ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടി; ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാവില്ല: ശശി തരൂർ
ദില്ലി: ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പോപ്പ് ഗായിക പങ്കുവച്ച ട്വീറ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ, അമേരിക്കന്‍ താരം മിയ ഖലീഫ അടക്കമുളളവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യയിലെ സിനിമാ-കായിക രംഗത്തുളള നിരവധി പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എംപി.
കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റവും വാശിയും കാരണം ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കുണ്ടായ കോട്ടത്തിന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകള്‍ കൊണ്ട് പരിഹാരം കാണാനാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിദേശത്തുള്ള സെലിബ്രിറ്റികള്‍ക്കെതിരെ പ്രതികരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നത് ലജ്ജാകരമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
സച്ചിന്‍ അടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളാണ് ഇതിനെതിരെ പ്രതികരിച്ചത്. ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളളവര്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. പുറത്ത് നിന്നുളളവര്‍ക്ക് കാഴ്ചക്കാരാവാം. എന്നാല്‍ അതില്‍ പങ്കാളികളാകാനാവില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യക്കാരുടേതാണ്. ഒരുമിച്ച് ഒരു ജനതയായി തുടരാം എന്നാണ് സച്ചിന്റെ ട്വീറ്റ്.
സച്ചിന്റെ ട്വീറ്റിന് പിന്നാലെ ബിജെപി സര്‍ക്കാരിനൊപ്പമാണ് സച്ചിന്‍ എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. കായിക രംഗത്ത് നിന്ന് വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന, രവി ശാസ്ത്രി, ശിഖര്‍ ധവാന്‍ എന്നിവരും ട്വീറ്റുമായി രംഗത്തെത്തിയിരുന്നു.
Recommended Video