കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി
ദില്ലി: രാജ്യം നിർണായക തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. പരസ്പരം പോരടിച്ചും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുറത്തുവരുന്ന അഭിപ്രായ സർവേ ഫലങ്ങൾ എൻഡിഎയ്ക്ക് പ്രതീക്ഷ നൽകുന്നവയാണ്.
ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഇന്ത്യാ ടിവി- സിഎൻഎസ്സ് സർവേ പ്രകാരം എൻഡിഎയ്ക്ക് ഭരണത്തുടർച്ചയുണ്ടാകും. അതേ സമയം 2014ലെ വമ്പൻ വിജയം ആവർത്തിക്കില്ലെന്നും നേരിയ ഭൂരിപക്ഷത്തിലാകും അധികാരത്തിലെത്തുകയെന്നും സർവേ പറയുന്നു. കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്നും സർവേ പ്രവചിക്കുന്നുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ.
അന്വേഷണ സംഘം രാവിലെ രാഘവന്റെ വീട്ടില്, വിളിച്ചത് മൂന്നുതവണ, എല്ലാം പറഞ്ഞെന്ന് എംപി
വീണ്ടും എൻഡിഎ
ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 275 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് സർവേ പറയുന്നത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അതേ സമയം കോൺഗ്രസ് ഇത്തവണ വൻ മുന്നേറ്റം നടത്തുമെന്നും സർവേ പ്രവചിക്കുന്നു. 2014ൽ 44 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഇത്തവണ 97 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.
യുപിഎയ്ക്ക് നിരാശ
543 ലോക്സഭാ മണ്ഡലങ്ങളിലായി മാർച്ച് 24നും മാർച്ച് 31നും ഇടയിൽ നടത്തിയ സർവേ ഫലമാണ് പുറത്ത് വന്നത്. 65,160 പേരാണ് സർവേയിൽ പങ്കെടുത്തത്. യുപിഎ 147 സീറ്റുകൾ നേടുമെന്നാണ് സർവേ പറയുന്നത്. എസ്പി, ബിഎസ്പി,തൃണമൂൽ കോൺഗ്രസ്, ടിആർഎസ് തുടങ്ങിയവരെയല്ലാം ചേർന്ന് 121 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.
ഇടിവ്
അതേ സമയം മാർച്ച് ആദ്യ വാരത്തിൽ നടന്ന ഇന്ത്യാ ടിവി -സിഎൻഎക്സ് സർവേയിൽ നിന്നും അവസാന വാരത്തിലെത്തുമ്പോൾ എൻഡിഎയുടെ മുന്നേറ്റത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. ആദ്യ വാരത്തിൽ നടന്ന സർവേ പ്രകാരം എൻഡിഎയ്ക്ക് 285 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. യുപിഎയ്ക്ക് 126 സീറ്റുകൾ ലഭിക്കുമെന്നാണ് ആദ്യ സർവേ പറഞ്ഞത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 336 സീറ്റുകളാണ് എൻഡിഎ നേടിയത്.
മുന്നിൽ
230 സീറ്റുകളുമായി രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപി തന്നെയാകുമെന്നാണ് സർവേ പറയുന്നത്. ശിവസേന-13, അണ്ണാ ഡിഎംകെ-10, ജെഡിയു-9, അകാലി ദൾ- 2, എൽജെപി- 3, പിഎംകെ -2 എന്നിങ്ങനെയാകും എൻഡിഎയിലെ മറ്റ് സഖ്യകക്ഷികളുടെ സീറ്റ് നേട്ടമെന്നാണ് സർവേ പറയുന്നത്.
തിളക്കം കുറഞ്ഞ് ഉത്തർ പ്രദേശ്
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് വൻ തിരിച്ചടി നൽകുമെന്നാണ് സർവേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ യുപിയിൽ ഇത്തവണ ബിജെപിയുടെ സീറ്റ് നേട്ടം 40 ൽ ഒതുങ്ങും, എസ്പി-18, ബിഎസ്പി-16, കോൺഗ്രസ് -4 എന്നിങ്ങനെയാകും ഉത്തർപ്രദേശിലെ സീറ്റ് നേട്ടമെന്ന് സർവേ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് 2 സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്.
ബംഗാളിൽ നേട്ടം
കടുത്ത മത്സരം നടക്കുന്ന ബംഗാളിൽ തൃണമൂൽ കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്ക് സാധിച്ചേക്കും. 42 സീറ്റിൽ 28 ഇടത്ത് മമതയുടെ തൃണമൂൽ കോൺഗ്രസ് വിജയിക്കുമ്പോൾ 12 സീറ്റുകളിൽ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കും. കോൺഗ്രസിനും ഇടതുപക്ഷത്തിനും ഓരോ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. കർണാടയകിൽ കോൺഗ്രസിന് പത്തും സഖ്യകക്ഷിയായ ജെഡിഎസ്ന് രണ്ടും സീറ്റുകൾ വീതം ലഭിച്ചേക്കും, 16 സീറ്റുകൾ ബിജെപി നേടുമെന്നും സർവേ പറയുന്നു
ഗുജറാത്തിൽ കനത്ത തിരിച്ചടി
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിലനിർത്താൻ കോൺഗ്രസിന് സാധിക്കില്ലെന്നാണ് സർവേ പറയുന്നത്. കോൺഗ്രസ് വെറും രണ്ട് സീറ്റിൽ ഒതുങ്ങും, മിച്ചമുള്ള 24 സീറ്റുകളും ബിജെപി നേടും. മധ്യപ്രദേശിൽ ബിജെപി 21 സീറ്റുകളും കോൺഗ്രസ് 8 സീറ്റുകളും നേടുമെന്നും സർവേ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ
പൊതു തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാ പ്രദേശിലേയും ഒഡീഷയിലേയും സർവേ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഒഡീഷയിൽ നവീൻ പട്നായികിന്റ ബിജെഡിക്ക് ഭരണത്തുടർച്ചയുണ്ടാകും അതേ സമയം ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി സർക്കാർ വീഴുമെന്നും ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഭരണം നേടുമെന്നും സർവേ പറയുന്നു.
കേരളത്തിൽ ബിജെപിക്ക് നേട്ടം
ശബരിമല സമരം കേരളത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സർവേ പറയുന്നത്. യുഡിഎഫ് 14 സീറ്റുകളും ഇടതുപക്ഷം 5 സീറ്റുകളും നേടും. കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടുമെന്നുമാണ് സർവേ പറയുന്നത്. കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവേ പറയുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യയിൽ ഗുണം ചെയ്തേക്കുമെന്നും സർവേ പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ