ഹരിയാണയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ
ദില്ലി: ഹരിയാണയിൽ തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി 32 മുതൽ 44 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. കോൺഗ്രസിന് 30 മുതൽ 42 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു.
എക്സിറ്റ് പോളുകള്‍ തെറ്റും...45 സീറ്റിലധികം ഹരിയാനയില്‍ കോണ്‍ഗ്രസ് നേടുമെന്ന് കുമാരി സെല്‍ജ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയാണ് ഹരിയാണയിൽ ബിജെപി അധികാരത്തിൽ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ 10 സീറ്റുകളിലും ബിജെപിക്കായിരുന്നു വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 15 സീറ്റുകൾ മാത്രമാണ് നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിലും ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് സർവേ പറയുന്നത്.
90 അംഗ നിയമസഭയിൽ 45 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇന്ത്യാ ടുഡേ സർവേ പ്രകാരം ഇരുകക്ഷികൾക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ല. ഇങ്ങനെയെങ്കിൽ മറ്റു കക്ഷികളുടെ സഹായത്തോടെ തൂക്കുമന്ത്രിസഭ രൂപികരിച്ചേക്കും. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാർട്ടി ആറ് മുതൽ 10 സീറ്റുകൾ വരെ നേടുമെന്നും മറ്റുള്ളവർ 6 മുതൽ 10 സീറ്റുകൾ വരെ നേടുമെന്നും സർവേ പറയുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭൂരിപക്ഷം സർവേകളും ഹരിയാണയിൽ മനോഹർലാൽ ഖട്ടാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. ഹരിയാണയിൽ ഇക്കുറി 75 സീറ്റുകൾ എന്ന ലക്ഷ്യം അനായാസമായി ബിജെപി മറികടക്കുമെന്നായിരുന്നു പ്രവചനം. കോൺഗ്രസിന് 15 സീറ്റുകളിൽ താഴെയാണ് പ്രവചിച്ചിരുന്നത്. ബിജെപി 33 ശതമാനം വോട്ടും കോൺഗ്രസ് 32 ശതമാനം വോട്ടും നേടുമെന്ന് സർവേ പ്രവചിക്കുന്നു.