പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!
ദില്ലി: അതിര്‍ത്തിയില്‍ ചൈന സൃഷ്ടിക്കുന്ന പ്രകോപന നീക്കങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ പടയൊരുക്കി ഇന്ത്യ. മാസങ്ങളായി കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. ചൈനയ്ക്ക് സൈനിക തലത്തില്‍ മാത്രമല്ല ഡിജിറ്റൈല്‍ സ്‌ട്രൈക്കിലൂടെയും ഇന്ത്യ മറുപടി നല്‍കുന്നുണ്ട്.
അതിനുമപ്പുറം പസഫിക് മേഖലയില്‍ ചൈനയെ പൂട്ടാന്‍ നിര്‍ണായ നീക്കം നടത്തിയിരിക്കുകയാണ് ഇന്ത്യ. ജപ്പാനുമായി ചേര്‍ന്നാണ് ചൈനയ്‌ക്കെതിരെയുളള ഇന്ത്യയുടെ സുപ്രധാന ചുവട് വെയ്പ്പ്. വിശദമായി അറിയാം...
തീരുമാനമാകാതെ ചർച്ചകൾ
അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി മാസങ്ങളായി നടത്തുന്ന ശ്രമങ്ങളൊന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല. നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഉളള ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയാണ്. ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ മറുവശത്ത് അതിര്‍ത്തിയില്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ചൈന ചെയ്യുന്നത്.
പസഫിക് രാജ്യങ്ങളെ ഒപ്പം നിര്‍ത്താൻ
ചൈന ഉയര്‍ത്തുന്ന വെല്ലുവിളി ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിലാണ് പസഫിക് മേഖലയിലെ രാജ്യങ്ങളെ ഒപ്പം നിര്‍ത്താനുളള നീക്കത്തിലേക്ക് ഇന്ത്യ കടന്നിരിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിലെ വന്‍ ശക്തിയാണ് ജപ്പാന്‍. കരുത്തുറ്റ വ്യോമസേനയും നാവിക സേനയും ജപ്പാനുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ രംഗത്തെ സഹകരണത്തിന് ജപ്പാനുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ശക്തമായ സൈനിക സഹകരണം
പ്രതിരോധ സെക്രട്ടറി അജയ് കുമാറും ജാപ്പനീസ് അംബാസിഡര്‍ സുസുകി സതോഷിയും തമ്മിലാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത് എന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. കൂടുതല്‍ ശക്തമായ സഹകരണം പ്രതിരോധ രംഗത്ത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സേനാവ്യൂഹങ്ങളുടെ സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കൂടി അവസരമൊരുക്കുന്നതാണ് കരാര്‍.
കരാർ മറ്റ് രാജ്യങ്ങളുമായും
ഉഭയകക്ഷി തലത്തിലുളള സൈനിക പരിശീലനങ്ങളില്‍ അടക്കം പരപ്‌സരം സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുമെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വ്യക്തമാക്കി. സൈനിക താവളങ്ങളും സൈനിക പരിശീലന കേന്ദ്രങ്ങളും അടക്കം കരാര്‍ പ്രകാരം പരസ്പരം ഉപയോഗിക്കാവുന്നതാണ്. സമാനമായ കരാര്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ഒപ്പ് വെച്ചിട്ടുണ്ട്.
അമേരിക്കയുമായടക്കം
പസഫിക് മേഖലയിലെ തന്നെ രാജ്യങ്ങളായ അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ പോലുളള രാജ്യങ്ങളുമായാണ് കരാറുളളത്. 2016ല്‍ അമേരിക്കയുമായി ഒപ്പിട്ട കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അമേരിക്കയുടെ ഡീഗോ ഗാര്‍ഷ്യ, ഗുവാം, സുബിക് ബേ, ജിബോട്ടി സൈനിക താവളങ്ങള്‍ ഉപയോഗിക്കുകയും ഇന്ധനം നിറയ്ക്കുകയും ചെയ്യാം.
ഇന്ത്യയ്ക്ക് നിര്‍ണായകം
ഇന്തോ പസഫിക് മേഖലയില്‍ ആധിപത്യത്തിന് ചൈന ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ഈ കരാറുകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ചൈനയുടെ യുദ്ധക്കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും കറാച്ചി, ഗ്വാഡര്‍ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ പാകിസ്താന്‍ അനുമതി നല്‍കിയിട്ടുളളതാണ്. മാത്രമല്ല മേഖലയില്‍ കരുത്ത് കൂട്ടാന്‍ കംബോഡിയയില്‍ അടക്കം സൈനികത്താവളങ്ങള്‍ ഉണ്ടാക്കാനും ചൈന ശ്രമിക്കുന്നുണ്ട്.
Recommended Video
സന്നാഹമൊരുക്കി ചൈന
ഇന്ത്യയ്ക്ക് സമീപത്തായി 8 യുദ്ധക്കപ്പലുകള്‍ ആണ് ചൈന വിന്യസിച്ചിരിക്കുന്നത്. മാത്രമല്ല നാവിക സേനയെ അതിവേഗത്തില്‍ ചൈന ആധുനികവല്‍ക്കരിക്കുകയാണ്. ലോംഗ് റേഞ്ച് ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലുകള്‍ മുതല്‍ അന്തര്‍വാഹിനികളും വിമാനവാഹിനി കപ്പലുകളും അടക്കമായി 80 യുദ്ധക്കപ്പലുകള്‍ ആണ് ചൈന കഴിഞ്ഞ 6 വര്‍ഷത്തിനിടെ മാത്രം കമ്മീഷന്‍ ചെയ്തിരിക്കുന്നത്.