കൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി
ദില്ലി; കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ നിർണായര ചുവടുവെപ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ മരുന്നായ കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു. മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിനായി ഒക്ടോബ്‍ രണ്ടിനാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് മൂന്നാം ഘട്ട പരീക്ഷണത്തിനായി അനുമതി തേടിയത്.
Recommended Video

19 കേന്ദ്രങ്ങളിൽ
പൂനെയിലെ ഐസിഎംആർ ലബോറട്ടറിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഹൈദരാബാദ് ആസ്ഥാനമായ മരുന്നു കമ്പനിയായ ഭാരത് ബയോടെക്നോളജിയും ചേർന്നാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. 10 സംസ്ഥാനങ്ങളിലായി ദില്ലി, മുംബൈ, പട്‌ന, ലഖ്‌നൗ ഉൾപ്പെടെ 19 കേന്ദ്ര പരിശോധനകൾ നടത്തിയതിന്റെ റിപ്പോർട്ട് ഉൾപ്പെടെയാണ് കമ്പനി അപേക്ഷ നൽകിയത്.

2500 പേരിൽ
മൂന്നാം ഘട്ട പരീക്ഷണം 2500 സന്നദ്ധ പ്രവർത്തകരിൽ നടത്താനാണ് കമ്പനിുടെ തിരുമാനം. 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസ് വീതമാണ് മരുന്ന് നൽകുക. ആദ്യ ഘട്ടങ്ങളിൽ മികച്ച ഫലങ്ങളാണ് മരുന്ന് പ്രകടിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു.

മികച്ച പ്രതികരണം
കൊവാക്സിൻ മൃഗങ്ങളിൽ നടത്തിയ ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കാൻ സഹായിച്ചതായും കമ്പനി വ്യക്തമാക്കിയിരുന്നു. നേരത്തേ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ കൊവാക്സിൻ പുറത്തിറക്കാൻ സാധിച്ചേക്കുമെന്ന് ഐസിഎംആർ പറഞ്ഞിരുന്നു.

വിമർശനം ഉയർന്നു
എന്നാൽ തീയതി നിശ്ചയിച്ച് വാക്സിൻ പുറത്തിറക്കുകയെന്ന് അസാധ്യമാണെന്ന് ശാസ്ത്ര വിദഗ്ദർ ചൂണ്ടിക്കാട്ടി.ഇത്തരമൊരു സമയപരിധി നിശ്ചയിക്കുന്നതിലൂടെ വാക്സിന്റെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വീഴ്ച സംഭവിക്കാൻ സാധ്യത ഉണ്ടെന്ന തരത്തിലും ആശങ്കകൾ ഉയർന്നിരുന്നു.

രാഷ്ട്രീയ ലാഭം കൊയ്യാൻ
സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്സിൻ പ്രഖ്യാപിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണിതെന്നും പരക്കെ ആക്ഷേപം ഉയർന്നു. സംഭവം വിവാദമായതോടെ ആഗസ്റ്റ് 15 എന്ന അവസാന തീയ്യതി ഗവേഷകര്‍ക്ക് നല്‍കിയത് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്ടി മാത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

100 ലധികം വാക്സിനുകൾ
അതേസമയം കൊവാക്സിൻ കൂടാതെ സൈഡസ് കാഡിലയുടെ തദ്ദേശീയ വാക്സിനും ക്ലിനിക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.ആഗോള തലത്തിൽ നൂറിലധികം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.












Click it and Unblock the Notifications