്യുന്നതാണ് മസൂദ് അസറിന്റെ വാക്കുകൾ.
പദ്ധതി പറയാതെ
അതേസമയം പാകിസ്ഥാനിലെ 13 ഭീകരസംഘടനകൾ ചേർന്ന യുണൈറ്റഡ് ജിഹാദി കൗൺലിലിലെ മറ്റ് അംഗങ്ങളുമായി മസൂദ് അസർ പുൽവാമ ഭീകരാക്രമണത്തിന്റെ പദ്ധതികൾ പങ്കുവെച്ചിരുന്നില്ലെന്നാണ് സൂചന. ഇതിന് പകരം മസൂദ് അസർ തന്റെ മരുമക്കളായ മുഹമ്മദ് ഉമൈർ, റാഷിദ് ഘാസി എന്നിവരെ ഉപയോഗിച്ച് താഴ്വരയിലെ യുവാക്കളെ ഭീകരാക്രമണത്തിനായി പ്രേരിപ്പിക്കുകയായിരുന്നു മസൂദ് അസറിന്റെ ശബ്ദ സന്ദേശം ഉപയോഗിച്ചായിരുന്നു ഇവർ യുവാക്കളെ പ്രേരിപ്പിച്ചത്.
ഭീകരർ ഒളിവിൽ
ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയിലെ പ്രധാന നേതാക്കൾ ആരും ആക്രണമങ്ങളിൽ നേരിട്ട് പങ്കെടുക്കില്ല. ഉമൈർ, ഇസ്മയിൽ, അബ്ദുൾ റാഷിദ് ഘാസി എന്നിവരാണ് ഭീകരപ്രവർത്തനങ്ങൾക്ക് നേരിട്ട് നിർദ്ദേശം നൽകുന്നത്. 60 ഓളം ജെയ്ഷെ മുഹമ്മദ് ഭീകരർ കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം. ഇവരിൽ 35 പേർ പാകിസ്ഥാനികളും ബാക്കിയുള്ളവർ താഴ്വാരത്ത് നിന്നുള്ളവരാണെന്നുമാണ് വിവരം.
തീവ്രവാദ ക്യാമ്പുകൾ ഒഴിപ്പിക്കുന്നു
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. മിന്നലാക്രമണം മുന്നിൽ കണ്ട് അതിർത്തിയിലെ ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. തിരിച്ചടിക്കാൻ സൈനികർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സൈനീകരുടെ ജീവത്യാഗം വെറുതെ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.