ആശുപത്രികൾക്ക് മേലെ പുഷ്പവൃഷ്ടി, രാജ്യമാകെ ഫ്ളൈ പാസ്, യുദ്ധക്കപ്പലുകൾ ലൈറ്റ് തെളിയിക്കും! ആദരവ്
ദില്ലി: കൊവിഡ് വൈറസിനെ തുരത്താന്‍ രാവും പകലും കഷ്ടപ്പെടുന്ന രാജ്യത്തെ പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കാനൊരുങ്ങി സൈന്യം. ഞായറാഴ്ച രാവിലെയാണ് സൈന്യം ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നത്.
തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ സൈന്യം ഫ്ളൈ പാസ് നടത്തും. ഒപ്പം കൊവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ വിമാനങ്ങള്‍ പുഷ്പ വൃഷ്ടി നടത്തും. മാത്രമല്ല യുദ്ധക്കപ്പലുകളില്‍ ലൈറ്റുകള്‍ തെളിയിച്ചും സൈന്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കുളള ആദരവ് അറിയിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ:
കൊവിഡ് പോരാളികൾക്ക് ആദരവ്
രാജ്യത്തെ കൊവിഡ് പോരാളികള്‍ക്ക് ഞായറാഴ്ച സൈന്യം ആദരവ് അര്‍പ്പിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ആണ് കഴിഞ്ഞ ദിവസം അറിയിച്ചത്്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ അടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്കാണ് സൈന്യം ആദരവ് അര്‍പ്പിക്കുന്നത്.
പോലീസിനും ആദരവ്
ദില്ലിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമാവുക. രാജ്യത്തെ മറ്റ് നഗരങ്ങളിലെ പോലീസ് സ്മാരകങ്ങള്‍ക്ക് മുന്നിലും പുഷ്പചക്രം സമര്‍പ്പിക്കും. പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ടാണിത്. ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ആകാശപ്പരേഡ് നടത്തും.
സൈന്യത്തിന്റെ ആകാശപ്പരേഡ്
രാവിലെ പത്ത് മണി മുതല്‍ 11 മണി വരെയാണ് ആകാശപ്പരേഡ് നടത്തുക. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയും വിമാനങ്ങള്‍ പറക്കുമെന്ന് സൈനിക വക്താവ് കേണല്‍ അമന് ആനന്ദ് പറഞ്ഞു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ നാവിക സേനയുടേയും ഐഎഎഫിന്റെയും വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തും.
ഹെലികോപ്റ്ററിൽ പുഷ്ചവൃഷ്ടി
ജനങ്ങള്‍ക്ക് കാണുന്നതിന് വേണ്ടി വിമാനങ്ങള്‍ 500 മീറ്റര്‍ വരെ താഴത്ത് പറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ രാവിലെ 10നും 10.30 ഇടയിലാണ് പരിപാടി. സുഖോയ്-30 എംകെഐ, മിഗ്-29, ജാഗ്വാര്‍ വിമാനങ്ങള്‍ രാജ്പഥിന് മുകളിലൂടെ പറക്കും. പോലീസ് സ്മാരകത്തിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ 9 മണിക്ക് പുഷ്ടപവൃഷ്ടി നടത്തും.
ദേശഭക്തി ഗാനങ്ങള്‍ വായിക്കും
ദില്ലിയിലെ എയിംസ്, ദദീന് ദയാല്‍ ഉപാധ്യായ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി, ഗംഗാ രാം ആശുപത്രി, ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രി, രോഹിണി ആശുപത്രി അടക്കമുളള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തും. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികള്‍ക്ക് മുന്നില്‍ മിലിറ്ററി ബാന്‍ഡ് ദേശഭക്തി ഗാനങ്ങള്‍ വായിക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.
കപ്പലുകള്‍ ലൈറ്റ് തെളിയിക്കും
7516 കിലോ മീറ്റര്‍ തീരപ്രദേശത്ത് 46 ഐസിജി കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും സൈറണ്‍ മുഴക്കിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കും. രാജ്യത്തെ 25 ഇടങ്ങളിലായാണ് നാവിക സേന ഇത്തരത്തില്‍ ആദരവ് അര്‍പ്പിക്കുക. 5 സ്ഥലങ്ങളില്‍ 10 ഹെലികോപ്റ്ററുകള്‍ ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്ടം വിതറുമെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
ഗോവയിൽ മനുഷ്യച്ചങ്ങല
10നും 10 .30തിനും ഇടയില്‍ നാവിക സേന ഹെലികോപ്റ്ററുകള്‍ മുംബൈ, കൊച്ചി, നിസാഗ് അടക്കമുളള നഗരങ്ങളില്‍ പുഷ്ടപവൃഷ്ടി നടത്തും. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വൈകിട്ട് 7.30തിനും 11.59നും ഇടയില്‍ 5 കപ്പലുകള്‍ ലൈറ്റ് തെളിയിക്കും. ഇന്ത്യ കൊവിഡ് പോരാളികളെ സല്യൂട്ട് ചെയ്യുന്നു എന്ന ബാനറുകളും പ്രദര്‍ശിപ്പിക്കും. ഗോവയില്‍ നേവി കൊവിഡ് പോരാളികള്‍ക്ക് ആദരവായി തീരത്ത് മനുഷ്യച്ചങ്ങലയും തീര്‍ക്കും.