രാഹുൽ ഗാന്ധി ചിത്രത്തിലേ ഇല്ല! ഒന്നാമൻ മോദി, രണ്ടാമൻ അമിത് ഷാ... രാഷ്ട്രീയക്കാരിലെ അതിശക്തർ ബിജെപി
ദില്ലി: ഇന്ത്യ ടുഡേയുടെ ഹൈ ആന്റ് മൈറ്റി റാങ്കിങ് പുറത്ത് വന്നുകഴിഞ്ഞു. ഏറ്റവും ശക്തരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയ ഏക രാഷ്ട്രീയക്കാരന് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ആയിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ ഒരു കോണ്ഗ്രസ്സുകാരന് പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അതിശക്തരായ 50 ഇന്ത്യക്കാർ! ഒന്നാമൻ പ്രതീക്ഷ തെറ്റിച്ചില്ല, ആകെ രണ്ട് മലയാളികൾ മാത്രം... അപ്രതീക്ഷിതം
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇന്ത്യ ടുഡേ പുറത്ത് വിട്ട പട്ടികയില്‍ ഉള്ളവര്‍ മുഴുവന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ മാത്രമാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഒരാള്‍ പോലും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പട്ടികയിലെ ഒന്നാമന്. അമിത് ഷാ രണ്ടാമനും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ആണ് മൂന്നാമന്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ഗാന്ധി പട്ടികയിലില്ല. മമത ബാനര്‍ജിയെ പോലുള്ളവര്‍ എന്തുകൊണ്ട് പട്ടികയില്‍ ഇടം നേടിയില്ല എന്നതും ഒരു ചോദ്യമാണ്.
നരേന്ദ്ര മോദി
ഇന്ത്യ ടുഡേയുടെ ഏറ്റവും ശക്തരായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ സ്വാഭാവികമായും ഒന്നാം സ്ഥാനത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി തന്നെ ആയിരുന്നു ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചത്. അതും ചരിത്ര ഭൂരിപക്ഷത്തോടെ.
അമിത് ഷാ
2014 ലേയും 2019 ലേയും പൊതുതിരഞ്ഞെടുപ്പുകള്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ചത് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ അമിത് ഷാ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാനും കൂടിയാണ്. ശക്തമായ നിലപാടുകളും അവ നടപ്പിലാക്കുന്നതിലുള്ള ആര്‍ജ്ജവവും ആണ് അമിത് ഷായെ പട്ടികയില്‍ രണ്ടാമനാക്കുന്നത്.
മോഹന്‍ ഭഗവത്
ആര്‍എസ്എസ് എന്നത് ഒരു രാഷ്ട്രീയ സംഘടനയല്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന പേരല്ല ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റേത്. എന്നാല്‍ ബിജെപിയെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ആയി എന്നതാണ് മോഹന്‍ ഭഗവതിന്റെ നേതൃശേഷി. മോഹന്‍ ഭഗവത് ആണ് പട്ടികയിലെ മൂന്നാമന്.
രാജ്നാഥ് സിങും ഗഡ്കരിയും
പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ്. കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും അദ്ദേഹം ആയിരുന്നു. മികച്ച പ്രതിച്ഛായയാണ് ഇക്കാലയളവില്‍ രാജ്നാഥ് സിങ് സ്വന്തമാക്കിയത്.
അഞ്ചാം സ്ഥാനത്ത് നിതിന്‍ ഗഡ്കരിയാണ്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്ന ആളാണ് ഗഡ്കരി. നാല്പതിനായിരം കിലോമീറ്റര്‍ ദേശീയപാതയാണ് ഗഡ്കരിയുടെ കാലത്ത് നിര്‍മിച്ചത്. കൂടാതെ ഒരു മികച്ച നയതന്ത്രജ്ഞനെ പോലേയും അദ്ദേഹം പ്രവര്‍ത്തിച്ചു
നിര്‍മല സീതാരാനും പിയൂഷ് ഗോയലും
കഴിഞ്ഞ മോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു നിര്‍മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാരില്‍ നിര്‍ണായകമായ ധനമന്ത്രി സ്ഥാനവും ലഭിച്ചത് നിര്‍മലയ്ക്ക് തന്നെ. സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് ആഴ്ചയ്ക്കകം ആണ് നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.
പട്ടികയിലെ ഏഴാമന് പിയൂഷ് ഗോയല്‍ ആണ്. നിലവില്‍ റെയില്‍, വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയാണ് പിയൂഷ് ഗോയലിനുള്ളത്.
യോഗി ആദിത്യനാഥ്
പട്ടികയിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഒതുങ്ങിനില്ക്കുന്നതല്ല യോഗിയുടെ പ്രകടനം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് മോദിയും അമിത് ഷായും കഴിഞ്ഞാല്‍ ഏറ്റവും അധികം റാലികളെ അഭിസംബോധന ചെയ്തത് ആദിത്യനാഥ് ആയിരുന്നു. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് യോഗി.
ഫഡ്നവിസും ജാവദേക്കറും
പട്ടികയില്‍ ഇടംപിടിച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് നിര്‍ണായക വിജയം നേടിക്കൊടുത്തത് ഫഡ്നവിസ് ആയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ മുന്നിലെത്തുന്ന ഫയലുകള്‍ മൂന്ന് ദിവസത്തിനകം തീര്‍പ്പാക്കും എന്ന പ്രത്യേകതയും ഫഡ്നവിസിനുണ്ട്.
പട്ടികയില്‍ പത്താമതായി ഇടം നേടിയത് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ്. രാജസ്ഥാനിലെ ബിജെപിയുടെ ചുമതലക്കാരനാണ് ജാവദേക്കര്‍. നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചത് ജാവദേക്കര്‍ ആയിരുന്നു.