രാജ്യത്ത് വാക്സിൻ വിതരണം 122.41 കോടി കടന്നു; 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കൊവിഡ്
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ 42,04,171 ഡോസ് വാക്സിനുകൾ നൽകിയതോടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 122.41 കോടി (1,22,41,68,929) കടന്നു. 1,26,81,072 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,905 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,08,183. ആയി. ദേശീയ രോഗമുക്തി നിരക്ക് 98.34%. തുടർച്ചയായി 155 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,309 പേർക്കാണ്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,03,859 പേരാണ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,91,236 പരിശോധനകൾ നടത്തി. ആകെ 64.02 കോടിയിലേറെ (64,02,91,325) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.85 ശതമാനമാണ്. - 15 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.09 ശതമാനമാണ്. കഴിഞ്ഞ 56 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 91 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 137 കോടിയിലധികം (1,37,01,65,070) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 24.61 കോടിയിൽ അധികം (24,61,87,131) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന യാത്രക്കാരന് കൊവിഡ്
ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിൽ നിന്ന് ദില്ലിയിലെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഇയാൾക്ക് ഒമിക്രോൺ വകഭേദമാണോ സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. കേപ്ടൗണിൽ നിന്ന് ദുബായ് വഴി ഡൽഹിയിലാണ് ഇയാൾ വിമാനം ഇറങ്ങിയത്. ഇവിടെ വെച്ച് സാമ്പിൾ നൽകിയ ശേഷം കണക്ഷൻ വിമാനത്തിൽ മുംബൈയിലേക്ക് പോകുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ സ്വയം ഹോം ക്വാറന്റെയിന് പ്രവേശിച്ച ഇയാളെ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റീനിലേക്ക് മാറ്റിയതായി മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുതുക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നവർ എയർ സുവിധ പോർട്ടലിൽ 14 ദിവസത്തെ യാത്രാവിവരങ്ങൾ നൽകണം. ഒപ്പം തന്നെ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സിആർ നെഗറ്റീവ് ഫലവും ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകുകയും വേണം. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകും.
ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം ഒമിക്രോൺ വകഭേദം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കുകൾ ഉയരുന്നുമ്ടെങ്കിലും അത് രോഗബാധിതരുടെ മൊത്തത്തിലുള്ള വർദ്ധന മൂലമാകാം, ഇത് ഒമിക്രോൺ അണുബാധയുടെ ഫലമായിട്ടുള്ളതാകണം എന്നില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനിടെ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കാത്തത് ആണെന്നും യാത്രാനിയന്ത്രണങ്ങൾ എത്രയും വേഗം രാജ്യങ്ങൾ പിൻവലിക്കണമെന്നും പ്രസിഡന്റ് രാംഫോസ ആവശ്യപ്പെട്ടു.
Recommended Video