ഗുജറാത്തിൽ രാഹുൽ മാജിക് ഇല്ല, കോൺഗ്രസ് പച്ചയും തൊടില്ല! ഗുജറാത്ത് മോദിക്കൊപ്പം തന്നെയെന്ന് സർവ്വേ
Recommended Video
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട് കൂടിയായ ഗുജറാത്ത് ബിജെപിയുടെ ഉരുക്ക് കോട്ടയായിരുന്നു ഇതുവരെ. എന്നാലിപ്പോള്‍ ആ കോട്ടയുടെ ചുമരുകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ചു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്.
ദളിത്, പട്ടേല്‍ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് അടുത്തിരിക്കുന്നു. മൂവായിരം കോടിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതിനിടെ ഗുജറാത്തിലെ ബിജെപിയുടെ ഭാവി പ്രവചിക്കുന്ന സര്‍വ്വേ ഫലം പുറത്ത് വന്നിരിക്കുന്നു.
'ഞാനാണ് വികസനം ഞാനാണ് ഗുജറാത്ത്'
കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലിനെ പോലെയുളള സമുദായ നേതാക്കളും ഉയയര്‍ത്തിയ വന്‍ വെല്ലുവിളി മറികടന്നാണ് ആറാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരം പിടിച്ചത്. 'ഞാനാണ് വികസനം ഞാനാണ് ഗുജറാത്ത്' മുദ്രാവാക്യം ഉയര്‍ത്തി നരേന്ദ്ര മോദി നേരിട്ട് പട നയിച്ചു ഗുജറാത്തില്‍. ഗുജറാത്തി അസ്ഥിത്വം ഉയര്‍ത്തിപ്പിടിച്ചതോടെ വിജയം ബിജെപിക്കൊപ്പം നിന്നു.
19 സീറ്റുകൾ അധികം
വിജയിച്ചെങ്കിലും ബിജെപിക്ക് നഷ്ടപ്പെട്ടത് 16 സീറ്റുകളാണ്. കോണ്‍ഗ്രസ് 19 സീറ്റുകള്‍ അധികം നേടി ആത്മ വിശ്വാസമുയര്‍ത്തി. ശക്തമായ സംഘടനാ സംവിധാനമില്ലാത്ത കോണ്‍ഗ്രസിന് മോദി പ്രഭാവത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആയില്ല.. 2019ലെത്തുമ്പോള്‍ രാജ്യത്ത് മോദി പ്രഭാവം ഇടിഞ്ഞ് കൊണ്ടിരിക്കുന്നു.
മോദി തന്നെ താരം
എന്നാല്‍ ഗുജറാത്തില്‍ മോദി തന്നെയാണ് ഇപ്പോഴും താരമെന്ന് ഇന്ത്യാ ടുഡെയുടെ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍വ്വേ പറയുന്നു. ഗുജറാത്തിലെ 62 ശതമാനം ആളുകള്‍ക്കും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദി അല്ലാതെ മറ്റൊരു ഓപ്ഷനില്ല. രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് വെറും 28 ശതമാനം വോട്ടുകള്‍ മാത്രമാണ്.
വിജയ് രൂപാണിയുടെ ജനപ്രീതി താഴേക്ക്
മോദിക്ക് ജനപ്രീതിയുണ്ടെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കാര്യം അത്ര പന്തിയല്ല. ഏറ്റവും അധികം ആളുകള്‍ അടുത്ത മുഖ്യമന്ത്രിയായി രൂപാണിയെ തന്നെ തെരഞ്ഞെടുക്കുന്നുവെങ്കിലും ജനപ്രീതി ഇടിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് സര്‍വ്വേ പറയുന്നു. 44 ശതമാനമാണ് രൂപാണിക്കൊപ്പമുളളത്.
രണ്ടാമത് പട്ടേൽ
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ അത് 48 ശതമാനം ആയിരുന്നു. തൊട്ട് പിന്നിലുളളത് മുന്‍ ബിജെപി മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലാണ്. 9 ശതമാനം പേര്‍ പട്ടേല്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു. ഇത്തവണ ഗുജറാത്തില്‍ വലിയ പ്രതീക്ഷകളുളള കോണ്‍ഗ്രസില്‍ നിന്ന് ഒരാളാണ് പട്ടികയിലുളളത്.
ദുർബലം സംഘടന
നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുകയും മത്സരിച്ച് തോല്‍ക്കുകയും ചെയ്ത ശക്തിസിംഗ് ഗോഹിലാണ് പട്ടികയിലുളള ഏക കോണ്‍ഗ്രസ് പേര്. 8 ശതമാനം പേരാണ് ഗോഹിലിനെ പിന്തുണച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി തരംഗം അടിത്തട്ടിലേക്ക് എത്തിക്കാനുളള ശക്തമായ സംഘടനാ സംവിധാനമില്ല എന്നതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലത.
മികച്ച കേന്ദ്ര ഭരണം
കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിനും ഗുജറാത്ത് ജനത മികച്ച മാര്‍ക്ക് തന്നെ നല്‍കിയിരിക്കുന്നു. മോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണം മികച്ചതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 56 ശതമാനം പേരാണ്. 17 ശതമാനം പേര്‍ മാത്രമാണ് മോദി ഭരണത്തില്‍ തൃപ്തരല്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 20 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
ഗുജറാത്തിൽ ശരാശരി
ഗുജറാത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 46 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു. ഒക്ടോബറിലെ സര്‍വ്വേയില്‍ 43 ശതമാനം പേരായിരുന്നു സംതൃപ്തി രേഖപ്പെടുത്തിയത്. അതേസമയം 26 ശതമാനം പേര്‍ തൃപ്തരല്ലെന്നും 24 ശതമാനം പേര്‍ രൂപാണിയുടേത് ശരാശരി ഭരണമാണെന്നും സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
പട്ടേൽ പ്രതിമയ്ക്ക് കയ്യടി
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് അനുകൂലമായ വികാരമാണ് ഗുജറാത്തിലുളളത്. 3000 കോടി ചെലവാക്കി പ്രതിമ നിര്‍മ്മിച്ചത് രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെങ്കിലും, ലോകത്തെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തിലാണെന്നത് ജനങ്ങള്‍ അഭിമാനിക്കാവുന്ന കാര്യമായി കാണുന്നു.
തൊഴിലില്ലായ്മയും അഴിമതിയും
45 ശതമാനം പേര്‍ പട്ടേല്‍ പ്രതിമ അഭിമാനമാണെന്നും 37 പേര്‍ ടൂറിസം വികസനത്തില്‍ പ്രതിമ വലിയ പങ്ക് വഹിക്കുമെന്നും അഭിപ്രായപ്പെട്ടു. അതേസമയം പട്ടേല്‍ പ്രതിമ വെറും പാഴ്‌ച്ചെലവാണ് എന്നാണ് 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. തൊഴിലില്ലായ്മയും അഴിമതിയും വിലക്കയറ്റവുമാണ് ജനം വലിയ പ്രശ്‌നങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
റാഫേലിനെ കുറിച്ച് അറിയില്ല
നാലര വര്‍ഷത്തിനിടെ കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെട്ടുവെന്ന് 47 ശതമാനം പേരും സ്ഥിതി പഴയത് തന്നെയെന്ന് 24 ശതമാനം പേരും സ്ഥിതി മോശമായെന്ന് 20 ശതമാനം പേരും അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പകുതി പേര്‍ക്കും റാഫേല്‍ വിവാദത്തെ കുറിച്ച് അറിവേ ഇല്ല. 38 ശതമാനം പേര്‍ മാത്രമാണ് റാഫേലിനെ കുറിച്ച് കേട്ടിരിക്കുന്നത് പോലും.