പാക് ഹൈക്കമ്മീഷനോട് ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ: പരിഷ്കാരം ഏഴ് ദിവസത്തിനകം നടപ്പിലാക്കാൻ ന
ദില്ലി: ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണവും 50 ശതമാനമാക്കി കുറയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾക്കിടെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഈ പരിഷ്കാരം ഏഴ് ദിവസത്തിനകം നടപ്പിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചാരപ്രവർത്തനങ്ങൾ നടത്തുന്നതിലും തീവ്രവാദ സംഘടനകളുമായി ഇടപാട് നടത്തുന്നതിനും പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ചൊവ്വാഴ്ച രാവിലെ ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കം. പാകിസ്താന്റെ പെരുമാറ്റവും നയതന്ത്ര- കോൺസുലാർ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുന്നതും വിയന്ന കൺവെൻഷനിലെ ഉഭയകക്ഷി കരാർ സംബന്ധിച്ച ധാരണ അനുസരിച്ചല്ലെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും അക്രമങ്ങളെയും പിന്തുണയ്ക്കുന്നതിലും ഇത് അന്തർലീനമാണെന്നും സർക്കാർ പറയുന്നു.

തോക്കിൻ മുനയിൽ വെച്ച് പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതോടെ ഇക്കാര്യം ബലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ മോശമായി കൈകാര്യം ചെയ്തെന്നും പരിക്കേൽപ്പിച്ചെന്നും ഇന്ത്യ നേരത്തെ ചൂണ്ടിക്കാണിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
Recommended Video
ഭീകര സംഘടനകളുമായി ബന്ധം പുലർത്തുകയും ചാരപ്രവർത്തനം നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31 പുറത്താക്കുകയും ചെയ്തിരുന്നു. ഇതും അതിനുള്ള തെളിവാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ആഴ്ച രാവിലെ എട്ട് മണിയോടെയാണ് പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതാകുന്നത്. ഇന്ത്യ ഇക്കാര്യത്തിൽ പരാതിയുമായി രംഗത്തെത്തിയതോടെ രാത്രി ഏറെ വൈകിയാണ് ഇരുവരെയും കണ്ടെത്തിയത്.
പരിക്കുകളോടെ കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരിൽ ഒരാൾ ഡ്രൈവറാണെന്നും ഇരുവരും പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയുടെ കസ്റ്റഡിയിലായിരുന്നുവെന്നും കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങളാണ് അറിയിച്ചത്. റോഡ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നാണ് മൊഴിയിൽ പറയുന്നത്.
ജൂൺ 22ന് ഇന്ത്യയിൽ തിരിച്ചെത്തിയ രണ്ടുപേരും പാക് രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. ഈ സംഭവം കുടി കണക്കിലെടുത്താണ് ഇന്ത്യയുടെ നിർണായക നീക്കം. ചാര പ്രവൃത്തികളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഈ മാസം ആദ്യമാണ് പാക് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിടികൂടിയത്.
വിസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബീദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരാണ് പിടിയിലായതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇവരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാനും സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. കശ്മീരിലെ ആക്രമണങ്ങളും പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളും കാരണം കുറച്ച് വർഷങ്ങളായി ഇന്ത്യയും പാകിസ്താനും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്.












Click it and Unblock the Notifications