മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി!
ദില്ലി: ഇന്ത്യ- ചൈന അതിർത്തി സംഘർഷം തുടരുമ്പോഴും വഴിതെറ്റിയെത്തിയ ചൈനീസ് പൌരന്മാർക്ക് അഭയമൊരുക്കി ഇന്ത്യൻ സൈന്യം. നോർത്ത് സിക്കിമിലെ പീഠഭൂമിയ്ക്ക് സമീപത്ത് വഴിതെറ്റിയെത്തിയ മൂന്ന് ചൈനീസ് പൌരന്മാർക്കാണ് ഇന്ത്യൻ സൈന്യം താങ്ങും തണലുമായത്. 17,500 അടി ഉയരത്തിൽ വഴിയറിയാതെ നിന്ന ഒരു സ്ത്രീ ഉൾപ്പെട്ട സംഘത്തെയാണ് സൈന്യം ഇവിടെ നിന്ന് രക്ഷപ്പെടുത്തി തണുപ്പിൽ നിന്ന് രക്ഷനേടാൻ വസ്ത്രങ്ങളും ആഹാരവും നൽകിയ ചേർത്ത് നിർത്തിയത്.
2100 കോടിയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രദേശത്ത് മൂന്ന് ചൈനീസ് പൌരന്മാർ അകപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ സൈന്യം ഇവർക്ക് വളരെ താപനില കുറഞ്ഞ ഇവിടെ ജീവൻ നിലിനിർത്തുന്നതിനാവശ്യമാ ഓക്സിജൻ ഉൾപ്പെടെയുള്ള വൈദ്യസഹായവും ഭക്ഷണവുമായാണ് എത്തിയത്. ഇന്ത്യൻ സൈന്യം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സെപ്തംബർ മൂന്നിനാണ് സംഭവം.
മൂവരെയും സഹായിക്കുന്നതിനായി സിക്കിമിലെ മലനിരകളിലേക്ക് സൈനികർ ഓക്സിജൻ സിലിണ്ടർ, ഭക്ഷണം, എന്നിവയുമായി പോകുന്നതിന്റെ ചിക്രങ്ങളും ദൃശ്യങ്ങളും ഇതിനകം തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. തകരാറിലായ ഇവരുടെ കാർ നന്നാക്കാനും സൈനികർ തന്നെയാണ് സഹായിച്ചത്. അവർക്ക് ലക്ഷ്യ സ്ഥാനത്തേക്ക് മടങ്ങാനുള്ള നിർദേശങ്ങളും സൈന്യം നൽകിയിരുന്നു. തുടർന്ന് ഇന്ത്യൻ സൈനികർക്ക് നന്ദിയറിയിച്ചാണ് ചൈനീസ് പൌരന്മാർ മടങ്ങിപ്പോയത്.
കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോ തടാകത്തിന് സമീപത്ത് ചൈനീസ് വീണ്ടും പ്രകോപനം സൃഷ്ടിച്ച് ദിവസങ്ങൾക്കിടെയാണ് ഈ സംഭവം. ജൂണിൽ കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ ദിവസങ്ങൾ നീണ്ട നയതന്ത്ര- സൈനികതല ചർച്ചകൾക്ക് ശേഷം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ മുൻകയ്യെടുത്തിരുന്നു. അതിർത്തിയിൽ ചൈനീസ് സൈന്യം പിൻമാറണെന്ന ആവശ്യമാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിക്കുന്നത്. നിലവിലെ പ്രശ്നം സമാധാനത്തോടെയും ഉത്തരവാദിത്തത്തോടെയും പരിഹരിക്കാൻ ശ്രമിക്കണമെന്നും സിംഗ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. പ്രകോപനം തുടരുന്ന ചൈന അതിർത്തിയിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറായിട്ടില്ല.