9,216 പേർക്ക് കൂടി രാജ്യത്ത് കൊവിഡ്; 8612 പേർക്ക് രോഗമുക്തി..ഇനി ചികിത്സയിൽ 99,976 പേർ
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9216 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.8612 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,45,666 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.35 ശതമാനം. നിലവിൽ രാജ്യത്ത് 99,976 പേരാണ് ചികിത്സയിൽ കഴിയുന്നത്.രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ 549 ദിവസത്തിനു ശേഷം ഒരു ലക്ഷത്തിൽ താഴെയാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് - 2020 മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
തുടർച്ചയായി 159ാ മത് ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1157156 പരിശോധനകൾ നടത്തി. ആകെ 64.46 കോടിയിലേറെ (64,46,68,082) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.84 % ആണ് - ഇത് 19 ദിവസമായി 1 ശതമാനത്തിൽ ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.80 % . കഴിഞ്ഞ 59 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 95 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 73,67,230 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 125.75 (1,25,75,05,514 ) കോടികടന്നു. 1,30,65,773 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ (1.12.2021), 138 കോടിയിലധികം (1,38,50,13,650) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 22.05 കോടിയിൽ അധികം (22,05,87,426) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വാക്‌സിൻ ഒന്നാം ഡോസ് വിതരണത്തിൽ 5.9 ശതമാനത്തിന്റെ വർധയാണ് "ഹർ ഘർ ദസ്തക്" ദേശീയതല കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് പ്രചാരണത്തിന്റെ ഫലമായി ഉണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു പ്രചാരണ കാലയളവിൽ കോവിഡ്-19 പ്രതിരോധ മരുന്നിന്റെ രണ്ടാം ഡോസ് വിതരണത്തിൽ 11.7 ശതമാനം വർദ്ധനയും ഉണ്ടായിട്ടുണ്ട്."ഹർ ഘർ ദസ്റ്റക്" മുന്നേറ്റത്തിന് കീഴിൽ കൈവരിച്ച പുരോഗതിവിലയിരുത്തുന്നതിനായി സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, എൻ എച് എം എംഡി-മാർ എന്നിവരുമായി വീഡിയോ കോൺഫെറെൻസിലൂടെ നടത്തിയ അവലോകനയോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറിരാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.
2021 നവംബർ മൂന്നിനാണ് "ഹർ ഘർ ദാസ്റ്റക്" മുന്നേറ്റത്തിന് തുടക്കമായത്. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് കൊണ്ട് അർഹരായ എല്ലാ വ്യക്തികൾക്കും ഒന്നാം ഡോസ് വാക്സിൻ വിതരണം ചെയ്യുക, രണ്ടാം ഡോസ് ലഭിക്കാത്തവർക്ക് വാക്സിൻ ലഭ്യമാക്കുക, പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ബോധവൽക്കരണം നടത്തുക, മെച്ചപ്പെട്ട ശേഖരണം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മുന്നേറ്റത്തിനു തുടക്കമിട്ടത്.ദേശീയതലത്തിൽ ഏകദേശം 12 കോടി ഗുണഭോക്താക്കൾക്ക് ഇനിയും രണ്ടാം ഡോസ് ലഭിക്കാനുണ്ട് എന്നത് അടിയന്തര ശ്രദ്ധ ആവശ്യമുള്ളതാണ് എന്ന് യോഗം വിലയിരുത്തി
Recommended Video
അർഹരായ എല്ലാവർക്കും ഒന്നാം ഡോസ് ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 ആഗസ്റ്റ്-സെപ്തംബർ കാലയളവിൽ ഡോസുകൾ സ്വീകരിച്ചവർക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കാനും, അതുവഴി രണ്ടാം ഡോസ് ലഭിക്കാനുള്ള വ്യക്തികൾക്ക് കുത്തിവയ്പ്പ് ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കണം. പ്രതിരോധ കുത്തിവെയ്പിന്റെ വേഗത വർദ്ധിപ്പിക്കുകയും, സംസ്ഥാനങ്ങളുടെ പക്കലുള്ള വാക്സിൻ ഡോസുകൾ സമയോചിതമായി ഉപയോഗപ്പെടുത്തുകയും, പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള ഡോസുകൾ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്നത് തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.