മുസ്ലിം പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയതിനെ പരിഹസിച്ചു; പ്രവാസി ഇന്ത്യക്കാരന്‍റെ പണി തെറിച്ചു
വര്‍ഗ്ഗീയ പ്രചാരണങ്ങളുടെ പേരില്‍ വിദേശ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് അടുത്തിടേയുണ്ടായത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം യുഎഇ ജോലിയില്‍ നിന്നും പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Recommended Video
ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി എന്നിവരേയും ഒരു കാഷ്യര്‍ ജീവനക്കാരനുമെതിരേയായിരുന്നു യുഎഇയിലെ നടപടി. ഇപ്പോഴിതാ കാനഡയിലും ഒരു ഇന്ത്യക്കാരന് സമാനമായ നടപടി നേരിടേണ്ടി വന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
രവി ഹൂഡ
മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതിന്‍റെ പേരില്‍ രവി ഹൂഡയെന്ന ഇന്ത്യന്‍ പൗരനെയാണ് കാനഡ ജോലിയില്‍ നിന്നും പുറത്താക്കിയത്. സ്‌കൂള്‍ ബോഡിയില്‍ നിന്നുമാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള ഇയാളുടെ കോണ്‍ട്രാക്ടും അധികൃതരും എടുത്തു കളഞ്ഞിട്ടുണ്ട്.
കോവിഡ് നിയന്ത്രണം
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ റമദാന്‍ മാസത്തില്‍ മുസ്ലിങ്ങള്‍ പള്ളി പോവുന്നതിനും ഒത്തുകൂടുന്നതിന് വിലക്കുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥന പ്രക്ഷേപണം ചെയ്യാന്‍ ടൊറന്റോ മുനിസിപാലിറ്റി അനുമതി നല്‍കിയിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതിയില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിരുന്നു.
ട്വീറ്റ്
ഇതിനെ പരിഹസിച്ചു കൊണ്ട് രവി ഹൂഡ പങ്കുവെച്ച ട്വീറ്റാണ് നടപടിക്ക് കാരണമായത്. ‘അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടു നടക്കാന്‍ പുതിയ വഴി, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കൊല്ലുക, വോട്ടുകള്‍ക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതല്‍ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാന്‍ പറയുക. ഇതൊക്കയാവും'-എന്നായിരുന്നു ഹൂഡയുടെ ട്വീറ്റ്.
നടപടി വേണം
ഹൂഡയുടെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. പുരോഗമന ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന കാനഡ പോലൊരു പ്രദേശത്ത് ഇത്തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ട ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഭൂരിപക്ഷം ആളുകളുടേയും ആവശ്യം.
ഇസ്‌ലാമോഫോബിയ അംഗീകരിക്കില്ല
ഇതിന് പിന്നാലെയാണ് ഹൂഡയെ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ അറിയിച്ചു. കാനഡയില്‍ ഇസ്‌ലാമോഫോബിയ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണും വ്യക്തമാക്കിയിട്ടുണ്ട്.