പാക് ആക്രമണത്തിന് സാധ്യത; ഇന്ത്യൻ തീരത്ത് കനത്ത ജാഗ്രതയുമായി നാവിക സേന
ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നാവിക സേനയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കശ്മീർ ബില്ലിന് പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് നാവിക സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നാവിക സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തെങ്കിലും തരത്തിലുള്ള ഭീഷണികള്‍ ഉണ്ടോയെന്ന് തിരിച്ചറിയാനായി എല്ലാ പ്രദേശങ്ങളും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അതേ സമയം ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ സേനാ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്. നിലവിൽ താഴ്വരയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ സ്കൂളുകൾ ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും യാഥാർത്ഥ്യം ഉൾക്കൊള്ളാൻ പാകിസ്താൻ തയാറാകണമെന്നും വിദേശ കാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കിയിരുന്നു.
കശ്മീരിലെ ഇന്ത്യൻ നടപടിയിൽ പാകിസ്താൻ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ലാഹോറിനും ദില്ലിക്കും ഇടയിലുള്ള സംഝോധ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തി വെച്ചതിന് തൊട്ടു പിന്നാലെ ഇന്ത്യയിലേക്കുള്ള അവസാന ട്രെയിന്‍ സര്‍വീസായ ഥാര്‍ എക്‌സ്പ്രസും നിര്‍ത്തി വെച്ചതായി പാകിസ്താന്‍ അറിയിച്ചു.












Click it and Unblock the Notifications