വീടുകളിലേക്ക് മടങ്ങുന്ന ദരിദ്രരെകൊണ്ട് നിറയുന്ന ഇന്ത്യന്‍ ദേശീയ പാതകള്‍
ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ 1947 ലെ വിഭജനത്തിന് ശേഷം കണ്ട ഏറ്റവും വലിയ പലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ചെറിയതും വലുതുമായ കൂട്ടങ്ങളായി നഗര സംസ്ഥാന അതിർത്തികളിലുടെ കാൽനടയായി ജനം അവരുടെ സ്വദേശത്തേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Recommended Video
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ദില്ലി അടക്കമുള്ള നഗരങ്ങളില്‍ എത്തി ജോലി ചെയ്യുന്നത്. ഭൂരിപക്ഷവും ദിവസ വേതനക്കാര്‍. നിർമ്മാണം ഹോട്ടല്‍, തെരുവ് കച്ചവടം, വീട്ടു ജോലി, ഡ്രൈവിങ് ഇങ്ങനെ പല മേഖലകളിലും തൊഴില്‍ ചെയ്യുന്ന ഇവരുടെ ദിവസവരുമാനം ശരാരി 150 രൂപയില്‍ താഴെയാണ്. നിത്യചിലവുകള്‍ കഴിഞ്ഞ് മിച്ചം പിടിക്കാന്‍ ഒന്നുമില്ലാത്ത ഇവര്‍ക്ക് 21 ദിവസത്തെ ലോക്ക് ഡൗണ്‍ സൃഷ്ടിച്ച ആശങ്ക ചില്ലറയല്ല.
എങ്ങനെ ജീവിക്കും
തൊഴില്‍ ഇല്ലാതെ, ഭക്ഷണം ഇല്ലാതെ വരുന്ന 21 ദിവസം എങ്ങനെ ജീവിക്കും എന്ന ആശങ്കയില്‍ നിന്നാണ് ഇവര്‍ സ്വദേശത്തേക്ക് കാല്‍നടയായി ഇറങ്ങിപ്പുറപ്പെടാന്‍ തീരുമാനിച്ചത്. ആ ഇറങ്ങിപ്പുറപ്പെടലിന്‍റെ ദയനീയ കാഴ്ചകളാണ് ദില്ലിയില്‍ നിന്ന് യുപിയിലേക്കും ബിഹാറിലേക്കുമൊക്കെയുള്ള ദേശീയ പാതയില്‍ കാണുന്നത്. മുന്നൂറും നാനൂറും കിലോമീറ്റര്‍ അകലേയുള്ള ഗ്രാമങ്ങളിലേക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ പതിനായിരങ്ങള്‍ നടക്കുകയാണ്.
കാല്‍നടയായി
ഇനിയും ഇവിടെ തുടര്‍ന്നാല്‍ പട്ടിണി കിടന്നു മരിക്കേണ്ടി വരും എന്നാണ് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം 370 കിലോമീറ്റര്‍ അകലേക്കുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോവുന്ന രേഖാദേവി എന്ന സ്ത്രീ എന്‍ഡിടിവിയോ വ്യക്തമാക്കിയത്. നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലപ്പോഴും പ്രവര്‍ത്തി നടക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപം താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കിയാണ് താമസിക്കാറുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തി നിന്നു, തൊഴില്‍ ഇല്ലാതായി.
ഞങ്ങള്‍ പട്ടിണി കിടക്കാം
'ഞങ്ങള്‍ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. ഞങ്ങളുടെ കയ്യില്‍ വളരെ കുറച്ച് പണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വളരെ വേഗത്തില്‍ തീര്‍ന്നു പോയി. ഞങ്ങള്‍ക്ക് ഈ രോഗത്തെ ഭയമുണ്ട്, പക്ഷെ അതിനേക്കാള്‍ മുമ്പ് പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ പട്ടിണി കിടക്കാം, പക്ഷെ നമ്മുടെ മക്കള്‍ പട്ടിണി കിടക്കുന്നത് എങ്ങനെ കാണാനാവും'-രേഖാ ദേവി ചോദിക്കുന്നു.
നേര്‍ വിപരീതം
21 ദിവസത്തെ ലോക്ക് ഡൗണ്‍ കൊണ്ട് സര്‍ക്കാര്‍ എന്താണോ ഉദ്ദേശിക്കുന്നത്, അതിന് നേര്‍ വിപരീതമായ കാര്യമാണ് ഇന്തരം പലായനങ്ങള്‍കൊണ്ട് സംഭവിക്കുന്നത്. ഇത്തരത്തിലൂള്ള പലായനം വൈറസിന്‍റെ വ്യാപനത്തെ വേഗത്തിലാക്കും. ഇന്ത്യയില്‍ മഹാമാരി ഏത് ഘട്ടത്തില്‍ എത്തിനില്‍ക്കുന്നുവെന്ന് ഇപ്പോഴും കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വരും ദിനങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പകർച്ചവ്യാധി വിദഗ്ധനും ദില്ലിക്ക് പുറത്തുള്ള ഇന്ത്യയുടെ ട്രാന്‍സ്ലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ തലവനുമായി ഗഗന്ദീപ് കാങ് അഭിപ്രായപ്പെടുന്നത്.
വേണ്ടത്ര പരിശോധനയില്ല
നമ്മള്‍ വേണ്ടത്ര പരിശോധന നടത്താത്തതിനാൽ, രോഗം പടരുന്നതിന്റെ യഥാര്‍ത്ഥ വസ്തുതയെന്താണെന്ന് നമുക്ക് അറിയില്ല. ഇത്തരത്തില്‍ പലായനം ചെയ്യുന്ന തൊഴിലാളികളില്‍ രോഗവാഹകര്‍ ഉണ്ടെങ്കിലും രണ്ടോ നാലോ ആഴ്ചയ്ക്കുള്ളിൽ രാജ്യത്തുടനീളം കൊറോണ വൈറസിന്‍റെ വ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു.
വര്‍ധിച്ച ആശങ്ക
ലോക്ക് ഡൗണ്‍ പ്രഖ്യാപനം മധ്യവര്‍ഗ്ഗ കുടുംബങ്ങളെ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമാണ് പ്രധാനമായും പ്രേരിപ്പിച്ചത്. അതേസമയം, മോദിയുടെ പ്രഖ്യാപനത്തിനും മുമ്പ് തന്നെ കുടിയേറ്റ തൊഴിലാളികളില്‍ ആശങ്ക വര്‍ധിച്ചിരുന്നു. ട്രെയിന്‍-വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതായിരുന്നു ഇതിന് കാരണം. ചില സംസ്ഥാനങ്ങളും നഗരങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവരെ നേരത്തെ തന്നെ ബാധിച്ച് തുടങ്ങിയിരുന്നു.
ബസുകള്‍
ജനങ്ങളുടെ കൂട്ടപലായനം രാജ്യന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായപ്പോഴാണ് തൊഴിലാളികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബസുകള്‍ ഏര്‍പ്പെടുത്തിയത്. അകത്തും പുറത്തുമായി നൂറുകണക്കിന് തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടാണ് ദില്ലിയില്‍ നിന്നും ഉത്തര്‍പ്രദേശിന്‍റെ വിവിധ നഗരങ്ങളിലേക്ക് ബസുകള്‍ തിരിച്ചത്. ഇത്തരത്തില്‍ പുറപ്പെടുന്ന ബസുകളില്‍ കയറപ്പറ്റാമെന്നെ പ്രതീക്ഷയോടെ എത്തുന്ന തൊഴിലാളികളെ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ക്രൂരമായി നേരിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വേറെ വഴിയില്ല
അതേസമയം, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഈ മഹാവ്യാധിക്കെതിരെ സ്വീകരിക്കാനില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം. മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങള്‍ വേണ്ട വിധത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനവും ശക്തമാണ്.
അതിര്‍ത്തി അടക്കല്‍: കര്‍ണാടകയ്ക്കെതിരെ ഹര്‍ജിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍
കുടിയേറ്റ തൊഴിലാളികള്‍ക്കായി അംബാനിയടക്കമുള്ളവര്‍ക്ക് പ്രിയങ്കയുടെ കത്ത്; സൗജന്യ സേവനം നല്‍കണം