ഇന്ത്യന്‍ മാധ്യമങ്ങൾ പ്രതിസന്ധി ഘട്ടത്തില്‍; മാഗ്സസെ പുരസ്കാര വേദിയില്‍ രവീഷ് കുമാര്‍
ദില്ലി: ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ രവീഷ് കുമാര്‍. എന്നാല്‍ അത് യാദൃശ്ചികമല്ല മറിച്ച് വ്യവസ്ഥാപിതവും ഘടനാപരവുമാണെമന്നും രവീഷ് കുമാര്‍ പറഞ്ഞു. മനിലയില്‍ രമണ്‍ മാഗ്സസെ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നേട്ടം തന്നെ സന്തോഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന തൊഴില്‍ മേഖലയുടെ അവസ്ഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ദു:ഖമുണ്ട്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാത്തവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സ്വയം പുറത്തുപോകേണ്ടി വരുന്നു. അതേസമയം സ്വന്തം ജോലിയും ജീവനും അപകടത്തില്‍ പെടുത്തി സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഉണ്ടെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും രവീഷ് പറഞ്ഞു.
കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ചും രവീഷ് പ്രതികരിച്ചു. കശ്മീരിൽ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ മിക്ക ചാനലുകള്‍ക്കും സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കേണ്ട അവസ്ഥയിലാണ്. എന്നാല്‍ ഈ സാഹചര്യങ്ങളിലും ചില മാധ്യമങ്ങള്‍ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളുടെ ഭാഗമായവര്‍ പ്രതിസന്ധി നേരിടുന്നതിനോടൊപ്പം വ്യക്തിഗത പത്രപ്രവര്‍ത്തകരും അധികാരികളെ ചോദ്യം ചെയ്യാനും നിലനില്ക്കാനും കഷ്ടപ്പെടുകയാണ്. വാര്‍ത്തകളും വിവരങ്ങളും സത്യസന്ധ്യമായിരിക്കുമ്പോഴേ ഒരു ജനാധിപത്യത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കൂവെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ചിലപ്പോൾ പ്രതിരോധം എന്നത് ഒരു തിരഞ്ഞെടുപ്പ് ആകില്ല. എല്ലാ പോരാട്ടങ്ങളും വിജയിക്കാന്‍ വേണ്ടി ഉള്ളതല്ല, ചില പോരാട്ടങ്ങള്‍ സാന്നിധ്യമറിയിക്കാന്‍ കൂടിയുള്ളതാണ്. തന്റെ പുരസ്കാരം എല്ലാ പത്രപ്രവർത്തകർക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും രവീഷ് പറഞ്ഞു.
അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. 1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്.
മ്യാന്മറില്നിന്നുള്ള കോ സ്വി വിന്, തായ്ലന്ഡില്നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍ നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റു നാലുപേര്‍.. ഏഷ്യയുടെ നോബല്‍ പുരസ്കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്സസേ പുരസ്കാരം 1957 മുതലാണ് നല്‍കിവരുന്നത്.