പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം: പാക് പ്രതിനിധിയെ ഇന്ത്യ പ്രതിഷേധമറിയിച്ചു
ദില്ലി: ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാകിസ്താനിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. സംഭവത്തിൽ അപസപിച്ച ഇന്ത്യ തട്ടിക്കൊണ്ടുപോയ പെൺകുട്ടിളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാനും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല യുവതീപ്രവേശനം: വാദം കേൾക്കാൻ 23 ദിവസം, ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഫാലി എസ് നരിമാൻ വാദിക്കും
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ജനുവരി 14നാണ് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ജനുവരി 15ന് ജക്കോബാദ് ജില്ലയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയിരുന്നു. പാകിസ്താനിൽ ഇത്തരത്തിൽ പെൺകുട്ടികൾക്കെതിരെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതിൽ ഇന്ത്യ പാക് പ്രതിനിധിയെ ആശങ്കയും അറിയിച്ചിട്ടുണ്ട്.
ഹിന്ദുക്കൾ ധാരാളമായി താമസിക്കുന്ന പ്രദേശമാണ് സിന്ധ് പ്രവിശ്യ. ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളാണ് തട്ടിക്കൊണ്ടുപോയിട്ടുള്ള മൂന്ന് പേരും. ഇത്തരത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും നിർബന്ധിച്ച് മതംമാറ്റുകയും വിവാഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ സ്ഥിരമായതോടെ ഇന്ത്യ നിരവധി തവണ പാകിസ്താനോട് ഇത് സംബന്ധിച്ച് ആശങ്കയറിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തിലുൾപ്പെടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കെയാണ് ഈ സംഭവങ്ങളുണ്ടാകുന്നത്.