അതിര്‍ത്തികള്‍ ശാന്തതയിലേക്ക്; വീടുകളില്‍ പ്രകാശം: ആശ്വാസത്തോടെ ജനങ്ങള്‍
ന്യൂഡല്‍ഹി: നാലു ദിവസത്തോളം നീണ്ട ഭയാനകമായ രാത്രികള്‍ക്കു ശേഷം ഇന്നലെ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ സമാധാനമായി ഉറങ്ങി. തലേദിവസം വരെ, പാകിസ്ഥാനില്‍ നിന്ന് വരുന്ന ഷെല്ലുകളെയും വെടിയുണ്ടകളെയും പേടിച്ച് ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഇവര്‍ നേരിട്ടത്. ഇന്നലെ വൈകിട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ജനങ്ങളുടെ മനസിലെ തീ ഒന്ന് അണഞ്ഞത്. എന്നാലും ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ഏതു നിമിഷവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് തങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന ഭയം ഇവര്‍ക്കുണ്ട്. എങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇന്ന് പകല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്.

കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങുകയാണ്. ശക്തമായ ഷെല്ലാക്രമണം ഉണ്ടായ ജമ്മുകശ്മീരിലെ ജനജീവിതവും ഇന്ന് സമാധാനപരമായിരുന്നു. ജനങ്ങള്‍ വീടിനു പുറത്തേക്കിറങ്ങി. കടകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
പാക് ആക്രമണങ്ങള്‍ രൂക്ഷമായപ്പോള്‍ നിയന്ത്രണ രേഖയ്ക്കു സമീപം താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്കു മാറിയിരുന്നു. ഇവരും വീടുകളിലേക്ക് മടങ്ങി. കാശ്മീരില്‍ പലരുടെയും വീടുകള്‍ക്ക് പാകിസ്ഥാന്റെ ഷെല്ലുകള്‍ പതിച്ച് നാശം സംഭവിച്ചിട്ടുണ്ട്. നാല് ദിവസത്തോളം നീണ്ട സംഘര്‍ഷഭരിതമായ ദിനങ്ങള്‍ക്കു ശേഷം ഇന്നലെ മുതലാണ് പലരും സമാധാനമായി വീടുകളില്‍ കഴിയുന്നത്. ഭയം മൂലം ബങ്കറുകളില്‍ തന്നെ കഴിയുന്നവരും ഉണ്ട്.
ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചതോടെ പലയിടത്തും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചു. വീടുകളില്‍ ലൈറ്റുകള്‍ തെളിഞ്ഞു. തെരുവ് വിളക്കുകള്‍ കത്തിച്ചു. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. അതേസമയം, അതിര്‍ത്തി മേഖലയില്‍ അടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. അമൃത്‌സറില്‍ മാത്രമാണ് ഏറ്റവും ഒടുവില്‍ നിയന്ത്രണമുണ്ടായിരുന്നത്. ഇവിടെ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ, ജമ്മുവിലെ നഗ്രോട്ട ആര്‍മി സ്റ്റേഷന് നേരെ വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു. സേന തിരിച്ചും വെടിവച്ചു. പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്. വെടിയവയ്പ്പുണ്ടായെന്നു സ്ഥിരീകരിച്ച സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലരെ കണ്ടതായി കരസേന അറിയിച്ചു. സൈനിക വേഷത്തിലെത്തിയ ഭീകരനു വേണ്ടി തിരച്ചില്‍ ശക്തമാണ്. അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് തിരച്ചില്‍ നടക്കുന്നത്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് വെടിനിര്‍ത്തല്‍ ധാരണ ഉണ്ടായത്. വെടിനിര്‍ത്തല്‍ ധാരണയായ ശേഷവു പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നിരുന്നു. ജമ്മുവിലെ ഉദംപൂരില്‍, ഇന്നലെ വൈകുന്നേരം ചില പാകിസ്ഥാനില്‍ നിന്ന് ആക്രമണശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പാകിസ്ഥാന്‍ നടത്തിയ തീവ്രമായ ഷെല്ലാക്രമണങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളിലും ആറ് സൈനികര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാസം പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായത്.












Click it and Unblock the Notifications