കൊറോണ; ഇന്ത്യയ്ക്ക് ഇറ്റലിയുടെ വിധിയോ? മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ, 2 ആഴ്ച നിർണായകം
ദില്ലി; രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 298 ആയിരിക്കുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച 50 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും കൊറോണ ബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഇരട്ടിയായിരിക്കുകയാണ്. കേരളത്തിൽ ഇന്ന് മാത്രം 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ജാഗ്രത പാലിച്ചില്ലേങ്കിൽ ഇറ്റലിയിലതിന് സമാനമായ സാഹചര്യമായിരിക്കും ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അടുത്ത രണ്ടാഴ്ച അതീവ നിർണായകമാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വ്യാപനം
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വേഗത്തിൽ ആയിരിക്കുകയാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷം 9 ദിവസങ്ങളിൽ പുതിയ 50 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് പിന്നീട് അഞ്ച് ദിവസങ്ങളിൽ നൂറായി ഉയർന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 63 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതി ഇനിയും ഗുരുതരമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അടുത്ത ആഴ്ച അതിനിർണായകം
അടുത്ത രണ്ടാഴ്ച അതി നിർണായകമാണ് സാഹചര്യമെന്ന് രാജ്യത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വരുന്ന ആഴ്ചകളിൽ രോഗികളുടെ എണ്ണം 415 നും 1000 ത്തിനും ഇടയിൽ ആയിരിക്കാമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ ജാഗ്രതയും നിരീക്ഷണവും പുലർത്തിയാൽ ചൈനയിലേതിന് സമാനമായ രീതിയിൽ സമൂഹവ്യാപനത്തെ പിടിച്ച് കെട്ടാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇല്ലേങ്കിൽ ഇറ്റലിയ്ക്ക് സമാനമായ സാഹചര്യമാകും ഇന്ത്യ അഭിമുഖീകരിക്കാൻ ഇരിക്കുന്നതെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
ചൈനയോ അല്ലേങ്കിൽ ഇറ്റലിയോ
ഞങ്ങളുടെ കണക്ക് കൂട്ടൽ അനുസരിച്ച് ചൈനയിലേത് പോലെയാണ് രോഗം പകരുന്നതെങ്കിൽ ചൈനയെ പോലെ തന്നെ സാമൂഹ്യ അകലം പാലിച്ച് ശക്തമായ ഒരു സ്വയം പ്രതിരോധം നടപ്പിലാക്കാൻ കഴിയുമെങ്കിൽ അവർക്ക് വിജയിക്കാൻ സാധിച്ചത് പോലെ നമ്മൾക്കും സാധിക്കും. അങ്ങനെയെങ്കിൽ ഏപ്രിൽ 15 ന് ഉള്ളിൽ ഏകദേശം 415 പേർക്ക് കൊറോണ സ്ഥിരീകരിച്ചേക്കും,ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ സൗരിഷ് ദാസ് പറയുന്നു.
തടയാൻ കഴിഞ്ഞില്ലേങ്കിൽ
അതേസമയം കൊറോണ വ്യാപനം തടയാൻ സാധിച്ചില്ലേങ്കിൽ ഇറ്റലിക്ക് സമാനമായ സാഹചര്യമായിരിക്കും നമ്മൾ ഇന്ത്യയിലും നേരിടേണ്ടി വരിക. ഏപ്രിൽ 15 ആകുമ്പോഴേക്കും ഇന്ത്യയിൽ 3500 പേർക്കെങ്കിലും കൊറോണ സ്ഥിരീകരിക്കും., ദാസ് മുന്നറിയിപ്പ് നൽകുന്നു. മരണ നിരക്കിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇറ്റലി.
ചൈനയെ മറികടന്ന്
കൊറോണ പൊട്ടിപുറപ്പെട്ട ചൈനയെ മറികടന്ന് ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയും ദിനം പ്രതി കുത്തന ഉയരുകയാണ്. ഇന്ന് മാത്രം 5986 പേർക്കാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. രാജ്യത്ത് 4000 പേർ വൈറസ് ബാധയെ തുടർന്ന് ഇതിനോടകം മരിച്ചു. ഇന്നലെ മാത്രം മരിച്ചത് 627 പേരാണ്.
ഇന്ത്യയിൽ ഉണ്ടാകില്ല
അതേസമയം ഇറ്റലി പോലൊരു സാഹചര്യം ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് വിശ്വാസിക്കുന്നതെന്ന് ദാസ് പറഞ്ഞു. ഇറ്റലിയിലെ ശരാശരി പ്രായം 45 ആണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയർന്ന പ്രായമാണിത്. അതേസമയം ഇന്ത്യയിൽ ഇത് 28 വയസാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറവാണിത്.