അമേരിക്കയെ തള്ളി ഇന്ത്യ; റഷ്യയ്ക്കൊപ്പം നില്ക്കും, വന്‍ ഓഫറുമായി ട്രംപ്, തുര്‍ക്കിയെ വിരട്ടുന്നു
ദില്ലി: റഷ്യയുമായുള്ള അടുപ്പവും ഇടപാടുകളും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇന്ത്യ ഉപേക്ഷിക്കില്ലെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ കാര്യമാക്കില്ല. റഷ്യന്‍ ഇടപാടുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 വാങ്ങാനുള്ള നീക്കത്തിനെതിരെയാണ് അമേരിക്ക രംഗത്തുള്ളത്.
എന്നാല്‍ ഇക്കാര്യം നേരത്തെ ധാരണയായതാണെന്നും കരാറുകളില്‍ നിന്ന് പിന്മാറുന്നത് ഗുണം ചെയ്യില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം മാത്രമല്ല ഇന്ത്യ വാങ്ങുന്നത്. ഒട്ടേറെ മറ്റു ഇടപാടുകളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ആവശ്യം തള്ളി ഇന്ത്യ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ നീക്കം അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക. വിശദാംശങ്ങള്‍ ഇങ്ങനെ.....
പിന്മാറണമെന്ന് അമേരിക്ക
റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. എന്നാല്‍ ഇടപാടില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു. പകരം അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനവും മിസൈലുകളും ഡ്രോണുകളും എഫ്-35 യുദ്ധവിമാനങ്ങളും വാങ്ങണമെന്നും അമേരിക്ക അഭ്യര്‍ഥിക്കുന്നു.
ആയുധം നിറച്ച ഡ്രോണുകള്‍
ഇന്ത്യയ്ക്ക് ആയുധം നിറച്ച ഡ്രോണുകള്‍ വില്‍ക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയെന്നാണ് ശനിയാഴ്ച പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ ഇന്ത്യ വീഴില്ലെന്നാണ് വിവരം. റഷ്യയുമായുള്ള ഇടപാടുമായി ഇന്ത്യ മുന്നോട്ടുപോകുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എസ്-400ന്റെ പ്രത്യേകത
പ്രതിരോധ രംഗത്ത് ഏറെ ഗുണം ചെയ്യുന്നതാണ് റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400. ശത്രുക്കളുടെ മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവ ആകാശത്ത് വച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുണ്ട് ഇതിന്. 400 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ശത്രുസാന്നിധ്യം തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. 2018 ഒക്ടോബറിലാണ് റഷ്യയില്‍ നിന്ന് എസ്-400 വാങ്ങാന്‍ ഇന്ത്യ ധാരണയായത്.
വന്‍ ഭവിഷത്തുകളുണ്ടാക്കും
റഷ്യയുമായുള്ള കരാറില്‍ നിന്ന് ഇന്ത്യ ഒരിക്കലും പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. കരാറുകളില്‍ നിന്ന് പിന്മാറുന്നത് വന്‍ ഭവിഷത്തുകളുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. ആയുധ ഇടപാട് മാത്രമല്ല റഷ്യയുമായുള്ളത്.
റഷ്യന്‍ ബന്ധം ഇങ്ങനെയും
ആണവ മേഖലയില്‍ ഇന്ത്യയുടെ പങ്കാളിയാണ് റഷ്യ. ആണവ മുങ്ങിക്കപ്പല്‍ പദ്ധതിയില്‍ ഇന്ത്യയെ സഹായിക്കുന്നത് റഷ്യയാണ്. ഇതെല്ലാം അവതാളത്തിലാകുന്ന നീക്കം ഒരിക്കലും ഇന്ത്യ നടത്തില്ല. ഏതെങ്കിലും ഒരു കരാറില്‍ നിന്ന് പിന്മാറിയാല് മറ്റു ഇടപാടുകളെയും ബാധിക്കും. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
തുര്‍ക്കിയുടെ അവസ്ഥ
റഷ്യയില്‍ നിന്ന എസ് 400 വാങ്ങാന്‍ തുര്‍ക്കി തീരുമാനിച്ചിരുന്നു. എന്നാല്‍ റഷ്യയുമായി ഇടപാട് നടത്തിയാല്‍ തുര്‍ക്കിക്കെതിരെ ഉപരോധം ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. നാറ്റോ സഖ്യത്തില്‍ അംഗമാണ് തുര്‍ക്കി. റഷ്യയും നാറ്റോ-അമേരിക്ക സഖ്യവും തര്‍ക്കം തുടരവെയാണ് തുര്‍ക്കി റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ നീക്കം നടത്തുന്നത്.
അമേരിക്കയുടെ വാഗ്ദാനങ്ങള്‍
അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ താഡ്, മിസൈലുകള്‍, എഫ്-35 ഗണത്തില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ എന്നിവ ഇന്ത്യയ്ക്ക് കൈമാറാന്‍ ഒരുക്കമാണെന്ന് അമേരിക്ക വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ വാഗ്ദാനം ഔദ്യോഗികമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് എഫ് 35 വാങ്ങാന്‍ സാധ്യതയില്ലെന്നും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു.
ആദ്യ കരാര്‍ ഒപ്പുവച്ചു
അതേസമയം, ഇന്ത്യ ഇസ്രായേലില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാംതവണ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ആയുധകരാറാണിത്. ഇസ്രായേലില്‍ നിന്ന് വീര്യം കൂടി 100 സ്പൈസ് ബോംബുകളാണ് വാങ്ങുന്നത്. 300 കോടി രൂപ ചെലവ് വരുന്ന കരാര്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ്.
ശത്രുകേന്ദ്രം കൃത്യമായി മനസിലാക്കാം
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയും ഇസ്രായേലും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സ്പൈസ്-2000 ഗണത്തില്‍പ്പെട്ട ബോംബുകളുടെ ഏറ്റവും അത്യാധുനിക വിഭാഗമാണ് ഇന്ത്യയ്ക്ക് ഇസ്രായേലില്‍ നിന്ന് ലഭിക്കുക. ശത്രുക്കളുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്പൈസ് ബോംബുകള്‍.
ബാലാക്കോട്ടില്‍ ഉപയോഗിച്ചു
ശത്രുക്കളുടെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാര്‍ സ്പൈസ് ബോംബുകള്‍ക്ക് സാധിക്കും. ഈ ബോംബാണ് പാകിസ്താനിലെ ബാലാക്കോട്ടില്‍ ജെയ്ശെ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ചത്. വ്യോമ സേനയുടെ മിറാഷ്-2000 യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാണ് സ്പൈസ്-2000 ബോംബുകള്‍ ബാലാക്കോട്ടില്‍ ആക്രമണം നടത്തിയത്.
മൂന്ന് മാസത്തിനകം ലഭിക്കും
അടിയന്തര ആവശ്യത്തില്‍പ്പെടുത്തിയാണ് പുതിയ കരാര്‍ ഇസ്രായേലുമായി ഒപ്പുവച്ചിരിക്കുന്നത്. ഇങ്ങനെ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ മൂന്ന് മാസത്തിനകം ആയുധങ്ങള്‍ കൈമാറ്റം ചെയ്യണമെന്നാണ് വ്യവസ്ഥ. 60 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ ശത്രുസാന്നിധ്യം മനസിലാക്കി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുള്ള വിമാനങ്ങളാണ് സ്പൈസ് 2000.
ഇസ്രായേലുമായി വന്‍ ആയുധ കരാര്‍ ഒപ്പിട്ട് മോദി സര്‍ക്കാര്‍; 300 കോടി... വീര്യം കൂടിയ ബോംബുകള്‍...