ജെഎൻയു ആക്രമണത്തിന് പിന്നിലാര്: എബിവിപി പ്രവർത്തകരുടെ പേര് വെളിപ്പെടുത്തി സ്റ്റിംഗ് ഓപ്പറേഷൻ
ദില്ലി: ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജെഎൻയു വിദ്യാർത്ഥികൾ. അക്ഷത് അശ്വതി, രോഹിത് ഷാ എന്നിവരാണ് ഇന്ത്യ ടുഡേ മാധ്യമ സംഘത്തോട് ആക്രമണത്തിൽ തങ്ങൾക്കുള്ള പങ്ക് വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. അക്രമത്തിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്നവരാണ് ഇന്ത്യാ ടുഡേ സംഘത്തോട് തുറന്നുപറച്ചിൽ നടത്തിയിട്ടുള്ളത്.
സുലൈമാനി വധത്തില്‍ പുതിയ വഴിത്തിരിവ്... യുഎസ്സിനെ സഹായിച്ചത് ഇറാഖിലെയും സിറിയയിലെയും ചാരന്‍മാര്‍
ജെഎൻയു ക്യാമ്പസിനുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള ആളുകളെ കൂട്ടിയത് താനാണെന്നാണ് അക്രമികളിൽ ഒരാളുടെ വെളിപ്പെടുത്തൽ. ഇന്ത്യാടുഡേയുടെ പ്രത്യേക സംഘത്തോടാണ് യുവാവിന്റെ വെളിപ്പെടുത്തൽ. ജനുവരി അഞ്ചിന് വൈകിട്ട് ജെഎൻയു ക്യാമ്പസിൽ വെച്ച് വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അക്രമികളിൽ ഒരാളുടെ തുറന്നുപറച്ചിൽ.
എബിവിപി പ്രവർത്തകനും ജെഎൻയുവിലെ ഫ്രഞ്ച് ഡിഗ്രി വിദ്യാർത്ഥി അക്ഷത്ത് അശ്വതിയാണ് ഞായറാഴ്ച നടന്ന ആക്രമണത്തിൽ തന്റെ പങ്ക് വെളിപ്പെടുത്തിയിട്ടുള്ളത്. ജെഎൻയുവിലെ കാവേരി ഹോസ്റ്റലിലെ താമസക്കാരനാണ് ഇയാളെന്നാണ് ജെഎൻയുവിലെ ഓൺലൈൻ രേഖകൾ സൂചിപ്പിക്കുന്നത്.
ഹോസ്റ്റലിന്റെ ഇടനാഴി വഴിയാണ് എത്തിയതെന്നും കയ്യിൽ വടിയേന്തിയാണ് എത്തിയതെന്നും പെരിയാർ ഹോസ്റ്റലിന് സമീപത്തുള്ള ഒരു കൊടിയിൽ നിന്നാണ് വടി എടുത്തത് എന്നും അക്ഷത് മാധ്യമസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. താൻ വരുന്നത് തെരുവിൽ ഗുണ്ടകളുള്ള കാൺപൂരിൽ നിന്നാണെന്നും അക്ഷത് സാക്ഷ്യപ്പെടുത്തുന്നു. ഹെൽമെറ്റ് കൊണ്ട് മുഖം മറച്ചായിരുന്നു അക്ഷത് എത്തിയത്.
പെരിയാർ ഹോസ്റ്റലിൽ ഇടത് പക്ഷ സംഘടനകളിൽപ്പെട്ട വിദ്യാർത്ഥികൾ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഞായറാഴ്ചത്തെ ആക്രമണമെന്നാണ് അക്ഷത്തിന്റെ വെളിപ്പെടുത്തൽ. ജെഎൻയുവിന് പുറത്തുള്ള ക്യാമ്പസുകളിൽ നിന്നുള്ള ഔദ്യോഗിക ചുമതലകൾ വഹിക്കുന്നവരുടെ പേരുകളാണ് ആളുകളെ സംഘടിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ സംഘത്തിന് ലഭിച്ച മറുപടി.
സബർമതിയിൽ ഇടതുപക്ഷ സംഘടനാംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും യോഗം ചേരുന്നുണ്ടെന്ന് താൻ എബിവിപി ഓർഗനൈസേഷണൽ സെക്രട്ടറിയെ വിളിച്ചറിയിച്ചതായും അക്ഷത് വെളിപ്പെടുത്തുന്നുണ്ട്. സബർമതി ആക്രമിച്ചപ്പോൾ അവരെല്ലാം ഓടി ക്യാമ്പസിനുള്ളിൽ അഭയം തേടുകയായിരുന്നുവെന്നും വിശദീകരിക്കുന്നു. ആക്രമണമുണ്ടായപ്പോൾ അധ്യാപകരും വിദ്യാർത്ഥികളും ചിതറിയോടി. എബിവിപി ഇത്തരത്തിൽ തിരിച്ചടിക്കുമെന്ന് അവർ ഒരിക്കലും കരുതിയില്ല.
ഞായറാഴ്ച ജെഎൻയുവിൽ ആക്രമണം നടത്തിയ സംഘത്തെ എകോപിപ്പിച്ചത് താനാണെന്നും എവിടെ ഒളിക്കണമെന്നും ഏത് വഴി പോകണമെന്നുമുള്ള നിർദേശങ്ങൾ നൽകിയത് താനാണെന്നും ഇയാൾ അവകാശപ്പെടുന്നു. എല്ലാം അടുക്കുംചിട്ടയോടെ ചെയ്യാനാണ് താൻ അവരോട് ആവശ്യപ്പെട്ടതെന്നും അക്ഷത് പറയുന്നു. തനിക്ക് അപ്പോൾ ഒരു തരത്തിലുള്ള പദവിയും ഉണ്ടായിരുന്നില്ലെന്നും. ഇപ്പോഴും അവർ താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്നും അക്ഷത് അവകാശപ്പെടുന്നു.
ജനുവരി അഞ്ചിലെ ആക്രമണത്തിന് ശേഷം എബിവിപിയുടെ പരിപാടിയിൽ നിന്ന് അക്ഷത്തിന്റെ ദൃശ്യങ്ങളും മാധ്യമസംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ തനിക്ക് ആക്രമണത്തിൽ പങ്കണ്ടെന്ന് പിന്നീടാണ് യുവാവ് വെളിപ്പെടുത്തിയത്. മറ്റൊരു വിദ്യാർത്ഥിയായ രോഹിത് ഷായും സംഭവത്തിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അക്ഷത്തിന് ഹെൽമെറ്റ് നൽകിയത് താനാണെന്നും ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇതെന്നും രോഹിത് വ്യക്തമാക്കി. ചില്ലുകൾ അടിച്ച് തകർക്കണമെങ്കിൽ ഇത് അത്യാവശ്യമായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേർത്തു.
സ്റ്റിംഗ് ഓപ്പറേഷനിൽ വെളിപ്പെടുത്തൽ നടത്തിയ മൂന്നാമൻ ഇടത് വിദ്യാർത്ഥി സംഘടന ഐസയുടെ പ്രവർത്തകനാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സെർവർ റൂം അടച്ച് പൂട്ടിയത് താനാണെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട പ്രതികളുടെ പട്ടികയിൽ ജെഎൻയുഎസ് യു പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണുള്ളത്. ഇവരിൽ രണ്ട് പേർ മാത്രമാണ് എബിവിപി പ്രവർത്തകർ.
എന്നാൽ, ഇന്ത്യ ടുഡേ വാർത്ത പുറത്ത് വന്നതിന് പിറകെ വിശദീകരണവുമായി എബിവിപി രംഗത്തെത്തി. അക്ഷത് അശ്വതി എബിവിപി അംഗം അല്ലെന്നാണ് വിശദീകരണം. എബിവിപി ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.