കഴുത്ത് വളഞ്ഞ് അപൂർവ്വ രോഗാവസ്ഥ:പാകിസ്താൻ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ ഡോക്ടർ
ദില്ലി: അപൂർവ്വ രോഗാവസ്ഥ നേരിട്ട പാകിസ്ഥാനിയായ 13കാരിക്ക് രക്ഷകനായി ഇന്ത്യക്കാരനായ ഡോക്ടർ. സിന്ധ് പ്രവിശ്യയിൽ നിന്നുള്ള അഫ്ഷീൻ ഗുൾ എന്ന പെൺകുട്ടിയുടെ രോഗമാണ് ഇന്ത്യക്കാരനായ ഡോ രാജഗോപാലൻ കൃഷ്ണൻ ചികിത്സിച്ച് ഭേദമാക്കിയത്. അഫ്ഷീനിന്റെ കഴുത്തിനായിരുന്നു പ്രശ്നം. കഴുത്ത് വളഞ്ഞ നിലയിലായിരുന്നു.

10 മാസം പ്രായമുള്ളപ്പോൾ സഹോദരിയുടെ കൈകളിൽ നിന്നും വീണതാണ് അഫ്ഷീനിന്റെ ജീവിതം മാറ്റി മറിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കഴുത്ത് 90 ഡിഗ്രി വളയുകയായിരുന്നു. തുടർന്ന് കുടുംബം നിരവധി ഡോക്ടർമാരെ സമീപിച്ചു. അസുഖം ഭേദമായില്ലെന്ന് മാത്രമല്ല ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു. നടക്കാനോ സംസാരിക്കാനോ കഴിയാതെ 12 വർഷത്തോളം അവൾ വീടിനുള്ളിൽ തറയിൽ കിടന്ന് കഴിച്ചു കൂട്ടി, അഫ്ഷീന്റെ മാതാവ് പറഞ്ഞു.
കൂടുതൽ ചികിത്സ നടത്താനുള്ള സാമ്പത്തിക ഭദ്രത കുടുംബത്തിന് ഉണ്ടായിരുന്നില്ല. കുട്ടിക്ക് സെറിബ്രൽ പാൾസിയും കൂടി വന്നതോടെ ദുരിതം ഇരട്ടിയായി. ഡോ രാജഗോപാലൻ കൃഷ്ണനെ കണ്ടുമുട്ടിയതോടെയാണ് പെൺകുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സൗജന്യമായി ചികിത്സ നടത്താമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകുകയായിരുന്നുവെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ദില്ലിയിലെ അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ആണ് രാജഗോപാലൻ. പെൺകുട്ടിയുടെ അവസ്ഥ ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംഭവമായിരിക്കുമെന്ന് ഡോ രാജഗോപാലൻ കൃഷ്ണൻ ബിബിസിയോട് പറഞ്ഞു.
അഫ്ഷീന്റെ അവസ്ഥ വിവരിച്ച് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക അലക്സാണ്ട്രിയ ചെയ്ത റിപ്പോർട്ടോടെയായിരുന്നു അവൾ വാർത്തകളിൽ നിറഞ്ഞത്. അലക്സാണ്ട്രിയ തന്നെയായിരുന്നു ഡോ രാജഗോപാലനെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ചികിത്സയ്ക്കായി കഴിഞ്ഞ വർഷമായിരുന്നു അഫ്ഷീനും കുടുംബവും ഇന്ത്യയിലെത്തിയത്. ഈ സമയം ചികിത്സയ്ക്കായി ഓൺലൈൻ ഫണ്ട് സമാഹരണവും ആരംഭിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്കിടയിൽ സംഭാവിക്കാനിടയുള്ള പ്രശ്നങ്ങളെ കുറിച്ച് അഫ്ഷീന്റെ കുടുംബത്തെ ഡോക്ടർ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ ഹൃദയം നിലയ്ക്കാനോ അല്ലേങ്കിൽ ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാവാനോ കാരണമായേക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, കുടുംബം പറയുന്നു. കഴുത്തിന്റെ ശസ്ത്രക്രിയയ്ക്ക് മുൻപ് അവൾക്ക് നാല് വലിയ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നിരുന്നു. പ്രധാന ശസ്ത്രക്രിയ ഫെബ്രുവരിയിലാണ് നടത്തിയത്. ഏകദേശം ആറ് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്നും കുടുംബം വ്യക്തമാക്കി. ഡോക്ടറുടെ പരിശ്രമവും അദ്ദേഹത്തിന്റെ മേൽനോട്ടവും കാരണം ശസ്ത്രിക്രിയ പരിപൂർണ വിജയമായി, സഹോദരൻ യാക്കൂബ് കുമ്പാർ പറഞ്ഞു.
'ശസ്ത്രിക്രിയയും മികച്ച ചികിത്സയും ലഭ്യമായിരുന്നില്ലായെങ്കിൽ അവൾ അധികകാലം ഈ ലോകത്ത് ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ അവൾ ചിരിക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങിയിരിക്കുന്നു', ഡോ രാജഗോപാലൻ പറഞ്ഞു. എല്ലാ ആഴയും സ്കൈപ് വഴി ഡോ രാജഗോപാലൻ അഫ്ഷീനെ പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications