ചൈനയെ വീണ്ടും മലർത്തിയടിച്ച് ഇന്ത്യ; ലോക വ്യോമസേന റാങ്കിങ്ങിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി
ഒരു രാജ്യത്തിന്റെ സൈനിക ബലം അളക്കുന്നതിൽ ഏറ്റവും നിർണായകമെന്ന് പറയുന്നത് ആ രാജ്യത്തിന്റെ വ്യോമസേന എത്രമാത്രം ശക്തമാണെന്ന് നോക്കിയിട്ടാണ്. ഒരു യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാൻ സാധിക്കുന്ന ഒന്നാണ് വ്യോമശക്തി. ആഗോളതലത്തിൽ വ്യോമസേന ബലത്തെ വിലയിരുത്തുന്ന പ്രശസ്തമായ 'വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ്' പുറത്തുവിട്ട 2026 ലെ പുതിയ പട്ടികയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് അഭിമാനകരമായ നേട്ടം. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളുടെ പട്ടികയിൽ അമേരിക്കയ്ക്കും റഷ്യക്കും തൊട്ടുപിന്നിലായി ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി.
ഏറ്റവും ശ്രദ്ധേയമായ കാര്യം, അയൽരാജ്യവും വൻശക്തിയുമായ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 2022 മുതൽ ഇത് അഞ്ചാം തവണയാണ് ചൈനയേക്കാൾ ഉയർന്ന റാങ്ക് ഇന്ത്യൻ വ്യോമസേന സ്വന്തമാക്കുന്നത്. മൊത്തത്തിലുള്ള പട്ടിക പരിശോധിച്ചാൽ അമേരിക്കൻ വ്യോമസേന, യുഎസ് നേവി, റഷ്യൻ വ്യോമസേന, യുഎസ് ആർമി, യുഎസ് മറൈൻ കോർപ്സ് എന്നിവയ്ക്ക് പിന്നിലായി ആറാം സ്ഥാനത്താണ് ഇന്ത്യ വരുന്നത്.
വെറും യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രം നോക്കിയല്ല ഡബ്ല്യുഡിഎംഎംഎ ഈ റാങ്കിങ് നിശ്ചയിക്കുന്നത്. അവർ വികസിപ്പിച്ചെടുത്ത 'ട്രൂ വാല്യൂ റേറ്റിങ്' എന്ന പ്രത്യേക സംവിധാനം വഴിയാണ് വിലയിരുത്തൽ. ഒരു രാജ്യത്തിന്റെ വ്യോമസേനയിലുള്ള വിമാനങ്ങളുടെ ആകെ എണ്ണം, അവയുടെ വൈവിധ്യം, ആധുനികവൽക്കരണം, ലോജിസ്റ്റിക്സ് പിന്തുണ, ആക്രമണ-പ്രതിരോധ ശേഷികൾ എന്നിവയെല്ലാം ഇതിൽ കണക്കിലെടുക്കുന്നു. കേവലം ഫൈറ്റർ ജെറ്റുകൾക്ക് പുറമെ മിഡ്-എയർ റീഫ്യൂവലറുകൾ (ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നവ), ട്രാൻസ്പോർട്ട് വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, പരിശീലന വിമാനങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ശേഷിയും പുതിയ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡറുകളും സ്വന്തമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയും ഈ റേറ്റിങ്ങിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇത്രയും ഉയർന്ന റാങ്കിങ് ലഭിച്ചത്?
ഡബ്ല്യുഡിഎംഎംഎയുടെ കണക്കുകൾ പ്രകാരം ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ആകെ 1,716 വിമാനങ്ങളുണ്ട്. ഇതിൽ ഏറ്റവും വലിയ വിഭാഗം 542 യുദ്ധവിമാനങ്ങളാണ്. സുഖോയ് 30 എംകെഐ, റഫാൽ, തേജസ്, മിഗ് 29, മിറാഷ് എന്നിവയാണ് നമ്മുടെ പ്രധാന യുദ്ധ വിമാനങ്ങൾ. വ്യോമസേനയുടെ 30 ശതമാനത്തോളം വരുന്നത് ഹെലികോപ്റ്ററുകളാണ് (ആകെ 498 എണ്ണം). ഇതിൽ റഷ്യൻ നിർമ്മിത എം.ഐ-17 ഹെലികോപ്റ്ററുകളും ഇന്ത്യ സ്വന്തമായി നിർമ്മിച്ച എച്ച്എഎൽ ധ്രുവ്, രുദ്ര, പ്രചണ്ഡ എന്നിവയുമുണ്ട്. ഇതുകൂടാതെ 282 ട്രാൻസ്പോർട്ട് വിമാനങ്ങളും 374 പരിശീലന വിമാനങ്ങളും ഇന്ത്യക്കുണ്ട്. അതേസമയം, ഒന്നാം സ്ഥാനത്തുള്ള അമേരിക്കൻ വ്യോമസേനയിൽ ഹെലികോപ്റ്ററുകൾ വെറും 4 ശതമാനം മാത്രമാണുള്ളത്. എന്നാൽ ഇന്ത്യയിൽ ഹെലികോപ്റ്ററുകളും ട്രാൻസ്പോർട്ട് വിമാനങ്ങളും ചേരുമ്പോൾ അത് ആകെ വ്യോമശേഷിയുടെ 46 ശതമാനത്തോളം വരും.
ഉയർന്ന റാങ്കിങ് ഉണ്ടെങ്കിലും ഇന്ത്യൻ വ്യോമസേന ചില പ്രതിസന്ധികളും നേരിടുന്നുണ്ട്. സേനക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് 42 ഫൈറ്റർ സ്ക്വാഡ്രനുകളാണ് (ഒരു സ്ക്വാഡ്രനിൽ 18 വിമാനങ്ങൾ വീതം). എന്നാൽ നിലവിൽ 29 സ്ക്വാഡ്രനുകൾ മാത്രമാണ് ഇന്ത്യക്ക് സജീവമായുള്ളത്. അതായത്, ലക്ഷ്യമിട്ട 750 യുദ്ധവിമാനങ്ങൾക്ക് പകരം എണ്ണത്തിൽ കുറവുണ്ട്. കൂടാതെ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ, എയർബോൺ ഏർലി വാണിങ് വിമാനങ്ങൾ, ഇലക്ട്രോണിക് യുദ്ധവിമാനങ്ങൾ എന്നിവയുടെ കുറവും ഇന്ത്യ നേരിടുന്നുണ്ട്.
ഈ കുറവുകൾ പരിഹരിക്കാനുള്ള വൻ പദ്ധതികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഇതിനോടകം തന്നെ 180 തേജസ് മാർക്ക്-1എ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യ ഓർഡർ നൽകിക്കഴിഞ്ഞു. ഇവയുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. 2030-35 ഓടെ ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാനവും സജ്ജമാകുമെന്നാണ് കരുതുന്നത്. കൂടാതെ 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാനുള്ള ചർച്ചകളും സജീവമാണ്. വരും വർഷങ്ങളിൽ പഴയ ജാഗ്വാർ, മിറാഷ് 2000, മിഗ്-29 വിമാനങ്ങൾ വിരമിക്കുന്നതോടെ പുതിയ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകിയ ഐഎസ്ടിഎആർ പ്ലാറ്റ്‌ഫോമുകളും പുതിയ നിരീക്ഷണ വിമാനങ്ങളും, ആളില്ലാ വിമാനങ്ങളും കൂടി എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇനിയും ഇരട്ടിക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications