ഇന്ത്യ വളരെ വേഗത്തിൽ തിരിച്ച് വരുമെന്ന് റിസർവ് ബാങ്ക് ഗവർണർ! 2020-21ൽ 7.4 ശതമാനം വളര്‍ച്ച!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാരണം തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗത്തെ കരകയറ്റാനുളള രക്ഷാ ദൗത്യവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ക്ക് 50,000 കോടി പ്രഖ്യാപിച്ചും റിവേഴ്‌സ് റിപ്പോ നിരക്ക് കുറച്ചുമാണ് സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാനുളള ആര്‍ബിഐ നീക്കം. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടം മറി കടന്ന് രാജ്യം അതിവേഗത്തില്‍ തിരികെ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
കൊവിഡ് കാലത്തെ സാഹചര്യങ്ങള്‍ റിസര്‍വ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ലോകസാമ്പത്തിക രംഗത്ത് 2008-09 ശേഷം സംഭവിച്ച ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോഴത്തേത് എന്നും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ദി ഗ്രേറ്റ് ഡിപ്രഷന്‍ അഥവാ മഹാമാന്ദ്യത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യമാണ് 2020ല്‍ ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് എന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.
എന്നാല്‍ ഇന്ത്യ ഈ പ്രതിസന്ധിയെ വേഗത്തില്‍ മറികടക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ചയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത് ജി 20 രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ആയിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും രാജ്യം 1.9 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിയേക്കും എന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
രാജ്യത്തെ സാമ്പത്തിക നില ഗുരുതരമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വിലയിരുത്തു. ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പ് വരുത്താന്‍ 50,000 കോടി രൂപ റിസര്‍വ് ബാങ്ക് അനുവദിക്കും. ദേശീയ ഹൗസിംഗ് ബാങ്ക്, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് വേണ്ടിയാണ് പണം അനുവദിച്ചത്. കൊവിഡ് കാലത്തെ പ്രത്യേക പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം കൂടുതല്‍ തുക അനുവദിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. മാര്‍ച്ചില്‍ വാഹന വിപണി ഇടിഞ്ഞതായും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചിരിക്കുന്നത്. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല.
കെഎം ഷാജിയെ കുടഞ്ഞ് കോടിയേരി! 'യുഡിഎഫ് കാലത്തെ വഴിവിട്ട ഇടപാടുകളുടെ ഓർമയിൽ തോന്നുന്നതാണ്'!
'ഒരു പ്രഷർ കുക്കറിന് അകത്തു കയറി പുകഞ്ഞു പുകഞ്ഞു ശ്വാസം കിട്ടാത്ത പോലെ'! ഡോക്ടറുടെ കുറിപ്പ്