170 കോടിയുടെ കള്ളപ്പണം; കോൺഗ്രസിന് ഐടി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്!
ദില്ലി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നികുതി വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. 170 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് അധായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ ഇൻഫാസ്ട്രക്ചർ ആൻഡ് എൻജിനീയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും സ്വീകരിച്ച പണത്തിന്റെ രേഖ സമർപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
തിങ്കളാഴ്ചയാണ് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് നവംബർ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് ആദായനികുതി വകുപ്പ് സമൻസ് നൽകിയിരുന്നു. എന്നാൽ ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കൾ നോട്ടീസ് അയച്ചത്.
3000 കോടിരൂപയുടെ ഇടപാടാണ് ഹൈദ്രാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയിലൂടെ നടന്നത്. ഇതിൽ ഹൈദ്രാബാദിലെ കമ്പനി 170 കോടി രൂപ കോൺഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. 150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക ദേശം പാർട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.