തനിക്കെതിരെയുള്ള കേസുകള്‍ മതന്യൂനപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമെന്ന് സാക്കിര്‍ നായിക്
താന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ ഏജന്‍സികള്‍ തന്റെ എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും നായിക്
മുംബൈ: ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ് വിവാദ സലഫി പണ്ഡിതന് സാക്കിര്‍ നായിക്. കഴിഞ്ഞ ജൂലൈയിലാണ് വിദേശത്തുകഴിയുന്ന സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് കേന്ദ്രം അസാധുവാക്കിയത്. ഇതിന് പുറമേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിനോടും ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പലതവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ നായിക് ഇതുവരെ തയ്യാറായിട്ടില്ല.
ഭീകരവാദ കേസുകളിലുള്ള നായിക്കിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നായിക്കിന്റെ വിസ അസാധുവാക്കിയത്. എന്‍എഐഎയാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം മുംബൈ പാസ്പോര്‍ട്ട് ഓഫീസും അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി വക്താവ് വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്ന് തവണ എന്‍ഐഎ സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള ആവശ്യം സാക്കിര്‍ നായിക്ക് അംഗീകരിക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്തിരുന്നില്ലെന്നും എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമതാക്കുന്നു.
മതന്യൂനപക്ഷത്തെ വേട്ടയാടുന്നു
രാജ്യത്തെ മതന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടുന്നതിന്റെ ഭാഗമാണ് തനിയ്ക്കെതിരെയുള്ള കേസുകളെന്ന് സാക്കിര്‍നായിക് ഇന്റര്‍പോളിനോട് പറഞ്ഞു. ഇന്ത്യന്‍ ജയിലുകളില്‍ ദുരിതമാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ പിന്തുണ വേണെമെന്നും നായിക് ഇന്റര്‍പോളിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വിലക്ക് അനാവശ്യമോ!!
ഇസ്ലാമിനെക്കുറിച്ച് താന്‍ പ്രഭാഷണങ്ങള്‍ നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ തന്റെ എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും നായിക് ആരോപിക്കുന്നു.
പ്രഭാഷണങ്ങള്‍ തുടരും
ലോകത്തിന്റെ ഏത് ഭാഗത്തും തന്നെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഇസ്ലാമിനെക്കുറിച്ച് താന്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും കഴിഞ്ഞ 25 വര്‍ഷമായി ഇത് തുടര്‍ന്നുവരികയാണെന്നും സാക്കിര്‍ നായിക് ഇന്റര്‍പോളിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
റെഡ് കോര്‍ണര്‍ നോട്ടീസ്
കഴിഞ്ഞ മെയില്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സിബിഐയെയും ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. സാക്കിര്‍ നായിക്കിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ഭീകരവാദക്കുറ്റങ്ങളിലും നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു കേസ് കൈകാര്യം ചെയ്യുന്ന എന്‍ഐഎയുടെ നീക്കം.
നായിക് ഇന്ത്യ വിട്ടു
ഭീകരവാദക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പ് കേസുകളിലും നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ 2016 ജൂലൈ ഒന്നിനാണ് നായിക് മക്കയിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട നായിക്ക് ഇന്ത്യയില്‍ നിന്നുള്ള നിയമനടപടികള്‍ ഭയന്ന് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന് സാക്കിര്‍ നായിക് പ്രചോദനമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിടുന്നത്.
ജാമ്യമില്ലാ വാറണ്ട്
നേരത്തെ ഏപ്രില്‍ 21 ന് സാക്കിര്‍ നായിക്കിനെതിരെ എന്‍ഐഎയുടെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ജൂണ്‍ 15 നും കോടതി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പാലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് എന്‍ഐഎ വിദേശകാര്യ മന്ത്രാലയത്തോട് പാസ്പോര്‍ട്ട് അസാധുവാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ധാക്ക ഭീകരാക്രമണം
ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് സാക്കിര്‍ നായിക്കും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംശയത്തിന്റെ നിഴലിലാവുന്നത്. ധാക്ക അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമേകിയത് സാക്കിര്‍ നായിക്കിന്റെ തീവ്ര മതപ്രഭാഷണങ്ങളാണെന്ന വിവരത്തോടെ മക്കയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്നിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി നിരവധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയിലുള്ളത്.
എന്‍ജിഒയ്ക്ക് വിലക്ക്
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തി. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
വിദേശഫണ്ട് വരുന്ന വഴി
രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഐആര്‍എസിന്റെ വിലക്ക്
2016 നവംബര്‍ 16നാണ് കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമങ്ങള്‍ക്ക് കീഴില്‍ ഐആര്‍എഫിന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ 17ന് യുഎപിഎയ്ക്ക് കീഴില്‍ സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിരുന്നു. സംഘട കേന്ദ്രീകരിച്ചുള്ള മതം മാറ്റം ഭീകരവാദപ്രവര്‍ത്തനങ്ങള്‍, പ്രകോപനാത്മക മതപ്രഭാഷണങ്ങള്‍ എന്നിവയും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ നടത്തിയ അന്വേഷണത്തിലും റെയ്ഡിലും എന്‍ഐഎയും മഹാരാഷ്ട്ര പോലീസും കണ്ടെടുത്തിരുന്നു.
പണം തട്ടിപ്പ് കേസില്‍ പ്രതി
കള്ളപ്പണം വെളുപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാക്കിര്‍ നായിക്കിന്റെ അപേക്ഷകളെല്ലാം തള്ളിക്കളഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിനായി ഇന്ത്യയില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നാലാം തവണയും സാക്കിര്‍ നായിക്കിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ തനിയ്ക്കുള്ള ചോദ്യാവലി ഇമെയിലില്‍ അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് സാക്കിര്‍ നായിക്ക് അഭിഭാഷകന് വഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു. ആവശ്യമായ രേഖകള്‍ അയച്ചുനല്‍കാമെന്നും നായിക് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിന്റെ ആവശ്യം തള്ളിയ എന്‍ഫോഴ്സ്മെന്റ് പത്ത് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്കൈപ്പ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ ചോദ്യം ചെയ്യുന്നതിനായി നായിക് മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം എന്‍ഫോഴ്സ്മെന്റ് തള്ളിക്കളഞ്ഞു.