'ആരാണ് കോടതിയിൽ പോകുന്നത്?';ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
ദില്ലി; ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖകൊണ്ടുവരണമെന്ന് മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ എംപിയുമായ രഞ്ജൻ ഗൊഗോയ്. ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റിൽ സംസാരിക്കുകയായിരുന്നു ഗോഗോയ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ഭരണഘടനാ സമിതിയെന്ന നിലയിൽ ജുഡീഷ്യറി എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങൾക്ക് 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ വേണം, പക്ഷേ നിങ്ങളുടെ ജുഡീഷ്യറി തകർക്കപ്പെടുകയാണ്, ഗൊഗോയ് പറഞ്ഞു. ആരാണ് ഇപ്പോൾ കോടതിയിൽ പോകുന്നത്. നിങ്ങൾ കോടതിയിൽ പോകുന്നു എന്നാൽ ഫലം നിരാശയാണ്. അവസരങ്ങൾ എടുക്കാൻ ധൈര്യപ്പെടുന്ന കോർപ്പറേറ്റുകളെ പോലുളളവരാണ് കോടതിയിൽ പോകുന്നതെന്നും ഗൊഗോയ് പറഞ്ഞു.
ഇന്ത്യയിലെ കീഴ്ക്കോടതികളിൽ 2020 ൽ 60 ലക്ഷത്തോളം പുതിയ കേസുകളാണ് എത്തിയത്. അതുപോലെ ഹൈക്കോടതിയിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 6,000-7,000 പുതിയ കേസുകളാണ് സുപ്രീം കോടതിയിൽ പുതുതായി എത്തിയത്. അതായത് കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000ത്തോളം കേസുകൾ തീർപ്പുകൽപ്പിക്കാതെ കെട്ടികിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഈ സാഹചര്യത്തിൽ, നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു മാർഗ രേഖ ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഗോഗോയ് പറഞ്ഞു.
മികച്ച ജഡ്ജിമാരെ നിയമിക്കുകയെന്നതാണ് തന്റെ മനസിലെ മാർഗരേഖ. സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പോലെയല്ല ജഡ്ജിമാരെ നിയമിക്കേണ്ടത്. ജഡ്ജി എന്നത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ജോലിയാണ്. അത് ഒരു അഭിനിവേശമായിരിക്കണമെന്നും ഗൊഗോയ് പറഞ്ഞു.
Recommended Video
കോൺഗ്രസിന് ചിരി;പവാർ എതിർത്തിട്ടും കാപ്പൻ യുഡിഎഫിൽ ചേർന്നതിന് കാരണം ഇതാണ്, യുഡിഎഫിന് 2 ലക്ഷ്യം