ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ സമയമായി; പാകിസ്താന് താക്കീതുമായി ഇന്ത്യ
ദില്ലി: പാകിസ്താനിൽ ഭീകരർ ഉണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഭീകരർക്കെതിരെ നടപടിയെടുക്കാൻ സമയമായെന്ന് പാകിസ്താനോട് ഇന്ത്യ. പാകിസ്താനിൽ ഭീകരക്യാമ്പുകൾ ഉണ്ടെന്നും പരിശീലനം ലഭിച്ച ഭീകരർ ജമ്മു കശ്മീരിൽ ആക്രമണം നടത്തുന്നതായും പാക് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
സർക്കാർ വീണതിന് പിന്നാലെ കർണാടക കോൺഗ്രസിൽ കലാപം! നേതൃത്വത്തിനെതിരെ നേതാക്കൾ
പാകിസ്താനിൽ ഭീകരരുടെ സാന്നിധ്യം പാക് പ്രധാനമന്ത്രി തന്നെ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഭീകരവാദത്തിനെതിരെ അടുത്ത നടപടിയെടുക്കാൻ പാകിസ്താൻ തയാറാകണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ദില്ലിയിൽ വ്യക്തമാക്കി.
തന്റെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് 30,000 മുതൽ 40,000 വരെ ഭീകരവാദികൾ പാകിസ്താനിലുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്ഥിരീകരിച്ചത്. പാകിസ്താനിലെ ഭീകരക്യാംപുകളിൽ നിന്നും പരിശീലനം നേടിയ ഇവർ കശ്മീരിലും അഫ്ഗാനിസ്ഥാനിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. നാൽപ്പതോളം ഭീകരസംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാകിസ്താനിൽ നിന്നും ഭീകരവാദത്തെ തുടച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും ഇക്കാര്യത്തിൽ സർക്കാരിനൊപ്പം തന്നെയാണ് സൈന്യത്തിന്റെ നിലപാടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
അതേ സമയം കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകുന്നത് സംബന്ധിച്ച് പാക് അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ രവീഷ് കുമാർ വ്യക്തമാക്കി, കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.