ഡൊണാൾഡ് ട്രംപിന്റെ ഭാര്യയ്ക്ക് ലക്ഷങ്ങളുടെ സമ്മാനമൊരുക്കി മോദി! ട്രംപിന് 'ആഗ്രയുടെ താക്കോൽ'!
ദില്ലി: ദ്വിദിന സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി വന്‍ മുന്നൊരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ ഇന്ത്യയുമായുളള വ്യാപാരക്കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മതസ്വാതന്ത്ര്യം അടക്കമുളള വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ട്രംപ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ സന്ദര്‍ശനം കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എങ്കിലും അതിഥി ദേവോ ഭവ എന്നതാണല്ലോ ഇന്ത്യയുടെ ആപ്തവാക്യം. അതിനാല്‍ കന്നി സന്ദര്‍ശനത്തിന് എത്തുന്ന ട്രംപിനേയും ഭാര്യ മെലാനിയ ട്രംപിനേയും മോദി മടക്കി അയക്കുക കൈ നിറയെ സമ്മാനങ്ങള്‍ നല്‍കിയാവും എന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന് കന്നി വരവ്
അമേരിക്കന്‍ പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷം നരേന്ദ്ര മോദിയുമായി ട്രംപ് അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. അമേരിക്കയില്‍ മോദിക്കൊപ്പം ഹൗഡി മോദി പരിപാടിയില്‍ ട്രംപ് പങ്കെടുത്തിരുന്നു. ഇതാദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നു. ഭാര്യയടക്കമുളള കുടുംബാംഗങ്ങള്‍ ട്രംപിനൊപ്പം ഇന്ത്യയിലെത്തും. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക.
മെലാനിയയ്ക്ക് സമ്മാനം
താജ്മഹല്‍ സന്ദര്‍ശനവും സബര്‍മതി ആശ്രമം സന്ദര്‍ശനവും അടക്കം രണ്ട് ദിവസം ട്രംപിന് ഇന്ത്യയില്‍ തിരക്കിട്ട പരിപാടികളാണുളളത്. മടങ്ങിപ്പോകുമ്പോള്‍ ട്രംപിനും ഭാര്യയ്ക്കും മോദി എന്ത് സമ്മാനമാകും നല്‍കുക എന്ന ആകാംഷ ഏവര്‍ക്കുമുണ്ട്. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന് മോദി നല്‍കുക ഒരു അപൂര്‍വ സാരി ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷങ്ങൾ വില
6 ലക്ഷം രൂപ വില വരുന്ന പട്ടോള സാരിയാണ് മോദി അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭാര്യയ്ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതത്രേ. ഓഡര്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്ന ഈ അമൂല്യ സാരി ഗുജറാത്തിലെ പാട്ടണ് പട്ടണത്തില്‍ മാത്രമേ ലഭിക്കുകയുളളൂ. അരഡസനോളം ജോലിക്കാന് ആറ് മാസം ജോലി ചെയ്താല്‍ മാത്രമേ ഒരു പട്ടോള സാരി ഉണ്ടാക്കാന്‍ സാധിക്കുകയുളളൂ.
പൂർണമായും കൈ കൊണ്ട്
പൂര്‍ണമായും കൈ കൊണ്ടാണ് പട്ടോള സാരി നെയ്തെടുക്കുന്നത് എന്നതാണ് ഈ സാരിയുടെ പ്രത്യേകത. സാരിക്ക് നിറം കൊടുക്കുന്നത് പൂര്‍ണമായും പ്രകൃതിദത്തമായ ചായങ്ങള്‍ ഉപയോഗിച്ചാണ്. എന്ന് മാത്രമല്ല സാരിയുടെ ഡിസൈന്‍ വരയ്ക്കുന്നതും കൈ കൊണ്ടാണ്. അതിനായി കമ്പ്യൂട്ടര്‍ സഹായമോ തറിയോ ഒന്നും ഉപയോഗിക്കുന്നില്ല എന്നതും പട്ടോള സാരിയെ വ്യത്യസ്തമാക്കുന്നു.
ട്രംപിനുളള സമ്മാനങ്ങൾ
ഡൊണാള്‍ഡ് ട്രംപിനും ഒട്ടും മോശമല്ലാത്ത സമ്മാനളാണ് നരേന്ദ്ര മോദി നല്‍കുക. മഹാത്മാ ഗാന്ധിയുടെ രണ്ട് പുസ്തകങ്ങള്‍, ഒരു ചര്‍ക്ക, എന്നിവ കൂടാതെ മഹാത്മാവിന്റെ ഒരു ചിത്രവും സബര്‍മതി ആശ്രമത്തില്‍ നിന്ന് ട്രംപിന് നല്‍കും. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥകളും എന്റെ ജീവിതം എന്റെ സന്ദേശം എന്ന പുസ്തവുമാണ് അമേരിക്കന്‍ പ്രസിഡണ്ടിന് സമ്മാനിക്കുക.
ആഗ്രയുടെ താക്കോൽ
താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ആഗ്രയിലേക്ക് പോകുന്ന ട്രംപിന് വെള്ളിയില്‍ നിര്‍മ്മിച്ച ആഗ്രയുടെ താക്കോല്‍ സമ്മാനിക്കും. സംസ്ഥാനത്തിന്റെ അതിഥികളെ സ്വീകരിക്കുന്ന രീതിയാണിത് എന്ന് ആഗ്ര മേയര്‍ പറയുന്നു. ആഗ്രയുടെ വാതില്‍ തുറന്ന് അതിഥി നഗരത്തിലേക്ക് പ്രവേശിക്കണം എന്നാണ് പഴയ രീതി. താജ് മഹലിന്റെ മാതൃകയിലുളള താക്കോല്‍ 600 ഗ്രാം തൂക്കമുളളതാണ്.
ഐടിസി മൗര്യയിൽ
ദില്ലിയില്‍ ട്രംപും കുടുംബവും താമസിക്കുക ഐടിസി മൗര്യ എന്ന അത്യാഢംബര ഹോട്ടലിലാണ്. ഐടിസിയിലെ ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് അഥവാ ചാണക്യ സ്യൂട്ടിലാണ് താമസം. ഡബ്ല്യൂഎച്ച്ഒ നിര്‍ദേശിക്കുന്ന നിലവാരത്തിലുളള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐടിസി മൗര്യ. ഇവിടെ താമസിക്കാനെത്തുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ് ഡൊണാള്‍ഡ് ട്രംപ്.