അതിശക്തരായ 50 ഇന്ത്യക്കാർ! ഒന്നാമൻ പ്രതീക്ഷ തെറ്റിച്ചില്ല, ആകെ രണ്ട് മലയാളികൾ മാത്രം... അപ്രതീക്ഷിതം
ദില്ലി: ലോകസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അതില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടാകും എന്നത് മാത്രമായിരിക്കും ഇന്ത്യക്കാരുടെ നോട്ടം. അങ്ങനെ ഒരിക്കല്‍ ലോകത്തിലെ ആറാമത്തെ സമ്പന്നനായിരുന്ന ഒരാള്‍ ഇപ്പോള്‍ കടംകൊണ്ട് പൊറുതിമുട്ടി നടക്കുകയാണ്. ധീരുഭായ് അംബാനിയുടെ രണ്ടാമത്തെ മകന് അനില്‍ അംബാനി ആണ് ആ ആള്.
അനില്‍ അംബാനി കൊടുമുടിയില്‍ നിന്ന് അഗാധ ഗർത്തത്തിലേക്ക്; ഇനി ശതകോടീശ്വരനല്ല... ഒരു ഇന്ത്യൻ ദുരന്തം
ഇന്ത്യ ടുഡേ 2019 ലെ ഏറ്റവും ശക്തരായ ഇന്ത്യക്കാരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്വാഭാവികമായും അനില്‍ അംബാനി ആ പട്ടികയിലേ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ജ്യേഷ്ഠന് മുകേഷ് അംബാനി ആ പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായി.
50 പേരുടെ പട്ടികയാണ് ഇന്ത്യ ടുഡേ തയ്യാറാക്കിയിരിക്കുന്നത്. ആ പട്ടികയില്‍ ഇടം പിടിച്ചത് രണ്ടേ രണ്ട് മലയാളികള്‍ ആണ്. ആദ്യ പത്തില്‍ ഒരുമലയാളി പോലും ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.
മുകേഷ് അംബാനി
പതിവുപോലെ മുകേഷ് അംബാനിയാണ് ഈ പട്ടികയിലേയും ഒന്നാമന്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികന് മുകേഷ് ആണ്. എട്ട് ക്ഷം കോടിയാണ് മുകേഷിന്റെ മാര്‍ക്കറ്റ് ക്യാപിറ്റല്‍. ലോകത്തിലെ പതിമൂന്നാമത്തെ ധനികനാണ് മുകേഷ് അംബാനി. ഒറ്റ വര്‍ഷം കൊണ്ട് 25 ശഥമാനം ആണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ദ്ധിച്ചത്.
കുമാര്‍ മംഗളം ബിര്‍ള
പട്ടികയിലെ രണ്ടാമന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമയായ കുമാര്‍ മംഗളം ബിര്‍ളയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വരുമാനം 3.3 ലക്ഷം കോടിയിലെത്തിച്ചത് കുമാര്‍ മംഗളം ബിര്‍ളയാണ്.
ഗൗതം അദാനി
ഇന്ത്യയില്‍ ഏറ്റവും പെട്ടെന്ന് ശതകോടീശ്വരനായി ഉയര്‍ന്ന ആളാണ് ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. 30 വര്‍ഷം കൊണ്ട് അദാനി ഗ്രൂപ്പിന് കിഴിലുള്ള കമ്പനികളുടെ ഓഹരിമൂല്യം അറനൂറ് മടങ്ങാണ് വര്‍ദ്ധിച്ചത്.
ഉദയ് കൊടാക്കും ആനന്ദ് മഹീന്ദ്രയും
പട്ടികയിലെ നാലാം സ്ഥാനം ഉദയ് കൊടാക്കിനാണ്. കൊടാക് മഹീന്ദ്ര ബാങ്കിന് ഉണ്ടാക്കിയ വളര്‍ച്ചയാണ് ഉദയ് കൊടാക്കിന് ഈ സ്ഥാനം നേടിക്കൊടുത്തത്. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്ക് ആണ് കൊടാക് മഹീന്ദ്ര.
മഹീന്ദ്ര ഗ്രൂപ്പിന്റെ തലവന്‍ ആയ ആനന്ദ് മഹീന്ദ്രയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ സ്വകാര്യ സംരംഭങ്ങളുടെ ചാമ്പ്യന്‍ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്.
രത്തന്‍ ടാറ്റ
ഒരുകാലത്ത് ഇന്ത്യയില്‍ സമ്പന്നതയുടെ വിശേഷണം ആയിരുന്നു ടാറ്റ എന്നത്. ഇന്ത്യ ടുഡേ പട്ടികയില്‍ രത്തന്‍ ടാറ്റ ഇത്തവണ ആറാം സ്ഥാനത്താണുള്ളത്. ഇരുപതില്‍ പരം സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് രത്തന്‍ ടാറ്റ. മാത്രമല്ല, ടാറ്റ ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 2018-2019 കാലയളവില്‍ ചെലവിട്ടത് ഏതാണ്ട് ആയിരത്തി അഞ്ഞൂറ് കോടി രൂപയാണ്.
വിരാട് കോലി
പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക കായിക താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഐസിസിയുടെ സുപ്രധാനമായ മൂന്ന് അവാര്‍ഡുകള്‍ ഒരുവര്‍ഷം സ്വന്തമാക്കിയ താരമാണ് കോലി. 24 ബ്രാന്‍ഡുകളുടെ അംബാസഡറും കൂടിയാണ് കോലി.
ചന്ദ്രശേഖര്‍, ബച്ചന്, നാടാര്‍
പട്ടികയിലെ എട്ടാം സ്ഥാനക്കാരന് ടാറ്റ മോട്ടോഴ്സിന്റെ എന്‍ ചന്ദ്രശേഖര്‍ ആണ്. ഒമ്പതാം സ്ഥാനത്ത് എത്തിയത് ബോളിവുഡ് താരം അമിതാഭ് ബച്ചനും. ആദ്യപത്തിലെ ഏക സിനിമാക്കാരും ബച്ചന് തന്നെയാണ്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപകനും ചെയര്‍മാനും ആയ ശിവ് നാടാര്‍ ആണ് പത്താം സ്ഥാനക്കാരന്.
ശശി തരൂര്‍
ശക്തരായ അമ്പത് ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയ ഏക രാഷ്ട്രീയക്കാരന് ശശി തരൂര്‍ ആണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മിന്നുന്ന വിജയം ആണ് തരൂര്‍ നേടിയത്. ട്വിറ്ററിലെ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പദപ്രയോഗങ്ങളും ഏറെ ശ്രദ്ധനേടുന്നവയാണ്. പാര്‍ലമെന്റിലെ പ്രകടനവും ശശി തരൂരിനെ ഏറെ ശ്രദ്ധേയനാക്കുന്നു. പട്ടികയില്‍ 28-ാം സ്ഥാനമാണ് തരൂരിനുള്ളത്. പട്ടികയിലെ ഒന്നാമത്തെ മലയാളിയും തരൂര്‍ തന്നെ.
ബൈജു രവീന്ദ്രന്
ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചവരില്‍ പ്രധാനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്. ബൈജൂസ് എന്ന ലേണിങ് ആപ്പിന്റെ സ്ഥാപകന്‍ ആയ ബൈജു കണ്ണൂര്‍ സ്വദേശിയാണ്. പട്ടികയില്‍ 45-ാം സ്ഥാനമാണ് ബൈജുവിനുള്ളത്. 5.4 ബില്യണ്‍ ഡോളറാണ് ബൈജൂസ് കമ്പനിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്.
യൂസഫലിയും രവി പിള്ളയും ഇല്ല
കേരളത്തില്‍ നിന്ന് സ്ഥിരമായി ഇത്തരം പട്ടികകളില്‍ ഇടം പിടിക്കുന്നവരാണ് എംഎ യൂസഫലിയു രവി പിള്ളയും. എന്നാല്‍ ഇത്തവണ ആദ്യ അമ്പതില്‍ ഈ രണ്ട് പേരും ഇടം നേടിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്.