അയോധ്യ മുസ്ലിംകള്‍ ഉപേക്ഷിക്കണം; ഇന്ത്യ സിറിയയാകുമെന്ന് മുന്നറിയിപ്പ്, രാമന്റെ ദേശം മാറ്റാനാകില്ല
സല്‍മാന്‍ ഹുസൈന്‍ നദ്‌വിക്ക് രവിശങ്കര്‍ പണം നല്‍കിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Recommended Video
ദില്ലി: അയോധ്യയിലെ ബാബറി മസ്ജിദ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ആര്‍ട്ട്ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. മുസ്ലിംകള്‍ അയോധ്യ ഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിംകള്‍ക്ക് വിശ്വാസപരമായി യാതൊരു പ്രധാന്യവുമില്ലാത്ത സ്ഥലമാണിതെന്നും അദ്ദേഹം ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അയോധ്യ തര്‍ക്കം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. വരുംദിവസങ്ങളില്‍ ദേശീയ തലത്തില്‍ വിവാദമാകാന്‍ സാധ്യതയുള്ള പല കാര്യങ്ങളും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു....
സമാധാനശ്രമങ്ങള്‍
ബാബറി മസ്ജിദ് നിന്ന സ്ഥലത്തെ തര്‍ക്കവുമായി ബന്ധപ്പെട്ട് സമാധാനപരമായ പരിഹാരത്തിന് ശ്രമിച്ച വ്യക്തിയാണ് ശ്രീശ്രീ രവിശങ്കര്‍. നിരവധി മുസ്ലിം നേതാക്കളുമായി അദ്ദേഹം വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിനിടെയാണ് വിവാദ പ്രസ്താവന.
എല്ലാം പാളിയേക്കും
ശ്രീശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡിന്റെ അധ്യക്ഷനും ചേര്‍ന്നാണ് കോടതിക്ക് പുറത്ത് സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. അതിനിടെയാണ് ഒരു പക്ഷം ചേര്‍ന്ന് രവിശങ്കര്‍ സംസാരിച്ചത്. ഇതോടെ എല്ലാ സമാധാന ശ്രമങ്ങളും പാളുമെന്നാണ് കണക്കാക്കുന്നത്.
വിവാദ പരാമര്‍ശം ഇങ്ങനെ
മുസ്ലിംകള്‍ അയോധ്യയിലെ ഭൂമി ഉപേക്ഷിക്കണം. അവര്‍ക്ക് വിശ്വാസപരമായി യാതൊരു പ്രാധാന്യവുമില്ലാത്ത മണ്ണാണത്. എന്നാല്‍ ഞങ്ങള്‍ക്കാണെങ്കില്‍ രാമന്റെ ജന്മസ്ഥലം മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കില്ലെന്നും രവിശങ്കര്‍ പറഞ്ഞു.
ഇന്ത്യ സിറിയയാകും
പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം. അല്ലെങ്കില്‍ ഇന്ത്യ സിറിയയായി മാറും. ആളുകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരുമെന്നും രവിശങ്കര്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്ലാം അനുവദിക്കുന്നില്ല
തര്‍ക്കപ്രദേശത്ത് ആരാധന നടത്താന്‍ ഇസ്ലാം അനുവദിക്കുന്നില്ല. പിന്നെ എന്തിനാണ് മുസ്ലിംകള്‍ അയോധ്യ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തത്. രാമന്റെ ജന്മസ്ഥലം തങ്ങള്‍ക്ക് മറ്റൊരിടത്തേക്ക് മാര്‌റാന്‍ കഴിയില്ലെന്നും രവിശങ്കര്‍ പറഞ്ഞു.
1992 ഡിസംബര്‍ ആറ്
മുഗള്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് അയോധ്യയിലെ ബാബറി മസ്ജിദ്. 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര സംഘടനകള്‍ ചേര്‍ന്ന് ഇത് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണിതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം.
ആശുപത്രി നിര്‍മിക്കാം
തര്‍ക്ക സ്ഥലത്ത് ആശുപത്രി പോലുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും നിര്‍മിക്കാമെന്ന നിര്‍ദേശവും രവിശങ്കര്‍ മുന്നോട്ട് വച്ചു. അയോധ്യ വിഷയത്തില്‍ പരിഹാരം കാണുന്നതന് കഴിഞ്ഞ ഒരുവര്‍ഷമായി ശ്രമിക്കുന്ന വ്യക്തിയാണ് രവിശങ്കര്‍. രാജ്യത്തെ 500ലധികം നേതാക്കളുമായി അദ്ദേഹം വിഷയം സംസാരിച്ചിരുന്നു.
എല്ലാവരും അംഗീകരിക്കില്ല
എല്ലാ വിഭാഗം ആളുകള്‍ക്കും കോടതി വിധി അംഗീകരിക്കാന്‍ സാധിക്കില്ല. ഇക്കാര്യം മനസിലാക്കിയാണ് താന്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തത്. എന്നാല്‍ എന്നെ കുറ്റപെടുത്തുകയാണ് ചിലര്‍ ചെയ്തതെന്നും രവിശങ്കര്‍ പറഞ്ഞു.
വ്യക്തി നിയമ ബോര്‍ഡ്
മുസ്ലിം വ്യക്തി നിയമ ബോര്‍ഡാണ് ഈ വിഷയത്തില്‍ മുസ്ലിംകളുടെ ഭാഗത്ത് ശക്തമായ നിലപാടുമായി മുന്നിലുള്ളത്. ശരീഅത്ത് നിയമപ്രകാരം പള്ളി മറ്റൊരു സ്ഥലത്തേക്ക് മാറ്റാവുന്നതാണെന്ന് ബോര്‍ഡ് അംഗം സയ്യിദ് സല്‍മാന്‍ ഹുസൈന്‍ നദ്‌വി നിലപാടെടുത്തിരുന്നു.
പുറത്താക്കി
രവിശങ്കറുമായി ചര്‍ച്ച നടത്തിയ വ്യക്തിയാണ് സല്‍മാന്‍ ഹുസൈന്‍ നദ്‌വി. ഇദ്ദേഹത്തിന്റെ നിലപാടിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തുവന്നിരുന്നു. ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.
പണം നല്‍കി സ്വാധീനിച്ചു
സല്‍മാന്‍ ഹുസൈന്‍ നദ്‌വിക്ക് രവിശങ്കര്‍ പണം നല്‍കിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം ശരിയല്ലെന്ന് രവിശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു. സമാധാനപരമായ പര്യവസാനമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സൗദിയുടെ വലിപ്പം കൂടി; പരമോന്നത കോടതിയുടെ അംഗീകാരം!! ടിറാനും സാനിഫറും, പ്രതിഷേധം...
എണ്ണതേച്ച് കള്ളന്‍; പോലീസുകാരെ അടിച്ച് നിലംപരിശാക്കി!! ഹെല്‍മെറ്റ് കൊണ്ടുള്ള അടിയിൽ എഎസ്‌ഐ വീണു
ഖത്തര്‍ അമീറിനെ തടവിലാക്കാന്‍ പദ്ധതി; പിന്നില്‍ കളിച്ചത് മൂന്ന് രാജ്യങ്ങള്‍, തെളിവുമായി ചാനല്‍